ഭക്ഷണത്തിനായി ഭിക്ഷയെടുത്തു, വീട്ടുവേല ചെയ്തു, തെങ്ങുകയറി; ഇന്ന് 38 കോടി രൂപ വരുമാനമുള്ള കമ്പനിയുടമ

പല പണികളും ചെയ്ത് കുടുംബം പുലര്‍ത്താനിറങ്ങുമ്പോള്‍ ആരാധ്യയ്ക്ക് പ്രായം 15. അഡുഗോടിയില്‍ ഒരു ഈയം ഫാക്ടറിയില്‍, പ്ലാസ്റ്റിക് കമ്പനിയില്‍, പിന്നെ ഒരു ഐസ് ഫാക്ടറിയില്‍…അങ്ങനെ പല ജോലികള്‍. ഇതിനൊപ്പം കുറച്ച് അധികം പണം ഉണ്ടാക്കാന്‍ രാത്രികാലങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡായും പണിയെടുത്തു.

 മനുഷ്യന്‍റെ തലയിലെ ഓരോ നരച്ച മുടിയിഴയും ഹൃദയം നുറുക്കുന്ന കഷ്ടപ്പാടുകളുടെ കഥ പറയും. പക്ഷേ, ആ കഠിനകാലം തന്നെയാണ് അദ്ദേഹത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതും.

“ബെംഗളുരുവിന് പുറത്ത് ആനേക്കല്‍ താലൂക്കിലെ ഗോപസാന്ദ്ര എന്ന ചെറിയൊരു ഗ്രാമത്തിലായിരുന്നു എന്‍റെ ജനനം,” രേണുക ആരാധ്യ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു.”അച്ഛന്‍ ഒരു പുരോഹിതനായിരുന്നു. എന്നാല്‍ കൃത്യമായ വരുമാനമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയുണ്ടായിരുന്നു.

“പക്ഷേ, നമുക്കാവശ്യമുള്ളതൊന്നും അവിടെ കൃഷി ചെയ്യാനാവുമായിരുന്നില്ല.
അതുകൊണ്ട് ഞാനും അച്ഛനൊപ്പം ഭിക്ഷയെടുക്കാന്‍ പോവുമായിരുന്നു. റാഗിയോ ജോവാറോ അരിയോ ഒക്കെ ഭിക്ഷയായി വാങ്ങും. അച്ഛന്‍ അതുകൊണ്ടുപോയി വിറ്റ് ആ പണം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്.”ഏറ്റവും താഴെയുള്ള കുട്ടിയായിരുന്നു ആരാധ്യ. ചേട്ടനും സഹോദരിയും ബെംഗളുരുവില്‍ പഠിക്കുകയായിരുന്നു. ഇളയവനായ ആരാധ്യ പാടത്തെ പണിയും സ്‌കൂളുമൊക്കെയായി ഗ്രാമത്തില്‍ തന്നെ കഴിഞ്ഞു. കഷ്ടപ്പാടുകള്‍ പിന്നെയും കടുത്തപ്പോള്‍ അച്ഛന്‍ അവനെ വീട്ടുവേലക്കയച്ചു.

അന്നവന് പ്രായം 12. കാലികളെ നോക്കലും മറ്റ് വീട്ടുജോലികളുമായിരുന്നു ആരാധ്യ അവിടെ ചെയ്തത്.

രേണുക ആരാധ്യ: പഴയകാല ചിത്രം

പത്താംക്ലാസ് വരെയെങ്കിലും പഠിപ്പിക്കാനായി പിന്നീട് ആരാധ്യയെ ചിക്‌പേട്ടിലെ ഒരു സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവിന്‍റെ മരണവാര്‍ത്തയെത്തി. ആരാധ്യ സ്‌കൂള്‍ ഉപേക്ഷിച്ച് വീണ്ടും ഗ്രാമത്തിലേക്ക്.

“അച്ഛന്‍ വളരെ നല്ല മനുഷ്യനായിരുന്നു,” ആരാധ്യ ഓര്‍ക്കുന്നു. “അദ്ദേഹത്തിന്‍റെ മരണം ജീവിതത്തില്‍ വലിയൊരു ശൂന്യതയായിരുന്നു. അമ്മയെയും പെങ്ങളെയും നോക്കേണ്ട ഉത്തരവാദിത്വം പൂര്‍ണമായും എന്‍റെ ചുമലിലായി. മൂത്തസഹോദരന്‍റെ വിവാഹം കഴിഞ്ഞിരുന്നു. അദ്ദേഹം ഉത്തരവാദിത്വങ്ങള്‍ ഏല്‍ക്കാന്‍ വിസമ്മതിച്ചു. അതുകൊണ്ട് ഞാന്‍ വീണ്ടും സ്‌കൂളില്‍ നിന്നിറങ്ങി പണിക്കുപോകേണ്ടി വന്നു.”

അങ്ങനെ പല പണികളും ചെയ്ത് കുടുംബം പുലര്‍ത്താനിറങ്ങുമ്പോള്‍ ആരാധ്യയ്ക്ക് പ്രായം 15. അഡുഗോടിയില്‍ ഒരു ഈയം ഫാക്ടറിയില്‍, പ്ലാസ്റ്റിക് കമ്പനിയില്‍, പിന്നെ ഒരു ഐസ് ഫാക്ടറിയില്‍…അങ്ങനെ പല ജോലികള്‍. ഇതിനൊപ്പം കുറച്ച് അധികം പണം ഉണ്ടാക്കാന്‍ രാത്രികാലങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡായും പണിയെടുത്തു.

പിന്നീട്, ഒരു പ്രിന്‍റിങ്ങ് കമ്പനിയില്‍ തൂപ്പുകാരനായി. ആ ചെറുപ്പക്കാരന്‍റെ ആത്മാര്‍ത്ഥത കമ്പനിയുടമകള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അവിടെവെച്ച് ഫോട്ടോ കോപ്പിയിങ്ങും കുറച്ച് കംപ്യൂട്ടര്‍ അറിവുകളും നേടി. ഒരു വര്‍ഷത്തോളം പ്രിന്‍റിങ്ങിലും സഹായിച്ചു.

പ്രസിദ്ധമായ ശ്യാം സുന്ദര്‍ ട്രേഡിങ്ങ് കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്യുമ്പോള്‍ ആരാധ്യ ഒരു കൈവണ്ടിയില്‍ കാര്‍ട്ടണുകളും സ്യൂട്ട് കേസുകളും ബാഗുകളും അടുക്കിവെച്ച് മാനുഫാക്ചറിങ്ങ് യൂനിറ്റില്‍ നിന്നും ചുറ്റുമുള്ള കടകളിലേക്ക് കൊണ്ടുപോയി കൊടുക്കുമായിരുന്നു.
ഒരുവര്‍ഷത്തിനുള്ളില്‍ അയാള്‍ക്ക് സെയില്‍സ്മാനായി ജോലിക്കയറ്റം കിട്ടി. 1987-ലാണിത്.”സെയില്‍സ്മാന്‍ എന്ന നിലയ്ക്ക് മാര്‍ക്കെറ്റിനെക്കുറിച്ചും സെയില്‍സ് മാര്‍ജ്ജിന്‍, കസ്റ്റമറുടെ താല്‍പര്യങ്ങള്‍ തുടങ്ങി റീടെയ്‌ലേഴ്‌സുമായും വെന്‍ഡേഴ്‌സുമായുമൊക്കെ ഇടപെടുന്നതിനെക്കുറിച്ചുമൊക്കെ എനിക്കറിയാന്‍ കഴിയുന്നു. അപ്പോള്‍ എനിക്കുതോന്നി…സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയാലോ എന്ന്.”അങ്ങനെ ഞാന്‍ സ്യൂട്ട് കേസുകള്‍ക്ക് കവറും വാനിറ്റിബാഗുകളുമൊക്കെ സൈക്കിളില്‍ വെച്ചുകൊണ്ടുപോയി നഗരത്തിലങ്ങോളമിങ്ങോളം വില്‍ക്കാന്‍ തുടങ്ങി. കച്ചവടം വിജയിച്ചില്ല, എനിക്ക് കുറെ പണവും നഷ്ടമായി. വേറെ മാര്‍ഗമൊന്നുമില്ലാത്തതിനാല്‍ ഞാന്‍ വീണ്ടും സെക്യൂരിറ്റി പണിക്ക് പോയി,” ആരാധ്യ പറയുന്നു.ഇരുപതാം വയസ്സില്‍ അദ്ദേഹം വിവാഹിതനായി. പുഷ്പ എന്നാണ് ഭാര്യയുടെ പേര്. വിവാഹത്തിന് ശേഷം ആരാധ്യ തിരിഞ്ഞുനോക്കിയിട്ടില്ല. കുടുംബം പുലര്‍ത്താനായി പുഷ്പ ഒരു തുണിഫാക്ടറിയില്‍ ജോലിക്ക് പോയി. രണ്ടുപേരും കൂടി മാസം 600 രൂപ നേടുമായിരുന്നു, അക്കാലത്ത്.ആരാധ്യയും കഠിനാധ്വാനം തുടര്‍ന്നു. തോട്ടക്കാരനായും തെങ്ങുകയറാന്‍ പോയും ഒക്കെ അദ്ദേഹം കൂടുതല്‍ പണം സമ്പാദിച്ചു. ഒരു തെങ്ങ് കയറാന്‍ പതിനഞ്ച് രൂപ കിട്ടുമായിരുന്നു. അങ്ങനെ ദിവസം 20 തെങ്ങുകയറും.
രേണുക ആരാധ്യ: പഴയകാല ചിത്രം

സെക്യൂരിറ്റി ഗാര്‍ഡായി പണിയെടുക്കുമ്പോള്‍ കുറെ ഡ്രൈവര്‍മാരുമായി സൗഹൃദത്തിലായി. ആ പരിചയത്തില്‍ നിന്നാണ് വണ്ടിയോടിച്ചാലോ എന്ന ആശയം കിട്ടിയത്. ഡ്രൈവിങ് പഠിച്ചെടുത്താല്‍ അത് എല്ലാക്കാലത്തേക്കും ഒരു തൊഴിലാവും എന്ന് ആരാധ്യക്ക് തോന്നി.

ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയും വിവാഹമോതിരം പണയം വെച്ചും ഡ്രൈവിങ് പഠനം തുടങ്ങി, ലൈസന്‍സും നേടി.

ഡ്രൈവറായി ആദ്യത്തെ ദിവസം വളരെ പെട്ടെന്ന് അവസാനിച്ചു: റിവേഴ്‌സ് എടുത്ത വണ്ടി ഒരു ഗേറ്റില്‍ ഇടിച്ചാണ് നിന്നത്!

എന്നാല്‍ ടാക്സി ഓപറേറ്ററായ സതീഷ് റെഡ്ഡിയുടെ രൂപത്തില്‍ ഭാഗ്യം വന്നുവിളിച്ചു.

“അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി, ഡ്രൈവിങ്ങ് പഠിപ്പിച്ചുതന്നു. ആദ്യ്‌ത്തെ മൂന്ന് ദിവസം അദ്ദേഹമെന്നെ ചുറ്റുവട്ടങ്ങളില്‍ ഡ്രൈവ് ചെയ്യിപ്പിച്ചു. നാലാംദിവസം അദ്ദേഹമെന്നോട് പറഞ്ഞു, അടുത്ത ട്രിപ്പ് ഗോകര്‍ണത്തേക്കാണ് എന്ന്. ഡ്രൈവ് ചെയ്യുമ്പോള്‍ എനിക്ക് ശരിക്കും പരിഭ്രമമായിരുന്നു. വളരെ ശ്രദ്ധയോടെയാണ് ഞാന്‍ ഓടിച്ചത്. ആ യാത്ര ഒരു വിജയമായിരുന്നു.

പാസഞ്ചേഴ്‌സില്‍ നിന്നും ഒരു സേയ്ഫ് ഡ്രൈവറാണെന്ന ഫീഡ്ബാക്കും കിട്ടിയപ്പോള്‍ എന്‍റെ ആത്മവിശ്വാസം കൂടി. ഞാന്‍ അദ്ദേഹത്തോടൊപ്പം രണ്ട് വര്‍ഷം ജോലി ചെയ്തു,” ആരാധ്യ വിശദീകരിച്ചു.

ഡ്രൈവറുടെ യൂനിഫോമില്‍

പിന്നീട് ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലായിരുന്നു ജോലി. ഹോസ്പിറ്റലുകളില്‍ നിന്ന് മൃതദേഹങ്ങള്‍ ഇന്‍ഡ്യയുടെ പല ഭാഗങ്ങളിലുമുള്ള വീടുകളിലേക്കും ശ്മശാനങ്ങളിലേക്കും കൊണ്ടുപോകുന്നതായിരുന്നു പ്രധാന ട്രിപ്പുകള്‍.

“അവിടെ ഞാന്‍ 4 വര്‍ഷം നിന്നു. മുന്നൂറോളം മൃതശരീരങ്ങള്‍ കൊണ്ടുപോയി. ചിലസമയങ്ങളില്‍ രണ്ടുദിവസത്തെ യാത്രയുണ്ടാവും. കൂട്ടിന് മൃതദേഹം മാത്രമാവും. അതൊന്നും പക്ഷേ, എന്നെ പിന്തിരിപ്പിച്ചില്ല. വീട്ടിലേക്കുള്ള അവസാനയാത്രയില്‍ അവരുടെ കൂടെ പോവുകയെന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതി. ഞാനൊരു ഡ്രൈവറായതില്‍ അഭിമാനം കൊണ്ടു, ഇന്നും അങ്ങനെതന്നെ.

“എന്നാല്‍ ഡ്രൈവറായിരിക്കുമ്പോഴും എനിക്കറിയാമായിരുന്നു, എന്‍റെ വലിയ ലക്ഷ്യം സ്വന്തമായൊരു ട്രാവല്‍ കമ്പനിയാണെന്ന്.”അതിനൊരു കാരണമുണ്ട്. ഞാന്‍ ഡ്രൈവറായി ജോലി നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഓരോ ട്രിപ്പിന് ശേഷവും ട്രിപ്പ് ഷീറ്റുകള്‍ ഏജന്‍സിയില്‍ സമര്‍പ്പിക്കണം. ഒരു ദിവസം ഞാന്‍ ഓഫീസില്‍ കയറിച്ചെന്നപ്പോള്‍ അവര്‍ എന്നോട് പുറത്തിറങ്ങി നില്‍ക്കാന്‍ പറഞ്ഞു. ഷീറ്റുകള്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെ കൈയ്യില്‍ കൊടുത്തുവിട്ടാല്‍ മതിയാവും എന്ന്…

“അന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു, ഒരു ട്രാവല്‍ കമ്പനി തുടങ്ങണമെന്ന്; അവിടെ ഡ്രൈവര്‍മാര്‍ വെറും പണിക്കാരായിരിക്കില്ല, പാര്‍ട്ണര്‍മാരായിരിക്കും. അവിടെ അവര്‍ രണ്ടാംകിട പൗരന്മാരെപ്പോലെയല്ല ബഹുമാനത്തോടെയും അന്തസ്സോടെയും ആവും പരിഗണിക്കപ്പെടുക. രേഖകള്‍ സമര്‍പ്പിക്കാന്‍ അവര്‍ക്ക് ആരോടും ചോദിക്കാതെ കടന്നുചെല്ലാന്‍ കഴിയും.”
2000-ത്തില്‍ ആരാധ്യ സ്വന്തം കാര്‍ വാങ്ങി, ഒന്നര ലക്ഷം രൂപയ്ക്ക്. സഹോദരനോട് അഭ്യര്‍ത്ഥിച്ചിട്ടും ഗാരണ്ടി നില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. ഒടുവില്‍ നാലുവര്‍ഷം ഡ്രൈവറായിപ്പോയതില്‍ നിന്ന് മിച്ചം വെച്ച തുകയും ഭാര്യയുടെ പ്രോവിഡന്‍റ് ഫണ്ടും ചേര്‍ത്തുവെച്ചാണ് കാര്‍ വാങ്ങിയത്.ബിസിനസ് വിപുലപ്പെടുത്താന്‍ അദ്ദേഹം അധികം കാത്തുനിന്നില്ല. അടുത്ത വര്‍ഷങ്ങളില്‍ ആറ് കാറുകള്‍ കൂടി വാങ്ങി. പന്ത്രണ്ട് ഡ്രൈവര്‍മാരെ നിയമിച്ചു.ഓരോരുത്തര്‍ക്കും 12 മണിക്കൂര്‍ ഷിഫ്റ്റ്. ആദ്യത്തെ രണ്ടുവര്‍ഷം നഗരത്തിലെ സ്‌പോട്ട് സിറ്റി ടാക്‌സി എന്ന നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം.2006-ല്‍ ഇന്‍ഡ്യന്‍ സിറ്റി ടാക്‌സി എന്ന കമ്പനി നഷ്ടത്തിലാണെന്നും വില്‍ക്കാന്‍ പോവുകയാണെന്നും ആരാധ്യ അറിഞ്ഞു. എല്ലാ കാറുകളും വിറ്റ് ആ തുക കൊണ്ട് അദ്ദേഹം ഇന്‍ഡ്യന്‍ സിറ്റി ടാക്‌സി കമ്പനി വാങ്ങി. അവര്‍ക്ക് 30 ടാക്‌സികള്‍ ഉണ്ടായിരുന്നു.
ടൂറിസ്റ്റുകള്‍ക്കൊപ്പം
എല്ലാ കാറുകളും പ്രവാസി കാബ്‌സ് എന്ന പേരില്‍ രെജിസ്റ്റര്‍ ചെയ്തു. തുടക്കം വളരെ ലളിതമായിട്ടായിരുന്നു.”2007-ല്‍ ഞങ്ങള്‍ തുടങ്ങുമ്പോള്‍ എന്‍റെ ആദ്യത്തെ ക്ലയന്‍റ് ആമസോണ്‍ ഇന്‍ഡ്യ ആയിരുന്നു. അന്നത് ഇവിടെ പുതിയതായിരുന്നു, ചെന്നൈയില്‍ ഓഫീസ് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ആദ്യമായാണ് ജീവനക്കാരെ കൊണ്ടുപോകാനും വരാനും ഞങ്ങള്‍ തുടങ്ങുന്നത്.പക്ഷേ, മൂന്ന് മാസത്തിലൊരിക്കലേ പേമെന്‍റ് കിട്ടൂ. അതുകൊണ്ട് ഡീസല്‍ ചെലവ്, സാലറി ഇതൊക്കെ കുന്നുകൂടി. ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ തുടര്‍ച്ചയായി കടമെടുക്കേണ്ടി വന്നു,” ആരാധ്യ ഓര്‍ക്കുന്നു.ആമസോണില്‍ നിന്ന് ആദ്യമായി കിട്ടിയ തുക 72,000 രൂപയായിരുന്നു. വീട്ടിലേക്ക് ഇരുപതിനായിരം രൂപ കൊടുത്ത് ബാക്കി തുക ബിസിനസിലേക്ക് തന്നെ ഇട്ടു. കാറുകളുടെ എണ്ണം പതിയെപ്പതിയെ 300-ലെത്തി.”റിസ്‌കെടുക്കുന്നതിന് ഞാന്‍ രണ്ടുവട്ടം ചിന്തിച്ചില്ല. എന്‍റെ ലാഭം കുറവാണെങ്കില്‍ പോലും ബിസിനസ് വളര്‍ത്താനായിരുന്നു ശ്രമം മുഴുവന്‍. കാരണം, എന്‍റെ കുടുംബത്തെപ്പോലെ ആയിരം കുടുംബങ്ങള്‍ക്കെങ്കിലും ഗുണം കിട്ടണം എന്നായിരുന്നു ആഗ്രഹം,” അദ്ദേഹം പറയുന്നു.
രേണുക ആരാധ്യയും ഭാര്യ പുഷ്പയും ആദ്യം വാങ്ങിയ കാറിനൊപ്പം
ആരാധ്യയുടെ കമ്പനിയില്‍ വിശ്വാസമര്‍പ്പിച്ച സ്ഥാപനങ്ങളുടെ എണ്ണവും കൂടിക്കൂടി വന്നു. ലിങ്ക്ഡ് ഇന്‍, വാള്‍മാര്‍ട്ട്, അകാമെ, ജെനറല്‍ മോട്ടോഴ്‌സ്…ആ പട്ടിക നീളുന്നു. ഒരു സെയില്‍സ് മാര്‍ക്കെറ്റിങ് ടീമില്ലാതെ തന്നെയാണ് അധികം വിദ്യാഭ്യാസമൊന്നും നേടാന്‍ കഴിയാതിരുന്ന ഈ മനുഷ്യന്‍ ഇതു സാധ്യമാക്കിയത്.2018 ആയപ്പോഴേക്കും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമൊക്കെ അദ്ദേഹത്തിന്‍റെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. കാറുകളുടെ എണ്ണം 1,300-നടുത്തെത്തി.എന്നാല്‍ ഊബറും ഓലയുമൊക്കെ വന്നതോടെ ചെന്നൈയിലേയും ഹൈദരാബാദിലെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. കാറുകളുടെ എണ്ണം 800 ആയി കുറഞ്ഞു.സ്വകാര്യ കാറുകള്‍ വാടകയ്ക്ക് ഉപയോഗിക്കുന്നതിനൊപ്പം ഉടമകള്‍ക്ക് തന്നെ ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കാമെന്ന ഒരു സ്‌കീമും ഇപ്പോള്‍ കമ്പനിക്കുണ്ട്.
“50,000 രൂപ അഡ്വാന്‍സ് അടച്ചാല്‍ ഞങ്ങള്‍ അവര്‍ക്ക് ഒരു കാര്‍ വാങ്ങി നല്‍കും. ഡ്രൈവര്‍ പിന്നെ 36 മാസം ഞങ്ങളോടൊപ്പം ജോലി ചെയ്യണം. ഇക്കാലയളവില്‍ ഇ എം ഐ ശമ്പളത്തില്‍ നിന്ന് പിടിക്കും. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കാര്‍ അയാളുടെ പേരിലായിരിക്കും. അതുകഴിഞ്ഞാല്‍ ഞങ്ങളോടൊപ്പമോ മറ്റൊരു കമ്പനിയിലോ ഇഷ്ടംപോലെ ജോലിയെടുക്കാം,” ആരാധ്യ വിശദീകരിക്കുന്നു.
രേണുക ആരാധ്യ

കമ്പനിയുടെ നല്ലകാലത്ത് 46 കോടി രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്നു. ഇപ്പോള്‍, ഊബറിന്‍റെയും ഓലയുടെയും കടുത്ത മത്സരം ഉണ്ടായിട്ടുപോലും വാര്‍ഷിക വരുമാനം 38 കോടി രൂപയാണ്. അടുത്ത കുറച്ചുവര്‍ഷം കൊണ്ട് 100 കോടി രൂപ വരുമാനമുള്ള കമ്പനിയാക്കാനാണ് പദ്ധതി.


ഇതുകൂടി വായിക്കാം:അനാഥരേയും വൃദ്ധരേയും സംഗീതം കൊണ്ട് സന്തോഷിപ്പിക്കാന്‍ സാക്സൊഫോണുമായി ഒരു പൊലീസുകാരന്‍

“സ്വപ്‌നം കാണാനും റിസ്‌കെടുക്കാനും മടിക്കരുത്. കുടുംബത്തിലായാലും കൂട്ടുകാരോടായാലും ബിസിനസിലായാലും സത്യസന്ധത വിട്ടുകളിക്കരുത്. ഒരിക്കലും പഠനം നിര്‍ത്തരുത്.

“ഞാന്‍ കോളെജില്‍ പോയിട്ടില്ല. പക്ഷേ, ഈ ലോകമാണ് എന്‍റെ യൂണിവേഴ്‌സിറ്റി…മനുഷ്യര്‍ പാഠപുസ്തകങ്ങളും. സേവനമനസ്സുണ്ടാവണം. പിന്നെ നിങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യുന്നവരെ അതിയായ ബഹുമാനത്തോടെ പരിഗണിക്കണം. അവരാണ് നിങ്ങളുടെ കമ്പനിയെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍,” ആരാധ്യ ഓര്‍മ്മിപ്പിക്കുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം