‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’: നിപ വൈറസ് ബാധയെക്കുറിച്ച് അറിയേണ്ടതെല്ലാം

രോഗവ്യാപനം തടയാനുള്ള എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്. ഇനി വേണ്ടത് ജാഗ്രതയും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളുമാണ്.

 ഴിഞ്ഞ വര്‍ഷം കേരളം നിപ വൈറസ് ബാധയെ നേരിട്ടത് ലോകത്തിന്‍റെ പ്രശംസ നേടിയിരുന്നു. ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനം ആയിരുന്നിട്ടുകൂടി പൊതു ആരോഗ്യ സംവിധാനവും ആരോഗ്യപ്രവര്‍ത്തകരും വളരെ ജാഗ്രതയോടെ നടത്തിയ കഠിനശ്രമത്തിലൂടെ ഒരുപക്ഷേ, വലിയൊരു ദുരന്തമാകുമായിരുന്ന നിപാ ബാധയെ പിടിച്ചുകെട്ടാന്‍ കേരളത്തിന് കഴിഞ്ഞു. എങ്കിലും പതിനേഴ് പേരെ നഷ്ടമായി.

അന്നുമുതല്‍ സംസ്ഥാനത്തെ ആരോഗ്യസംവിധാനം ജാഗ്രതയിലായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, വീണ്ടും നിപാ കേരളത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
എറണാകുളത്തെ ഒരു വിദ്യാര്‍ത്ഥിക്ക് നിപ ബാധയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ചൊവ്വാഴ്ച രാവിലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.


രണ്ട് ടോള്‍ഫ്രീ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
1056, 1077 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.


“എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസാണെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബില്‍ പരിശോധിച്ചപ്പോള്‍ നിപയാണെന്ന് സംശയമുണ്ടായിരുന്നു. ഇത് കൂടുതല്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചിരുന്നു. അവിടെ നിന്നും നിപയാണെന്നാണ് സ്ഥിരീകരിച്ചത്,” മന്ത്രി പറഞ്ഞു.
“വിദ്യാര്‍ത്ഥിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടത്,” അവര്‍ തുടര്‍ന്നു.

“പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, മുന്‍കരുതല്‍ സ്വീകരിക്കണം. പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടര്‍മാരാണ് ചികിത്സ നടത്തുന്നത്. ആവശ്യത്തിനുള മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിന് ഐ സി എം ആറിന്‍റെ അനുമതിയും ലഭിച്ചിട്ടുണ്ട്.”

നിപയെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്നും കേരളം ഒറ്റക്കെട്ടായി നിപാ ബാധയെ നേരിടുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി രണ്ട് ടോള്‍ഫ്രീ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
1056, 1077 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. രോഗവ്യാപനം തടയാനുള്ള എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്. ഇനി വേണ്ടത് ജാഗ്രതയും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളുമാണ്.

Photo: Pixabay

ഇതിന്‍റെ ഭാഗമായി കൃത്യമായ മാര്‍ഗരേഖയും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

രോഗത്തെപ്പറ്റിയും വൈറസ് പകരുന്നത് സംബന്ധിച്ചുമുള്ള തെറ്റിദ്ധാരണകള്‍ മാറ്റി കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ഇത് സഹായിക്കും.

നിപ വൈറസ് അറിയേണ്ടതെല്ലാം

പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

Photo: Pexels.com

രോഗലക്ഷണങ്ങള്‍

അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും.

Photo: Pexels

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്‍റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക.

രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക.

രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക.

സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും കര്‍ശനമായി എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാരീതികള്‍:

സോപ്പ്/ആള്‍ക്കഹോള്‍ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.

രോഗി, രോഗ ചികില്‍സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.

നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് വാര്‍ഡുകളിലേക്ക് മാറ്റുക.

ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

രണ്ട് രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക.
രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

സ്വയംരക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:

മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോള്‍ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്‍റെങ്കിലും വൃത്തിയായ് കഴുകുക.

അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.

ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.

ആശുപത്രികള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഉള്ള പൊതുവായ അണുനശീകരണ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്: ലിങ്ക് 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം