ജലസ്തംഭിനി മുതല്‍ അഗ്നിയില വരെ 1,442 അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ തോട്ടമൊരുക്കി ഹംസ വൈദ്യര്‍

വീട്ടുമുറ്റത്ത് മൃതസഞ്ജീവനി മുതല്‍ അപൂര്‍വ്വമായ അഗ്നിയില വരെയുണ്ട്. ‘നമ്മുടെ ഔഷധം നമുക്കുചുറ്റും’ ഉണ്ടെന്നാണ് ഹംസ വൈദ്യരുടെ പ്രമാണം. ആ അറിവ് പരമാവധി ആളുകള്‍ക്ക് പകരാന്‍ അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നു.

കാസര്‍ഗോഡ് മടിക്കൈയിലെ പാറപ്പുറത്തെ ആ വീടിനുചുറ്റും ഒരു ഔഷധക്കാടാണ്. അപൂര്‍വ്വമായ സസ്യങ്ങളുള്‍പ്പെടെ 1,442 ഇനം ഔഷധച്ചെടികളുടെ സ്വര്‍ഗമാണ് ആ വീട്. അങ്ങേയറ്റം കരുണയോടെ അവയെ പോറ്റുന്ന ആ മനുഷ്യന്‍റെ പേര് ഇന്ന് ആയിരക്കണക്കിനാളുകള്‍ക്ക് അറിയാം.

​ഹംസ വൈദ്യര്‍​

ഹംസ മടിക്കൈ എന്നും ഹംസ വൈദ്യരെന്നും ഉസ്താദ് ഹംസ എന്നുമൊക്കെ ആളുകള്‍ സ്‌നേഹത്തോടെ പലതും വിളിക്കും.
വിട്ടുമാറാത്ത പഴുപ്പും മുറിവുകളുമായി നിരവധി പേര്‍ ഹംസ വൈദ്യരെത്തേടിയെത്തുന്നുണ്ട്. പച്ചിലമരുന്നുകളും തൈലങ്ങളുമായി, ആശ്വാസമായി ഹംസ അവര്‍ക്ക് സ്‌നേഹത്തോടെ മരുന്നുപദേശിക്കും. സുഖപ്പെട്ടവര്‍ നന്ദിയോടെ ആ പേര് പ്രാര്‍ത്ഥനകളില്‍ ചേര്‍ത്തുവെയ്ക്കും.


ഇരുട്ടില്‍ വെളിച്ചം പകരാന്‍ ഋഷിമാര്‍ കണ്ടെത്തിയത് ഈ ചെടിയാണ് എന്ന് അഗ്നിയില പരിചയപ്പെടുത്തിക്കൊണ്ട് ഹംസ പറയുന്നു.


ഇരുപത്തിയൊന്ന് വര്‍ഷം മുമ്പാണ് ഹംസയും കുടുംബവും പാറപ്പുറത്ത് താമസം തുടങ്ങുന്നത്. അദ്ദേഹത്തിനിപ്പോള്‍ വയസ്സ് അറുപത്. സൂഫി പാരമ്പര്യ വൈദ്യനായ സയ്യദ് ഖാജാ ഉമ്മര്‍ പത്താഹ് പട്ടാന്‍ അജ്മീരിയുടെയും സൂഫി വനിതയും പരേതയുമായ സൈനബാ ബീബിയുടെയും മകനാണ് ഈ നീലേശ്വരംകാരന്‍.


ഇതുകൂടി വായിക്കാം: തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്


​ഹംസ വൈദ്യര്‍​ അപൂര്‍വ്വ ഔഷധ സസ്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത് മൃതസഞ്ജീവനി മുതല്‍ അപൂര്‍വ്വമായ അഗ്നിയില വരെയുണ്ട്. ‘നമ്മുടെ ഔഷധം നമുക്കുചുറ്റും’ ഉണ്ടെന്നാണ് ഹംസ വൈദ്യരുടെ പ്രമാണം. ആ അറിവ് പരമാവധി ആളുകള്‍ക്ക് പകരാന്‍ അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നു.

ഇരുട്ടില്‍ വെളിച്ചം പകരാന്‍ ഋഷിമാര്‍ കണ്ടെത്തിയത് ഈ ചെടിയാണ് എന്ന് അഗ്നിയില പരിചയപ്പെടുത്തിക്കൊണ്ട് ഹംസ പറയുന്നു. “പഞ്ഞി പോലെ മൃദുവായതും, ഇളം പച്ചനിറത്തിലുള്ളതുമായ ഈ ഇല ഉള്ളം കൈയിലിട്ട് തെരച്ച് തിരിയാക്കി വിളക്കില്‍ കത്തിച്ചാല്‍ മതി. ശരീരത്തിലെ ചുളിവുകള്‍, ജരാനരകള്‍ അകറ്റിത്തരാനും ഈ അഗ്‌നിയിലേക്ക് കഴിയും. ഓര്‍മ്മക്കുറവ് രോഗത്തിനും ലൈംഗിക അസുഖങ്ങള്‍ക്കും ഉത്തമ ഔഷധമാണിതിന്‍റെ ഇലകള്‍. സുഗന്ധമുള്ള ഇതിന്‍റെ പുക മാനസിക രോഗികളുടെ മനോനിലയെ നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കും.”


സദാസമയവും ചലിക്കുകയും കൈകൂപ്പി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ചെടിയുമുണ്ട് ഇക്കൂട്ടത്തില്‍.


സദാസമയവും ചലിക്കുകയും കൈകൂപ്പി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ചെടിയുമുണ്ട് ഇക്കൂട്ടത്തില്‍. സ്വസ്തി, രാമപ്പയ്യ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിന്‍റെ നീര് മരണപ്രായരായവര്‍ക്കുപോലും ആശ്വാസം നല്‍കുന്നതാണെന്നാണ് പറയപ്പെടുന്നത്.


ഇതുകൂടി വായിക്കാം: ഉമ്മ മരിച്ചതോടെ 4-ാംക്ലാസില്‍ പഠനം നിര്‍ത്തിയ വാട്ടീസ് റാഫി പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത് സ്വന്തം വീടിനേക്കാള്‍ മനോഹരമായ വീടുകള്‍


ഒരു ചെടിയും പാഴല്ല എന്നും നമ്മുടെ നാ്ട്ടില്‍ വ്യാപകമായി കാണുന്ന കമ്യൂണിസ്റ്റ് പച്ചയ്ക്ക് പോലും ഉപയോഗങ്ങളുണ്ട് എന്നും ഹംസ വൈദ്യര്‍ പഠിപ്പിക്കുന്നു. പണ്ടത്തെ കാലത്തുള്ളവര്‍ കമ്യൂണിസ്റ്റ് പച്ചയുടെ തണ്ട് ഉപയോഗിച്ച് ഭൂഗര്‍ഭജലത്തിന്‍റെ സാന്നിധ്യം മനസ്സിലാക്കിയിരുന്നുവെന്നാണ് പറയപ്പെടുന്നത്, വൈദ്യര്‍ പറയുന്നു.

​പ്രകൃതി സ്നേഹി എന്നതിനേക്കാള്‍ പ്രകൃതിയുടെ ഉപാസകന്‍ എന്ന വിശേഷണമാവും ഈ വൈദ്യര്‍ക്ക് ചേരുക

മനുഷ്യര്‍ക്കെന്ന പോലെ ലഹരിയില്‍ കഴിയാന്‍ ജീവജാലങ്ങള്‍ക്കും ഉണ്ട് ആഗ്രഹം. അതിനായി ഭൂമിയില്‍ ദൈവം തന്നേ ഒരുക്കിക്കൊടുത്ത സസ്യമാണ് പൂച്ചമയക്കി എന്നറിയപ്പെടുന്ന ചെറു സസ്യം, വൈദ്യര്‍ പറയുന്നു.

വൈദ്യരുടെ പറമ്പിലുള്ള മറ്റൊരു അപൂര്‍വ്വ സസ്യമാണ് ജലസ്തംഭിനി. പേരുസൂചിപ്പിക്കുന്നതുപോലെ അതിന്‍റെ ഇല ചതച്ച് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ നിമിഷങ്ങള്‍ക്കകം വെള്ളം കട്ടിയാവും. ഇലയിലുള്ള ഒരു രാസവസ്തുവാണ് വെള്ളത്തെ കട്ടിയാക്കിയതെന്ന് വൈദ്യര്‍ പറയുന്നു. ഇതൊരു ഔഷധ സസ്യം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


വൈദ്യരുടെ പറമ്പിലുള്ള മറ്റൊരു അപൂര്‍വ്വ സസ്യമാണ് ജലസ്തംഭിനി. പേരുസൂചിപ്പിക്കുന്നതുപോലെ അതിന്‍റെ ഇല ചതച്ച് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ നിമിഷങ്ങള്‍ക്കകം വെള്ളം കട്ടിയാവും.


വിക്‌സ് ഗുളിക തിന്നുന്ന രുചിയോടെ കഴിക്കേണ്ട ഇലയും ഉണ്ട് നമുക്ക് ചുറ്റും. സ്വര്‍ണ്ണത്തിന്‍റെ അംശമുള്ള ഇലകളുള്ള പുല്ലുകളില്‍ നിന്നാണ് മുകള്‍ രാജാക്കന്മാര്‍ സൗന്ദര്യ വര്‍ദ്ധനവിനും സുഗന്ധത്തിനുമുള്ള മരുന്നുകള്‍ ഉണ്ടാക്കിയത്. സ്വര്‍ണപുല്ലെന്ന പേരില്‍ ഇത് ഏറെ വിശിഷ്ടമാണ്. ആര് തൊട്ടാലും വാടുന്ന തൊട്ടാവാടിയെപോലും നിത്യപരിചരണത്തിലൂടെ വാടാതാക്കാമെന്നാണ് ഹംസ വൈദ്യര്‍ തന്‍റെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.


ഇതുകൂടി വായിക്കാം: ‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്


ഭക്ഷ്യരഗി, സ്വര്‍ണപുല്ല്, സന്താനകരണി, വിശല്യകരണി, പ്രകാശംപരത്തുന്ന നിലാപുവ്, ജ്യോതി വൃക്ഷം, വിഷചികില്‍സയ്ക്ക് ഉപയോഗിക്കുന്ന കൈപനരച്ചി, ലൈംഗിക രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുല്ലരി കിഴങ്ങ്, രുദ്രാക്ഷം, ബദ്രാക്ഷം. കാന്‍സറിന് ഫലപ്രദമാണെന്ന് പറയപ്പെടുന്ന അശ്വഗന്ധം, കൂരവാലന്‍, അര്‍ബുദഗണ്ഡി തുടങ്ങി വൈവിധ്യം നിറഞ്ഞ ഒരു വലിയ ഔഷധത്തോട്ടമാണ് വൈദ്യരുടേത്.

തെരുവില്‍ വിശന്നുവലയുന്നവര്‍ക്ക് ഭക്ഷണപ്പൊതിയുമായി ഹംസ വൈദ്യര്‍ എത്തും.

ഏഴിമല നേവല്‍ അക്കാദമിക്ക് ഉള്‍പ്പെടെ വടക്കേ മലബാറില്‍ സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും വായനാശാലകള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി നിരവധി ഔഷധത്തോട്ടങ്ങളാണ് ഹംസ വൈദ്യര്‍ സൗജന്യമായി ഒരുക്കിക്കൊടുത്തത്.

“ഇന്ന് ഔഷധ സസ്യങ്ങളുടെ അത്ഭുത ലോകത്ത് ജീവിക്കുന്ന എനിക്ക് അവയിലൂടെ രോഗശമനം സാധ്യമെന്ന് ബോധ്യപ്പെട്ടത് മതാപിതാക്കളിലൂടെയായിരുന്നു. കുട്ടിക്കാലത്തു തന്നെ എനിക്ക് സസ്യങ്ങളോട് ഇഷ്ടമായിരുന്നു. ചികാത്സയല്ല ഞാനാദ്യം പഠിച്ചത്, മരുന്നിനെ കുറിച്ചായിരുന്നു എന്നെയാദ്യം ഉപ്പയും ഉമ്മയും പഠിപ്പിച്ച്.


ഇതുകൂടി വായിക്കാം: കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം


“ചെറുപ്പംമുതല്‍ തുടങ്ങിയ പഠനം ഇരുപത്തിയാറ് വര്‍ഷം കഴിഞ്ഞ ശേഷമാണ് ചികിത്സാര്‍ത്ഥം പ്രയോഗിച്ചു നോക്കിയത്, ഇതിനിടയില്‍ നാല്പതിലധികം വ്യത്യസ്ത പണികള്‍ ജീവിക്കാനായി എനിക്ക് ചെയ്യേണ്ടി വന്നു. ഔഷധ സസ്യ പഠനം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു,” ഹംസ വിശദമാക്കുന്നു.
ഒരു യാത്രികനായ അദ്ദേഹം തന്‍റെ യാത്രകളിലുടനീളം സസ്യങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കും. അപൂര്‍വമായവ കണ്ടാല്‍ കൂടെക്കൊണ്ടുപോരും. യാത്രയില്‍ ക്ഷീണം തോന്നിയാല്‍ റോഡരികിലും കിടന്നുറങ്ങും.


ചെറുപ്പംമുതല്‍ തുടങ്ങിയ പഠനം ഇരുപത്തിയാറ് വര്‍ഷം കഴിഞ്ഞ ശേഷമാണ് ചികിത്സാര്‍ത്ഥം പ്രയോഗിച്ചു നോക്കിയത്, ഇതിനിടയില്‍ നാല്പതിലധികം വ്യത്യസ്ത പണികള്‍ ജീവിക്കാനായി എനിക്ക് ചെയ്യേണ്ടി വന്നു.


കേട്ടറിഞ്ഞ് നിരവധി പേരാണ് വൈദ്യരെത്തേടിയെത്തുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും ആളുകളെത്തുന്നു. ചികിത്സ സൗജന്യമാണ്. ആരോടും പണം ചോദിക്കാറില്ല. സന്തോഷത്തോടെ തരുന്നത് സ്‌നേഹത്തോടെ സ്വീകരിക്കും.

Watch: ജലസ്തംഭിനിയെക്കുറിച്ച് ഹംസ വിശദീകരിക്കുന്നു

ഒരു വിത്തിടുമ്പോള്‍ ആയിരമല്ല, പതിനായിരമല്ല, കോടാനുകോടി സസ്യങ്ങളോ മരങ്ങളോ ആണ് നാം ഭൂമിക്ക് സമ്മാനിക്കുന്നതെന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാകേണ്ടതാണെന്നാണ് ഹംസ വൈദ്യര്‍ പറയുന്നത്. ഇവ ഓരോന്നും മനുഷ്യനെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കാനുള്ള താക്കോലുകളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


ഉച്ചയ്ക്ക് പൊതിച്ചോറുമായി വിശന്നുവലയുന്നവരെ തിരയുന്ന ഈ മനുഷ്യന്‍ ഒരു വൈദ്യരാണെന്ന് അറിയുന്നവര്‍ ചുരുക്കം


‘പാരമ്പര്യ നാട്ടുവൈദ്യം ലളിതസാരം’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വടകരയില്‍ ഔഷധസസ്യ പഠനബാലസഭ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഔഷധസസ്യങ്ങളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകരുകയാണ് ലക്ഷ്യം. നീലേശ്വരം, തലശ്ശേരി, വടകര, എന്നിവിടങ്ങളില്‍ ക്ലിനിക്കുകള്‍ നടത്തുന്നുമുണ്ട്.

പ്രായം 60 പിന്നിട്ടിട്ടും യുവത്വത്തിന്‍റെ ചുറുചുറുക്കോടെ ഓടി നടക്കുകയാണ് ഈ മനുഷ്യന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവില്‍ അലയുന്ന അനാഥര്‍ക്കും നിരാലംഭകര്‍ക്കും ഒരാശ്രയമാണ് ഇദ്ദേഹം.


ഇതുകൂടി വായിക്കാം: പ്രകാശം പരത്തുന്ന ഒരു മനുഷ്യന്‍


ഹംസ വൈദ്യര്‍

ഉച്ചയ്ക്ക് പൊതിച്ചോറുമായി വിശന്നുവലയുന്നവരെ തിരയുന്ന ഈ മനുഷ്യന്‍ ഒരു വൈദ്യരാണെന്ന് അറിയുന്നവര്‍ ചുരുക്കം. കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉച്ച സമയത്ത് ഭിക്ഷക്കാരെ അന്വേഷിച്ച് നടന്ന് പൊതിച്ചോറ് എത്തിച്ച് നല്‍കുന്ന ഈ മനുഷ്യനെ ചിലപ്പോള്‍ നമുക്ക് കാണാം. അവരോട് കുശലങ്ങള്‍ ആരായുകയും അവരുടെ കഥക്ക് കാതുകൂര്‍പ്പിക്കുകയും ചെയ്യും ഹംസ. “തെരുവില്‍ അലയുന്നവരുടെ ഓരോ ജീവിതവും ഓരോ പുസ്തകമാണ്,” അദ്ദേഹം പറയുന്നു.

പ്രണയത്തിന്‍റെ പേരില്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ട പെണ്‍കുട്ടിയേയും മക്കള്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞ വല്യമ്മയേയും മറ്റും കാണുമ്പോള്‍ തെരുവിന്‍റെ വ്യത്യസ്ത നിറങ്ങളാണ് മനസ്സില്‍ പതിയുന്നതെന്ന് വൈദ്യര്‍ കൂട്ടിച്ചേര്‍ക്കുന്നു.


തെരുവില്‍ അലയുന്നവരുടെ ഓരോ ജീവിതവും ഓരോ പുസ്തകമാണ്,


പ്രകൃതിസ്‌നേഹി എന്നതിനേക്കാള്‍ പ്രകൃതിയുടെ ഉപാസകന്‍ എന്ന വിശേഷണമായിരിക്കും ഹംസ വൈദ്യര്‍ക്ക് ചേരുക.
“ലോകത്ത് 160 കോടി പേര്‍ക്ക് നേരിട്ട് ഉപജീവനവും 30 കോടി പേര്‍ക്ക് വാസ സ്ഥലവും ഒരുക്കിക്കൊടുക്കുന്ന കാടുകളെയാണ് നാം നശിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് വൈദ്യര്‍ പരിതപിക്കുന്നു. പ്രതിവര്‍ഷം 3 കോടി ഏക്കര്‍ വനമാണ് നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. മരങ്ങളുടെ മാത്രം കണക്കെടുത്താല്‍ 200 കോടി ടണ്‍ മരമാണ് വെട്ടിമാറ്റുന്നത്.” മനുഷ്യന്‍ അവന് സംരക്ഷണം നല്‍കുന്ന മരങ്ങള്‍ തന്നെയാണ് നശിപ്പിക്കുന്നതെന്ന കാര്യം മറന്ന് പോകുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ സങ്കടം.

ഗാനരചയിതാവും ചിത്രകാരനും കൂടിയാണ് ഈ മനുഷ്യന്‍. ഔഷധ സസ്യങ്ങളുടെ ചാറുപയോഗിച്ച് ഹംസവൈദ്യര്‍ വരച്ച നിരവധി പെയിന്‍റിങ്ങുകള്‍ കേരളത്തിന്‍റെ പല ഭാഗങ്ങളിലും സൂക്ഷിക്കപ്പെടുന്നുണ്ട്.

ഓരോ നാട്ടിലൂടെ സഞ്ചരിക്കുമ്പോഴും താന്‍ കാണുന്ന പുല്ലിനോടും ചെടിയോടും കിന്നാരം പറഞ്ഞ് പ്രകൃതിയുടെ കൂട്ടുകാരനാകുന്ന ഈ വൈദ്യനെക്കണ്ടാല്‍ വേറെ ഏതോ കാലത്തുനിന്ന് വന്നയാളാണെന്ന് തോന്നാം. ഒരു പക്ഷേ, പ്രകൃതിയെ ഉപാസിച്ച് ഇദ്ദേഹം നേടിയ അറിവുകളും ദര്‍ശനവും വരുംതലമുറകള്‍ക്ക് വഴികാട്ടിയേക്കാം.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം