‘ഞങ്ങടെ ബീച്ചില്‍ ടൂറിസം നടത്താന്‍ ഞങ്ങക്കറിയാം’: കടലോരവും കവ്വായിക്കായലും കല്ലുമ്മക്കായ് വരട്ടിയതും ചേരുന്ന പാണ്ഡ്യാല മോഡല്‍

നാട്ടുകാരെല്ലാം ചേര്‍ന്ന് ഒരു വിനോദസഞ്ചാരകേന്ദ്രം ഒരുക്കിയതിന് പിന്നില്‍ ഒരു കൂട്ടായ തീരുമാനത്തിന്‍റെ കഥ കൂടിയുണ്ട്.

ക്ഷണത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങാം.

രാധ അടുക്കളയില്‍ നല്ല തിരക്കിലാണ്. സമയം ഉച്ചയോടടുക്കുന്നു. കാസര്‍ഗോഡ്  തൃക്കരിപ്പൂര്‍ കടപ്പുറത്ത് വെയില്‍ കടുത്തു. നല്ല വിശപ്പ്. അടുക്കളയില്‍ നിന്നും എളമ്പക്ക (കക്ക) അരപ്പിനോട് ചേര്‍ന്ന് വെന്തുവരുന്നതിന്‍റെ മണം കൂടി മൂക്കിലേക്ക് കയറിയപ്പോള്‍ വായില്‍ തിരയിളക്കം. ആ തിരയില്‍ വിശപ്പിന്‍റെ തീ ആളിക്കത്തിയതേയുള്ളൂ.

Image for representation

അധികം വൈകിയില്ല. ടെയ്‌ലര്‍ ഭാസ്‌കരന്‍റെ വീടിനോട് ചേര്‍ന്ന് കടലോരത്തൊരുക്കിയ ഓലയും പുല്ലും മേഞ്ഞ തണല്‍പ്പുരയ്ക്കുകീഴിലേക്ക് അതാ വരുന്നു, കടല്‍-കായല്‍ വിഭവങ്ങളുടെ ചാകര.


ഗ്രാമത്തിന്‍റെ രുചി അറിഞ്ഞ് സഞ്ചാരികള്‍ മടങ്ങണം എന്നാണ് ഞങ്ങളുടെ ആഗ്രഹം,


ഇളമ്പക്ക (കക്ക) വരട്ടിയത്, ഇളമ്പക്ക ഡ്രൈഫ്രൈ, ഇളമ്പക്ക അട, ഇളമ്പക്ക മസാല, ഇളമ്പക്ക പുളിയിട്ട് വച്ചത്… രുചിയൂറുന്ന ഒരു കൂട്ടം വിഭവങ്ങള്‍. ഒപ്പം കല്ലുമ്മക്കായ്, കടല്‍മീന്‍, കായല്‍ മീന്‍, ചെമ്മീന്‍… വറുത്തതും വെച്ചതുമായി നിരന്നു.

സാധാരണ ഹോട്ടലുകളില്‍ നിന്നു കിട്ടുന്ന മണവും രുചിയുമല്ല, വീട്ടില്‍ ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന മസാലകളും നല്ല ഫ്രെഷ് കടല്‍ വിഭവങ്ങളും ആവശ്യത്തിനുമാത്രം ഉപ്പും മുളകും യോജിപ്പിച്ച്, യാതൊരു കൃത്രിമവും ചേരാതെ, കൈപ്പുണ്യം ഒട്ടും ചോരാതെ പാകം ചെയ്‌തെടുത്ത് സ്‌നേഹം ചേര്‍ത്തുവിളമ്പുമ്പോഴേ  ആ രുചിയുണ്ടാവൂ. അതറിയണമെങ്കില്‍ തൃക്കരിപ്പൂരിലെ ഈ നാടന്‍ ബീച്ചിലേക്ക് പോവാം.


ഇതുകൂടി വായിക്കാം: തൃശ്ശൂര്‍ക്കാരന്‍ കരീമിനെ സദ്യക്ക് വിളിച്ചാല്‍ 1,500 സ്റ്റീല്‍ ഗ്ലാസും കൂടെപ്പോവും: അതിലൊരു കഥയുണ്ട്


(ഇത്തിരി ഓവറായി പൊക്കുന്നുണ്ടല്ലോ എന്നൊരു തോന്നല്‍ ഇതു വായിച്ചപ്പോള്‍ തോന്നിയല്ലേ.. സാരമില്ല. അവിടെപ്പോയി കഴിക്കുമ്പോള്‍ ആ തോന്നല്‍ മാറിക്കോളും.)

തൃക്കരിപ്പൂര്‍ കടപ്പുറം ഒരു വിദൂര ദൃശ്യം

“ഇളമ്പക്ക കൊണ്ടും കല്ലുമ്മക്കായ് കൊണ്ടും 20 ഓളം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. മസാല പൊടികള്‍ ചേര്‍ക്കാത്ത വീട്ടില്‍ അരച്ചുണ്ടാക്കുന്ന മസ്സാല കൂട്ട് ഉപയോഗിച്ചാണ് ഭക്ഷണമൊരുക്കുക.ഗ്രാമത്തിന്‍റെ രുചി അറിഞ്ഞ് സഞ്ചാരികള്‍ മടങ്ങണം എന്നാണ് ഞങ്ങളുടെ ആഗ്രഹം,” കൂലിപ്പണിക്കാരിയും അന്നത്തെ പ്രധാന കുക്കുമായ രാധ പറഞ്ഞു.


കവ്വായിക്കായലില്‍ നാട്ടുകാരും കുടുംബശ്രീ യൂണിറ്റുകളും കല്ലുമ്മക്കായ് കൃഷി നടത്തുന്നുണ്ട്. അതുകൊണ്ട് നല്ല കല്ലുമ്മക്കായ് ഇവിടെ സുലഭമായി ലഭിക്കും.


സ്ത്രീകള്‍ അവരവരുടെ വീടുകളില്‍ ഉണ്ടാക്കുന്ന രുചികരമായ ഭക്ഷണങ്ങളാണ് ഇവിടെ സഞ്ചാരികള്‍ക്കായി നല്‍കുന്നത്. അതുകൊണ്ട് ഓരോ ദിവസവും വ്യത്യസ്തമായ കറികളും രുചിയുമായിരിക്കും. ഓരോ ദിവസവും പല അടുക്കളകളില്‍ പാകം ചെയ്യുന്ന വിഭവങ്ങള്‍ ആസ്വദിക്കാം.

കവ്വായിക്കായലില്‍ നാ്ട്ടുകാരും കുടുംബശ്രീ യൂണിറ്റുകളും കല്ലുമ്മക്കായ് കൃഷി നടത്തുന്നുണ്ട്. അതുകൊണ്ട് നല്ല കല്ലുമ്മക്കായ് ഇവിടെ സുലഭമായി ലഭിക്കും.


ഇതുകൂടി വായിക്കാം: ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍


അധികമാരുമറിയാത്ത ഒരു മനോഹരമായ കടല്‍ത്തീരമാണ് വലിയപറമ്പ്  തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ഡ്യാല. എന്നാല്‍ ഈ ബീച്ചിനെ വ്യത്യസ്തമാക്കുന്നത് അവിടെ ജനങ്ങള്‍ മുന്‍കൈ എടുത്ത് നടപ്പാക്കുന്ന ടൂറിസം പദ്ധതിയാണ്.

കവ്വായിക്കായലിലൂടെ തൃക്കരിപ്പൂര്‍ കടപ്പുറത്തേക്ക്

കടലോരത്തെ നൂറിലധികം കുടുംബങ്ങളും പ്രദേശത്തെ എല്‍ പി സ്‌കൂളും കുടുംബശ്രീയുമൊക്കെച്ചേര്‍ന്നാണ് ഈ പ്രകൃതിസൗഹൃദ വിനോദസഞ്ചാര കേന്ദ്രം നടത്തിക്കൊണ്ടുപോവുന്നത്. നാട്ടുനന്മകളും നാടന്‍ വിഭവങ്ങളും വിരുന്നൊരുക്കി കടലും കായലും കൈകോര്‍ക്കുന്ന വലിയ പറമ്പ് പഞ്ചായത്തിലെ തെക്കെ അറ്റത്തെ തൃക്കരിപ്പൂര്‍ കടപ്പുറം വാര്‍ഡിലേക്കുള്ള യാത്ര പലതുകൊണ്ടും വ്യത്യസ്തമാണ്.


കവ്വായി കായലിലൂടെയുള്ള ജലയാത്രയും ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഏഴിമല നേവല്‍ അക്കാദമിയുടെ ഭംഗിയും യാത്ര തുടങ്ങുമ്പോള്‍ തന്നെ ആരുടെയും മനസ്സ് കുളിര്‍പ്പിക്കുന്നതാണ്.


നാട്ടുകാരെല്ലാം ചേര്‍ന്ന് ഒരു വിനോദസഞ്ചാരകേന്ദ്രം ഒരുക്കിയതിന് പിന്നില്‍ ഒരു കൂട്ടായ തീരുമാനത്തിന്‍റെ കഥ കൂടിയുണ്ട്.

കണ്ണൂര്‍ ജില്ലയിലെ രാമന്തളി വടക്കുംമ്പാടിയില്‍ നിന്നും കായലിലൂടെ ബോട്ടില്‍ സഞ്ചരിച്ചാല്‍ പാണ്ഡ്യാല കടപ്പുറത്ത് എത്താം. മൂഷിക രാജവംശത്തിന്‍റെ കാലത്ത് പാണ്ഡിക ശാലയുണ്ടായതിനാലാണ് ആ സ്ഥലം പാണ്ഡ്യാല എന്നറിയപ്പെടുന്നത്.


ഇതുകൂടി വായിക്കാം: 40 ഏക്കര്‍ മരുഭൂമിയില്‍ കൃഷിയിറക്കി അറബിയെ ഞെട്ടിച്ച കര്‍ഷന്‍ പാലക്കാടന്‍ മണ്ണില്‍ വിളയിക്കുന്നത് ദിവസവും 8,000 രൂപയുടെ പച്ചക്കറി!


കവ്വായി കായലിലൂടെയുള്ള ജലയാത്രയും ഇവിടെ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഏഴിമല നേവല്‍ അക്കാദമിയുടെ ഭംഗിയും യാത്ര തുടങ്ങുമ്പോള്‍ തന്നെ ആരുടെയും മനസ്സ് കുളിര്‍പ്പിക്കുന്നതാണ്. നാലാം വാര്‍ഡിലെ 112 കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഈ ടൂറിസം പദ്ധതിക്ക് പ്രതിരോധ രാഷ്ട്രീയത്തിന്‍റെ കഥകൂടി പറയാനുണ്ട്.

രണ്ടുമൂന്ന് വര്‍ഷം മുമ്പ് ഒരു ബിസിനസുകാരന്‍ ഇവിടെ ഒരു വന്‍കിട റിസോര്‍ട്ട് തുടങ്ങാനെത്തി. ഇരുപതേക്കര്‍ ഭൂമി മോഹവില നല്‍കി ഏറ്റെടുക്കാനുള്ള പരിപാടിയിട്ടു. ഇതിനെ നാട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ആ വന്‍കിട പ്രോജക്ടിനെതിരെ ജനങ്ങള്‍ തുടങ്ങിയതാണ് ഈ ജനകീയ വിനോദ സഞ്ചാരകേന്ദ്രം. 2016, 2017 കാലഘട്ടത്തിലാണ് മോഹവില നല്‍കി കടപ്പുറത്തെ ഭൂമി സ്വന്തമാക്കാന്‍ റിസോര്‍ട്ടിന് വേണ്ടി റിയല്‍ എസ്റ്റേറ്റ് സംഘം രംഗത്തെത്തുന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു. പത്ത് ഏക്കറിലധികം സ്ഥലം ഏറ്റെടുത്തെങ്കിലും ജനങ്ങളുടെ ശക്തമായ എതിര്‍പ്പിന് തുടര്‍ന്ന് റിസോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പാണ്ഡ്യാല പോര്‍ട്ട് എന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതി ഗ്രാമീണരുടെ കൂട്ടായ്മയില്‍ രൂപം കൊണ്ടത്.


സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന കടലോരത്തേക്കുള്ള പ്രധാന കമാനം ഏറെ ആകര്‍ഷകമാണ്.


ഒരു ഗ്രാമം മുഴുവന്‍ പ്രദേശത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ടൂറിസം പോയിന്റുകള്‍ ഒരുക്കുകയും വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ വിളമ്പിയും ഗ്രാമത്തിലെ പരമ്പരാഗത കൈത്തൊഴിലുകളും സഞ്ചാരികള്‍ക്കായി പഠിപ്പിക്കുകയും ചെയ്യുന്ന വടക്കേമലബാറിലെ കേന്ദ്രമായി മാറുകയാണ് പാണ്ഡ്യാല. ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇവിടുത്തെയും പരിസര പ്രദേശങ്ങളെയും കോര്‍ത്തിണക്കി വിവിധങ്ങളായ ടൂറിസം പദ്ധതികള്‍ വിപുലപ്പെടുത്താനാണ് ജനങ്ങളുടെ തീരുമാനം.

സുരേന്ദ്രന്‍ കൂക്കാനം കടപ്പുറത്ത് നിര്‍മ്മിച്ച ശില്‍പങ്ങള്‍

അതെല്ലാം പ്രകൃതി സൗഹൃദവും മനോഹരവുമായിരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന കടലോരത്തേക്കുള്ള പ്രധാന കമാനം ഏറെ ആകര്‍ഷകമാണ്. വിദേശ സഞ്ചാരികളുടെ വരവിനെ സൂചിപ്പിച്ച് മുടി പരത്തി തൊപ്പി വച്ച സായ്പിന്‍റെ രൂപവും ന്യുജന്‍ പ്രേമികളെ മാടിവിളിക്കുന്ന മുടി വളര്‍ത്തിയ രൂപവും ശില്‍പി സുരേന്ദ്രന്‍ കൂക്കാനവും സംഘവുമാണ് ഒരുക്കിയിരിക്കുന്നത്. തെങ്ങിന്‍റെ വേരുകളിലാണ് മുടിയഴക്. പുതുയുഗ ശില്‍പത്തിന് നിറമുളള കണ്ണടയാക്കിയത് ഒഴിഞ്ഞ കുപ്പിയുടെ ഭാഗമാണ്. തെങ്ങിന്‍ തടി, പേട്ട് തേങ്ങകള്‍, ചിരട്ടകള്‍, കടല്‍ ഉച്ചൂളി, തെങ്ങിന്‍ മടല്‍ തുടങ്ങിയവയാണ് പ്രധാനമായും നിര്‍മാണത്തിന് ഉപയോഗിച്ചത്.

വടക്കന്‍ പാട്ടിന്‍റെ ഓര്‍മ സഞ്ചാരികളില്‍ എത്തുന്ന തരത്തില്‍ തെങ്ങിന്‍റെ പാണ് ഉപയോഗിച്ചുണ്ടാക്കിയ വാളും ചിരട്ട കൊണ്ടുള്ള പരിചയും വേറൊരിടത്ത്. പാണ്ഡ്യാല പോര്‍ട്ട് പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായ ഓഫീസും പുല്ലുമേഞ്ഞതാണ്. ഓഫീസിന് മുന്‍വശം ചരല്‍ മണ്ണും തളിര്‍മാവിന്‍റെ പശയും ചേര്‍ത്ത് മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കടല്‍ ജീവിതം, പള്ളികള്‍, മോസ്‌കുകള്‍, ക്ഷേത്രങ്ങള്‍, വിവിധ തെയ്യക്കോലങ്ങള്‍, ഒപ്പന സംഘം, പൂരക്കളി സംഘം, മല്‍സ്യകന്യക, കാളവണ്ടി, ആന, മാന്‍ തുടങ്ങി നിരവധി ചെറു ചിത്രങ്ങളാണ് സുരേന്ദ്രന്‍ കൂക്കാനം വരച്ചു ചേര്‍ത്തിട്ടുള്ളത്.


ദ്വീപില്‍ കിട്ടുന്ന ഓലയും മരവും ഉപയോഗിച്ച് ചെറിയ കുടിലുകള്‍ നിര്‍മ്മിക്കുന്നതല്ലാതെ കോണ്‍ക്രീറ്റ് സൗധങ്ങളൊന്നും നിര്‍മ്മിക്കുന്നില്ല.


ടൂറിസം പദ്ധതിയെ കുറിച്ച് പാണ്ഡ്യാല പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് കുഞ്ഞി ടി കെ പി പറയുന്നതിങ്ങനെ: “തൃക്കരിപ്പൂര്‍ കടപ്പുറം വാര്‍ഡിലെ മുഴുവന്‍ ആളുകളെയും പങ്കാളികളാക്കി കൊണ്ടാണ് ടൂറിസം പദ്ധതിക്ക് രൂപം നല്‍കുന്നത്. നാടിന്‍റെ പരിമിതി കൊണ്ട് പലരുംവീടും സ്ഥലവും ഉപേക്ഷിച്ച് അന്യ ദിക്കുകളില്‍ കുടിയേറിയ കാലമുണ്ടായിരുന്നു. യാത്രാ സൗകര്യമോ റോഡോ ഇല്ലാത്ത എട്ട് കിലോമീറ്ററോളം നീളത്തില്‍വ്യാപിച്ചു കിടക്കുന്ന ദ്വീപിന്‍റെ സൗന്ദര്യം സഞ്ചാരികള്‍ക്ക് അസ്വാദ്യമാവും. പുതുതായി യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താതെയാണ് ഞങ്ങള്‍ ജനകീയ ടൂറിസം ആരംഭിക്കുന്നത്.


ഇതുകൂടി വായിക്കാം:ബി ടെക്കുകാരനും ഹാന്‍ഡ്‌ബോള്‍ താരവും കൂണ്‍ കൃഷിയില്‍ നിന്ന് നേടുന്നത് മാസം 4 ലക്ഷം രൂപ


സുരേന്ദ്രന്‍ കൂക്കാനം കടപ്പുറത്ത് നിര്‍മ്മിച്ച ശില്‍പങ്ങള്‍

“ദ്വീപില്‍ കിട്ടുന്ന ഓലയും മരവും ഉപയോഗിച്ച് ചെറിയ കുടിലുകള്‍ നിര്‍മ്മിക്കുന്നതല്ലാതെ കോണ്‍ക്രീറ്റ് സൗധങ്ങളൊന്നും നിര്‍മ്മിക്കുന്നില്ല. കൂക്കാനം സുരേന്ദ്രന്‍ രൂപകല്‍പ്പന ചെയ്ത പ്രവേശന കവാടം തന്നെ നിങ്ങള്‍ കാണുന്നില്ലെ?. തെങ്ങിന്റെ മടല്‍ കൊണ്ടാണ് ഈ സ്വാഗത കമാനം ഒരുക്കിയിരിക്കുന്നത്. ഓഫീസ് റൂമും സുരേന്ദ്രന്‍തന്നെയാണ് തളിര്‍മാവിലയും കളിമണ്ണും അരച്ചെടുത്ത് ഭിത്തിനിര്‍മ്മിച്ചത്. ഈ ഭിത്തിയില്‍ കേരള കലാരൂപങ്ങളെല്ലാം വരച്ചുവച്ചിട്ടുണ്ട്.

‘100 മീറ്റര്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ മാത്രമാണ് ഈ ദ്വീപിലെ കരയുടെ വീതി. സഞ്ചാരികളെ അതിഥികളായി കരുതി അവരെ സ്വീകരിക്കുന്നതിന് നാട് ഒറ്റ മനസ്സോടെ കൈകോര്‍ത്തു എന്നതാണ് ഞങ്ങളുടെ പ്രത്യേകത. 2017 ലാണ് പാണ്ഡ്യാല പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ ഗ്രാമത്തിലെ 112 കുടുംബങ്ങള്‍ക്കും എ ക്ലാസ് അംഗത്വം നല്‍കിയിട്ടുണ്ട്. ഒരു വീട്ടില്‍നിന്നും രണ്ട് പേര്‍ക്ക് അംഗങ്ങളാവാം. ഒരു പുരുഷനും ഒരു സ്ത്രീക്കും. എന്നാല്‍ ഒരു വീട്ടിലെ ഒന്നിലധികം സ്ത്രീകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അംഗത്വം നല്‍കും.


സഞ്ചാരികളില്‍ നിന്നും ലഭിക്കുന്ന വരുമാനം ഓരോ കുടുംബത്തിനും പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് പദ്ധതി.


“100 രൂപയാണ് അംഗത്വ ഫീസായി വാങ്ങുന്നത്. ബി ക്ലാസ് അംഗത്വം ഇവിടെ സ്ഥലമുള്ളവര്‍ക്കും മറ്റ് സ്ഥലത്ത് താമസം ആരംഭിച്ചവര്‍ക്കുമാണ് നല്‍കുന്നത്. പുറമേയുള്ളവര്‍ക്ക് ഡി ക്ലാസ് അംഗത്വമാണ് നല്‍കുക. അതിന് 300 രൂപയാണ് ഫീസ്. സി ക്ലാസ് അംഗത്വം സന്നദ്ധ സംഘടനകള്‍ക്കാണ് നല്‍കുന്നത്. ഇതിന് 200 രൂപയാണ് ഫീസ്. ഗ്രാമത്തിന് പുറത്തുള്ള സംഘടനകള്‍ക്ക് 500 രൂപ ഫീസ് ഈടാക്കി ഇ ക്ലാസ് അംഗത്വം നല്‍കും. ഇവിടുത്തെ എല്‍ പി സ്‌കൂളിലെ മുന്‍ അധ്യാപകര്‍ക്ക് ബി സ്പെഷ്യല്‍ ക്ലാസ് മെമ്പര്‍ഷിപ്പ് 150 രൂപക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്, ” അദ്ദേഹം വിശദീകരിച്ചു.

തൃക്കരിപ്പൂര്‍ കടപ്പുറത്തു നിന്നുള്ള ദൃശ്യം. അകലെക്കാണുന്നത് ഏഴിമലക്കുന്നുകള്‍.

സഞ്ചാരികളില്‍ നിന്നും ലഭിക്കുന്ന വരുമാനം ഓരോ കുടുംബത്തിനും പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് പദ്ധതി. ഓല മെടയലും പപ്പട നിര്‍മ്മാണവും പേപ്പര്‍ ബാഗ് നിര്‍മ്മാണവും പലഹാര നിര്‍മ്മാണവും കരകൗശല നിര്‍മ്മാണങ്ങളുമൊക്കെയായി വിവിധ ഗ്രൂപ്പുകള്‍ സജീവമായിട്ടുണ്ട്.

ഓല മെടയല്‍കാണേണ്ട വിദേശിക്ക് ഓല മെടഞ്ഞ് കാണിക്കും. മെടയുന്ന ആള്‍ക്ക് 100 രൂപ നല്‍കണം. ഇതൊക്കെയാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഇപ്പോള്‍ 9 ലക്ഷം രൂപ മൂലധനമായി സ്വരൂപിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളെ കായല്‍ കാണിക്കാന്‍ ഒരു യമഹ വള്ളം പോര്‍ട്ട് സ്വന്തമായി വാങ്ങിയിട്ടുണ്ട്. ഹൗസ് ബോട്ട് വാടകക്കെടുക്കാനാണ് പദ്ധതി. ഹോം സ്റ്റേക്കായി അഞ്ചോളം വീടുകള്‍ ഒരുക്കിയിട്ടുണ്ട്, മുഹമ്മദ് കുഞ്ഞി കൂട്ടിച്ചേര്‍ക്കുന്നു.


പാവപ്പെട്ടവരായ നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ഗുണം കിട്ടുന്ന വിധത്തില്‍ ഈ പദ്ധതി നടപ്പാക്കും. വന്‍കിടക്കാര്‍ക്ക് തീരം തീറെഴുതാന്‍ അനുവദിക്കില്ല.


അറുപത് പിന്നിട്ട ഭാസ്‌ക്കരന്‍ എന്ന തയ്യല്‍ക്കാരന്‍ തന്‍റെ വീടിന്‍റെ മൂന്ന് മുറികള്‍ സഞ്ചാരികള്‍ക്ക് വേണ്ടി നല്‍കാന്‍ തയ്യാറായിട്ടുണ്ട്. “നമ്മുടെ നാട്ടിലെത്തുന്ന അതിഥികളെ ബന്ധുക്കളായി കാണണം. പലരും വാഹന സൗകര്യം ഇല്ലാത്തതിനാല്‍ ഇവിടുത്തെ വീട് വിറ്റുപോയിട്ടുണ്ട്. എന്നാല്‍ ശാന്തമായി പ്രകൃതിയുടെ സൗന്ദര്യം ആസ്വാദിക്കാന്‍ പറ്റുന്ന ഇത്രയും നല്ലയിടം വേറെയുണ്ടോ?. പാവപ്പെട്ടവരായ നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ഗുണം കിട്ടുന്ന വിധത്തില്‍ ഈ പദ്ധതി നടപ്പാക്കും. വന്‍കിടക്കാര്‍ക്ക് തീരം തീറെഴുതാന്‍ അനുവദിക്കില്ല,”. ഭാസ്‌ക്കരന്‍ പറഞ്ഞു.

മുഹമ്മദ് കുഞ്ഞി

എ കെ വി രാജീവന്‍, ജനാര്‍ദ്ദനന്‍, ദാമോദരന്‍, ഹാരീസ് തുടങ്ങി എല്ലാവരും ഇപ്പോള്‍ പാണ്ഡ്യാല പോര്‍ട്ടിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കടല്‍ തീരത്ത് കൊച്ച് കൂരകളും ഇരിപ്പിടങ്ങളും ഒരുക്കാനുള്ള തിരക്കിലാണവര്‍.

പത്ത് കുട്ടികള്‍ പഠിക്കുന്ന എ എല്‍ പി സ്‌കൂളും നാല് കുട്ടികളുള്ള അംഗന്‍വാടിയും മാത്രമാണ് ഈ വാര്‍ഡിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ടൂറിസം പദ്ധതിക്ക് തുണയായി ഇവിടുത്തെ എ എല്‍ പി സ്‌കൂളും രംഗത്തുണ്ട്. കവ്വായി കായലില്‍ കല്ലുമ്മ കായ് കൃഷിയിറക്കിയാണ് ഇവര്‍ സ്‌കൂളിന്‍റെ പങ്കാളിത്തം ഉറപ്പാക്കുന്നത്. കുടുംബശ്രീകളുടെ കൂട്ടായ്മയോടെയാണ് കല്ലുമ്മക്കായ് കൃഷിയിറക്കിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മണന്‍ പി പറഞ്ഞു.

വിനോദ സഞ്ചാരികള്‍ക്കായി ക്യാമ്പ് ഫയറും ഒരുക്കുന്നുണ്ട്. കായലിലെ കണ്ടല്‍ കാടുകളുടെ ഭംഗി ആസ്വദിക്കാന്‍ ബോട്ട് യാത്രയിലൂടെ സാധ്യമാണ്. വാര്‍ഡില്‍ അന്‍പതോളം യൂണിറ്റുകള്‍ വിവിധ പദ്ധതികളുമായി സജീവമായി കഴിഞ്ഞു. ഒരു ഗ്രാമം ഒരൊറ്റ മനസ്സോടെ സഞ്ചാരികളെ കാത്തിരിക്കുകയാണ്.

തീരദേശ ഹൈവേ വരുന്നതോടെ രാമന്തളിയില്‍ നിന്നും പാണ്ഡ്യാലയിലേക്ക് പാലമാകും. 22.8 കിലോമീറ്റര്‍ നീളമുള്ള വലിയ പറമ്പ് ദ്വീപിന്‍റെ മനോഹാരിത മുഴുവന്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിക്കും വിധത്തിലാണ് പാണ്ഡ്യാല പോര്‍ട്ട് വിനോദസഞ്ചാര പദ്ധതി നാട്ടുകാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം