ഒഴിവുസമയത്തെ കൃഷി: പോളിഹൗസില്‍ നിന്ന് വിജയ കല നേടുന്നത് മാസം 20,000 രൂപ, വിഷമില്ലാത്ത പച്ചക്കറികളും

വിജയ കലയ്ക്ക് ഇപ്പോള്‍ രണ്ട് പോളിടണലുകള്‍ ഉണ്ട്–ഒന്ന് വീടിന്‍റെ ടെറസിലും മറ്റൊന്ന് വീടിന് പുറകിലും. നൂറ് സ്‌ക്വയര്‍ ഫീറ്റിലാണ് പോളിടണലുകള്‍.

വിജയ കല ഒരു ‘പാര്‍ട് ടൈം’ കൃഷിക്കാരിയാണ് എന്ന് പറയാം. കൊല്ലം കരുനാഗപ്പിള്ളിക്കാരിയായ വിജയ കല (39) ഒരു ടാക്‌സ് ഓഡിറ്റര്‍ ആണ്.

അതുകൊണ്ട് കൃഷിക്കായി ഒരുപാട് സമയമൊന്നും നീക്കിവെയ്ക്കാനില്ല.  എങ്കിലും വെയിലും മഴയുമൊന്നും കൊള്ളാതെ വീട്ടാവശ്യത്തിനുമാത്രമല്ല, പുറത്ത് വില്‍ക്കാനുമുള്ള വിഷരഹിത പച്ചക്കറികള്‍ അവര്‍ വീട്ടില്‍ത്തന്നെ ഉണ്ടാ്ക്കുന്നു. അതില്‍ നിന്ന് നല്ല വരുമാനവും നേടുന്നു.

ആറ് വര്‍ഷം മുമ്പാണ് വിജയ കല കൃഷി തുടങ്ങുന്നത്. പ്രെസിഷന്‍ അഗ്രികള്‍ച്ചര്‍ (കൃത്യതാ കൃഷി) ആണ് അവര്‍ തെരഞ്ഞെടുത്തത്.

‘വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴങ്ങളും വീട്ടില്‍ തന്നെ ഉണ്ടാക്കണം. കടയില്‍ കിട്ടുന്നതില്‍ കീടനാശനികള്‍ക്ക് ഒരു കുറവും ഉണ്ടാവില്ല,’
വിജയ കലയുടെയും കൂട്ടുകാരുടെയും ചര്‍ച്ച പലപ്പോഴും ചുറ്റിത്തിരിഞ്ഞ് ഭക്ഷണത്തിലേക്കും ഒപ്പം സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നതിലേക്കുമൊക്കെ എത്തുമായിരുന്നു.

വിജയ കല

വീട്ടിലെത്തി വിജയ ഓണ്‍ലൈനില്‍ പരതും, പല കൃഷിരീതികള്‍, എളുപ്പം ചെയ്യാവുന്ന പച്ചക്കറികള്‍… അങ്ങനെയങ്ങനെ.


കൃഷിഭൂമിയൊന്നും സ്വന്തമായില്ല. ആകെയുള്ളത് വീടിന്‍റെ ടെറസും പുറകില്‍ ഇത്തിരി മുറ്റവുമാണ്.


ആ ‘ഗവേഷണം’ ചെന്നൈത്തിയത് പ്രെസിഷന്‍ ഫാമിങ്ങിലാണ്
ഒരു പ്രോജക്ട് തയ്യാറാക്കി സംസ്ഥാന കൃഷി വകുപ്പില്‍ സമര്‍പ്പിച്ചു.

വിജയ കലയ്ക്ക് ഇപ്പോള്‍ രണ്ട് പോളിടണലുകള്‍ ഉണ്ട്–ഒന്ന് വീടിന്‍റെ ടെറസിലും മറ്റൊന്ന് വീടിന് പുറകിലും. നൂറ് സ്‌ക്വയര്‍ ഫീറ്റിലാണ് പോളിടണലുകള്‍. അവ ഉണ്ടാക്കാനായി 1.20 ലക്ഷം ചെലവ് വന്നു. അതില്‍ 50,000 രൂപ ഗവണ്‍മെന്റ് സബ്‌സിഡിയായിരുന്നു.

ഇതിന് പുറമെ ഒരേക്കര്‍ പാട്ടത്തിനെടുത്തിട്ടുണ്ട. ഇതില്‍ പ്രെസിഷന്‍ ഫാമിങ് വ്യാപിപ്പിക്കുകയാണ്.

തക്കാളി, കാപ്‌സിക്കം, റാഡിഷ്, സവാള, ചീര, കൈപ്പയ്ക്ക, കാബേജ്, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ക്ക് ഓര്‍ക്കിഡും പുഷ്പങ്ങളുമൊക്കെ പോളിടണലുകളില്‍ വളരുന്നു. എല്ലാം ജൈവരീതിയിലാണ് കൃഷി. ചാണകവും മൂത്രവും ഉപയോഗിച്ച് വളവും മറ്റും സ്വന്തമായാണ് വിജയ കല ഉണ്ടാക്കുന്നത്.

മൊത്തത്തില്‍ ഒരു രീതി പിന്തുടരാതെ ഓരോ വിളയ്ക്കും പ്രത്യേകം പ്രത്യേകം പരിചരണ രീതികളാണ്. കാലാവസ്ഥയും ഈര്‍പ്പവും മണ്ണിന്‍റെ ഊഷ്മാവുമൊക്കെ നിയന്ത്രിച്ചുകൊണ്ടുള്ള കൃഷിരീതിയാണിത്. അതുകൊണ്ട് വിളനഷ്ടം കുറവാണ്, കീടബാധകളും. വര്‍ഷം മുഴുവന്‍ വിളവുകിട്ടുകയും ചെയ്യും, വിജയ കല വിശദമാക്കുന്നു.


നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com

ആദ്യം മണ്ണൊരുക്കി തടം ഉണ്ടാക്കുന്നു. ചാണകവും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്താണ് മണ്ണ് തയ്യാറാക്കുന്നത്. മേലെ മള്‍ച്ചിങ് ഷീറ്റിട്ട് ആ ഷീറ്റില്‍ ദ്വാരങ്ങളുണ്ടാക്കി അതിലാണ് വിത്തുപാകുന്നത്.

ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിലൂടെയാണ് നനയ്ക്കുന്നത്. “ഡ്രിപ് സംവിധാനത്തിലൂടെ വെള്ളം നേരിട്ട് വേരുകളിലേക്കാണ് കൊടുക്കുന്നത്. ഇത് ബാഷ്പീകരണം കുറയ്ക്കുന്നു. ഈര്‍പ്പം നിലനിര്‍ത്താനും വെ്ള്ളത്തിന്‍റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു,” വിജയ കല പറഞ്ഞു.

തുടക്കത്തില്‍ വിള നഷ്ടവും പ്രശ്‌നങ്ങളുമൊക്കെയുണ്ടായിരുന്നു. പിന്നീട്, കാര്യങ്ങള്‍ നല്ലരീതിയിലായി. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന വളങ്ങളോട് ചെടികള്‍ നല്ല രീതിയില്‍ പ്രതികരിച്ചുതുടങ്ങി.

“കളകള്‍ ആദ്യമൊക്കെ തഴച്ചുവളര്‍ന്നു. പിന്നെ പൂപ്പല്‍ ബാധയായിരുന്നു പ്രശ്‌നം. അത് തുടക്കത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. കുറെ ചെടികള്‍ നശിച്ചു. പക്ഷേ, ഒരിക്കല്‍ പോലും രാസ കീടനാശിനി ഉപയോഗിക്കാന്‍ തുനിഞ്ഞില്ല. പകരം, വളം മെച്ചപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. ഇപ്പോഴും വളത്തിന്‍റെ കാര്യത്തില്‍ സമ്പൂര്‍ണമായ ഒരു ചേരുവ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.പക്ഷേ, ഓരോ ദിവസവും ഫലം മെച്ചപ്പെട്ടുവരുന്നുണ്ട്,”
ആ കര്‍ഷക പറഞ്ഞു.

ഓരോ രണ്ടുമാസം കൂടുമ്പോഴും വിളവെടുപ്പിന് തയ്യാറാവും. പച്ചക്കറികളെല്ലാം മാര്‍ക്കെറ്റില്‍ വില്‍ക്കും. അതിലൂടെ മാസം 20,000 രൂപയോളം വരുമാനമുണ്ടെന്ന് അവര്‍ പറയുന്നു.

“ഞാന്‍ റൊട്ടേഷണല്‍ രീതിയിലാണ് പച്ചക്കറികള്‍ വില്‍ക്കുന്നത്. ഉദാഹരണത്തിന് പകുതി പച്ചക്കറികള്‍ ജൂണില്‍ വിറ്റാല്‍ ബാക്കിയുള്ളവ ജൂലൈയില്‍. ഇതോടൊപ്പം തൈകളും വില്‍ക്കുന്നുണ്ട്. ഈയടുത്ത് അഞ്ഞൂറ് റെഡ് ലേഡി പപ്പായ തൈകള്‍ ചുറ്റുവട്ടത്ത് തന്നെ വിറ്റുപോയി,” അവര്‍ അഭിമാനത്തോടെ കൂട്ടിച്ചേര്‍ക്കുന്നു.

കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കും വീടിന് പുറകിലൊരു തോട്ടമൊരുക്കാന്‍ ആ്ഗ്രഹിക്കുന്നവര്‍ക്കുമായി നിര്‍ദ്ദേശങ്ങളുമായി കല സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമാണ്.

സാധാരണ ദിവസങ്ങളില്‍ വൈകീട്ട് അഞ്ചിന് ശേഷം മാത്രമേ കൃഷി ശ്രദ്ധിക്കാന്‍ സമയം കിട്ടൂ എങ്കിലും അവധി ദിവസങ്ങളില്‍ ശരിക്കും സമയമെടുത്ത് കൃഷി നോക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു.

“ജോലി, കുടുംബം, കൃഷി ഒക്കെയായി ഒന്നിനും സമയം തികയില്ലെങ്കിലും കൃഷി എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. അതെന്‍റെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു. കഴിയുന്നിടത്തോളം കാലം ഇത് തുടരണമെന്നാണ് ആഗ്രഹം,” വിജയ കല കൂട്ടിച്ചേര്‍ത്തു.


ഇതുകൂടി വായിക്കാം : ഒരുതിരിയില്‍ 1,000 കുരുമുളക് മണികള്‍! കാഞ്ചിയാര്‍ വനത്തില്‍ നിന്നും തോമസ് കണ്ടെടുത്ത് വികസിപ്പിച്ച തെക്കനെത്തേടി വിദേശികള്‍ എത്തുന്നു


ഫോട്ടോകള്‍ക്ക് കടപ്പാട്: വിജയ കല.
വിജയ കലയുമായി ബന്ധപ്പെടാം: ലിങ്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം