വന്‍ദുരന്തം ഒഴിവാക്കാൻ ജീവന്‍ ത്യജിച്ചത് ഏറ്റവും മികച്ച പൈലറ്റുമാരില്‍ ഒരാള്‍: ആദരമർപ്പിച്ച് ലോകം

വ്യോമസേനയുടെയും എയര്‍ ഇന്‍ഡ്യയുടെയും എക്കാലത്തേയും മികച്ച പൈലറ്റുമാരില്‍ ഒരാളായിരുന്നു ക്യാപ്റ്റന്‍ സാഠേ

ന്‍ഡ്യയിലെ മൂന്ന് ടേബിള്‍ ടോപ് എയര്‍പോര്‍ട്ടുകളിലൊന്നായ കരിപ്പൂരില്‍ കൊടുംമഴയിലാണ് ഇന്നലെ (വെള്ളിയാഴ്ച) രാത്രി വിമാനദുരന്തം ഉണ്ടാവുന്നത്.

എയര്‍ ഇന്‍ഡ്യ വിമാനം (IX-1344) റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചുവെന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നതിന് മുന്‍പ് തന്നെ പലരും  ഓര്‍മ്മിച്ചത് മംഗലാപുരം എയര്‍പോര്‍ട്ടില്‍ 2010 മെയ് 22-ന് നടന്ന ദുരന്തമാണ്.  അന്ന് ആ ദുബായ്-മംഗലാപുരം വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ എട്ടുപേരൊഴികെ എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.

ക്യാപ്റ്റന്‍ സാഠേയും ഭാര്യയും.
ചിത്രം: ശിവ് അരൂര്‍/ട്വിറ്റര്‍
കരിപ്പൂരിലും സമാനമായ അന്തരീക്ഷമായിരുന്നു. റണ്‍വേ കാണാനാവാത്തവിധം കനത്ത മഴ. വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നുവെന്ന് പ്രമുഖ സ്വീഡിഷ് ഫ്ലൈറ്റ് ട്രാക്കിങ്ങ് സൈറ്റ് വ്യക്തമാക്കുന്നു. ഏറെ പ്രതികൂലമായ സാഹചര്യമായിരുന്നു പൈലറ്റ് ദീപക് വസന്ത് സാഠേയ്ക്കും സഹ പൈലറ്റ് അഖിലേഷ് കുമാറിനും മുന്നിലുണ്ടായിരുന്നതെന്ന് വേണം അനുമാനിക്കാന്‍.
മഴ, ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ടിന്‍റെ സ്വാഭാവികമായ പരിമിതികള്‍, റണ്‍വേയുടെ നീളക്കുറവ്…അങ്ങനെ പല ഘടകങ്ങള്‍ പരിഗണിക്കണം… റണ്‍വേയുടെ അവസാനം വരെ ഓടിയതിന് ശേഷം  വിമാനം താഴേക്കു പതിക്കുകയും അപകടം സംഭവിക്കുകയും ചെയ്തുവെന്നാണ് ഡയറക്റ്ററേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍റെ പ്രാഥമിക വിശദീകരണം. കനത്ത മഴയില്‍ വിമാനം തെന്നിപ്പോയതാണ് അപകടകാരണം എന്ന് ആദ്യ നിഗമനം.
എത്ര പരിചയസമ്പന്നനായ പൈലറ്റിനേയും പരീക്ഷിക്കുന്ന സാഹചര്യങ്ങളാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ പത്താം നമ്പര്‍ റണ്‍വേയുടേതെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ പറയുന്നു.  ഒരു സീനിയര്‍ പൈലറ്റ് മാതൃഭൂമിയോട് പറഞ്ഞത് ഇങ്ങനെ: വ്യത്യസ്ത കാലാവസ്ഥകളില്‍ ലാന്‍ഡ് ചെയ്ത് പരിചയം നേടുന്നതിനായി എയര്‍ ഇന്‍ഡ്യ അതിന്‍റെ പ്രധാന പൈലറ്റുമാരെ വര്‍ഷത്തില്‍ പലതവണ കരിപ്പൂരിലേക്ക് നിയോഗിക്കാറുണ്ട്.
ദുരന്തത്തില്‍ പെട്ട എയര്‍ ഇന്‍ഡ്യ വിമാനത്തിന്‍റെ സഹ പലൈറ്റ് ഫസ്റ്റ് ഓഫീസര്‍ അഖിലേഷ് ഫോട്ടോ: Twitter
കാപ്റ്റന്‍ ദീപക് വസന്ത് സാഠേ വളരെ മികച്ച ഒരു പൈലറ്റായി പേരെടുത്തിട്ടുള്ള ആളാണ്. അദ്ദേഹത്തിന്‍റെയും സഹ പൈലറ്റ് അഖിലേഷ് കുമാറിന്‍റെയും മികവുകൊണ്ടാണ് ദുരന്തത്തിന്‍റെ വ്യാപ്തി കുറഞ്ഞതെന്നാണ് നിഗമനം.

അപകടത്തിന്‍റെ ആഘാതം കുറയ്ക്കാനും ഇന്ധനം പരമാവധി കുറച്ച് പൊട്ടിത്തെറിയും വന്‍ തീപീടുത്തവും ഒഴിവാക്കാന്‍ ക്യാപ്റ്റന്‍ പരമാവധി ശ്രമിച്ചുവെന്നാണ് പ്രാഥമിക നിഗമനം. അതാണ് ദുരന്തത്തിന്‍റെ ആഘാതം കുറച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

രണ്ടാം ലാന്‍ഡിങ്ങിന് മുന്‍പേ ക്യാപ്റ്റന്‍ സാഠേ ദുരന്തം മുന്നില്‍ കണ്ടിരുന്നോ?!

“എന്‍റെ കസിന്‍ എന്നതിനേക്കാള്‍ സുഹൃത്ത് ആയ ദീപക്ക് സാഠേ ഇനിയില്ല എന്ന് ഓര്‍ക്കാനാവുന്നില്ല,” അദ്ദേഹത്തിന്‍റെ ബന്ധുവും നാഷണല്‍ ഹൈവേസ് അഥോറിറ്റിയുടെ ഉപദേശകനുമായ നിലേഷ് സാഠേ കുറിച്ചു.

“ഇതുവരെ എനിക്കറിയാന്‍ കഴിഞ്ഞതിത്രയുമാണ്. ലാന്‍ഡിങ്ങ് ഗിയറുകള്‍ പ്രവര്‍ത്തിച്ചില്ല. പൈലറ്റ് മൂന്ന് തവണ എയര്‍പോര്‍ട്ടിന് ചുറ്റും പറന്നു. ഇന്ധനം പരമാവധി ഒഴിവാക്കാനും വിമാനം തീപിടിക്കുന്നത് ഒഴിവാക്കാനും വേണ്ടിയായിരുന്നു അത്. അതുകൊണ്ടാണ് തകര്‍ന്ന ഫ്ലൈറ്റില്‍ നിന്ന് പുകയൊന്നും ഉയരാത്തത്. അപകടത്തിന് തൊട്ടുമുന്‍പ് അദ്ദേഹം എന്‍ജിന്‍ ഓഫ് ചെയ്തിരിക്കണം. സ്വന്തം ജീവന്‍ ബലി കഴിച്ച് അദ്ദേഹം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു.

“ഒരാഴ്ച മുന്‍പാണ് ഞാന്‍ ദീപക്കുമായി അവസാനമായി സംസാരിക്കുന്നത്. വന്ദേഭാരത് മിഷനില്‍ ഭാഗമാകാനും ഇന്‍ഡ്യാക്കാരെ അറബ് രാജ്യങ്ങളില്‍ നിന്ന് മടക്കിക്കൊണ്ടുവരുന്നതിലും അദ്ദേഹത്തിന് വലിയ അഭിമാനമായിരുന്നു. ഞാന്‍ ചോദിച്ചു. അങ്ങോട്ടുപോകുമ്പോള്‍ ഒഴിഞ്ഞ വിമാനമവുമായിട്ടാണോ പോകുന്നത്. കാരണം, ആ രാജ്യങ്ങള്‍ യാത്രക്കാരെ സ്വീകരിക്കുന്നില്ലല്ലോ…ദീപക് ചിരിച്ചുകൊണ്ടുപറ‍ഞ്ഞു: ‘അല്ല, ഞങ്ങള്‍ പഴങ്ങളും പച്ചക്കറികളും മരുന്നുകളുമെല്ലാം നിറച്ചാണ് പോകുന്നത്. ഒരിക്കല്‍  പോലും ഈ രാജ്യങ്ങളിലേക്ക് ഒഴിഞ്ഞ വിമാനങ്ങള്‍ പോകുന്നില്ല.’ ”

എയര്‍ഫോഴ്സിലായിരുന്നപ്പോള്‍ 90-കളുടെ ആദ്യവര്‍ഷങ്ങളിലൊന്നില്‍ ദീപക് സാഠേ ഒരു വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നും നിലേഷ് സാഠേ ഓര്‍ക്കുന്നു. “ആ അപകടത്തിന് ശേഷം ആറ് മാസം അദ്ദേഹം ആശുപത്രിയിലായിരുന്നു. തലയോട്ടിയില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. അദ്ദേഹം വീണ്ടും പറക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്‍റെ സ്ഥൈര്യവും ഇച്ഛാശക്തിയും പറക്കാനുള്ള ഇഷ്ടവും വിജയിച്ചു…വീണ്ടും ഫ്ലയിങ് ടെസ്റ്റ് പാസായി. അതൊരു അല്‍ഭുതമായിരുന്നു…,” നിലേഷ് സാഠേ ഫേസ്ബുക്കില്‍ കുറിച്ചു.

നാഗ്പൂരില്‍ താമസിക്കുന്ന കേണല്‍ വസന്ത് സാഠേയുടെ മകനാണ് ദീപക്. അദ്ദേഹത്തിന്‍റെ സഹോദരന്‍ കാപ്റ്റന്‍ വികാസ് ജമ്മു മേഖലയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു.

ദീപക്ക് സാഠേയ്ക്ക് രണ്ട് മക്കളാണ്. രണ്ട് പേരും ഐ ഐ ടി മുംബൈയില്‍ നിന്ന് പാസ്സായവര്‍.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും സ്വര്‍ണ്ണമെഡലും വ്യോമസേനയിലെ പരിശീലനകാലത്ത് സ്വോഡ് ഓഫ് ഓണറും നേടിയ മികച്ചൊരു പൈലറ്റാണ് അദ്ദേഹം. 2003-ല്‍ വിങ്ങ് കമാന്‍ഡര്‍ റാങ്കിലാണ് വ്യോമസേനയില്‍ നിന്ന് വിരമിക്കുമ്പോള്‍ 22 വര്‍ഷത്തെ പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. എയര്‍ഫോഴ്സില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന പൈലറ്റ്. വ്യോമസേനയുടെ അഭിമാനമായ 17-ാം സ്ക്വാഡ്രനില്‍ (ഗോള്‍ഡന്‍ ആരോസ്) മിഗ് 21 പൈലറ്റായിരുന്നു അദ്ദേഹം. കാര്‍ഗില്‍ യുദ്ധത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച സ്ക്വാഡ്രണ്‍ ആയിരുന്നു ഇത്.
എയര്‍ ഇന്‍ഡ്യയുടെ എക്കാലത്തേയും മികച്ച പൈലറ്റുമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കൊപ്പം പൈലറ്റ് സാഠേയ്ക്കും സഹപൈലറ്റ് അഖിലേഷ് കുമാറിനും കണ്ണീരില്‍ കുതിര്‍ന്ന ആദരമര്‍പ്പിക്കുകയാണ് എല്ലാവരും.  അങ്ങയുടെ പ്രാഗല്‍ഭ്യം കൊണ്ടുമാത്രം വിമാനം ഒരു തീഗോളമായില്ല എന്ന് നിരവധി പേരാണ് കുറിക്കുന്നത്.
നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും അപകടസ്ഥലത്തേക്ക് പാഞ്ഞെത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ സാഠേ ബോധരഹിതനായിക്കഴിഞ്ഞിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സഹ പൈലറ്റ് അഖിലേഷ് ആശുപത്രിയിലെത്തും മുന്‍പേ അന്ത്യശ്വാസം വലിച്ചു.

 

ഗ്രൂപ്പ് കാപ്റ്റര്‍ ക്രിസ്റ്റഫര്‍ (റിട്ടയേഡ്) ട്വിറ്ററില്‍ കുറിച്ചു: എനിക്കെന്‍റെ ബാച്ച് മേറ്റിനെ- കാപ്റ്റന്‍ ഡി വി സാഠേ-യാണ് നഷ്ടപ്പെട്ടത്. അദ്ദേഹം തികഞ്ഞ ഒരു പ്രൊഫഷണല്‍ ആയിരുന്നു. ഞങ്ങളുടെ കോഴ്സില്‍ ടോപ്പറായിരുന്നു അദ്ദേഹം. സ്വോഡ് ഓഫ് ഓണര്‍ പുരസ്കാരം നേടുകയും ചെയ്തു.

30 വര്‍ഷത്തെ പരിചയസമ്പത്തുള്ള പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തേയും കോ-പൈലറ്റ് അഖിലേഷ് കുമാറും സമയോചിതമായി പ്രവർത്തിച്ചതുകൊണ്ടാണ് വലിയ ഒരപകടം ഭാഗിമായെങ്കിലും ഒഴിവാക്കാൻ കഴിഞ്ഞത്. അതിന് അവർ പകരം നൽകിയത് സ്വന്തം ജീവൻ തന്നെയായിരുന്നു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ക്യാപ്റ്റന്‍ സാഠേയുമായുള്ള വ്യക്തിബന്ധം ഓര്‍ത്തുകൊണ്ട് നടന്‍ പൃഥിരാജ് കുറിച്ചു. അങ്ങയുമായി വ്യക്തിപരമായി അടുപ്പമുണ്ട് എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അങ്ങയോടുത്തുള്ള സംഭാഷണങ്ങള്‍ ഞാനെന്നുമോര്‍ക്കും, ആദരാഞ്ജലികള്‍.

അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം