ഹോബിയായി തുടങ്ങി, ഇന്ന് പ്രാവുവളര്‍ത്തലില്‍ നിന്ന് മന്‍സൂര്‍ നേടുന്നത് വര്‍ഷം 20 ലക്ഷത്തിലേറെ

നല്ല അടിപൊളിയായി ജീവിക്കാന്‍ വൈറ്റ് കോളര്‍ ജോലിയ്ക്കു തന്നെ പോവണമെന്നില്ല എന്ന് മന്‍സൂര്‍ ജീവിതം കൊണ്ട് കാണിച്ചുതരുന്നു.

ഇഷ്ടമുള്ള തൊഴില്‍ ചെയ്ത് ഇഷ്ടം പോലെ സമ്പാദിക്കാന്‍ കഴിയുന്നത്ര രസകരമായ മറ്റെന്തുണ്ട് ജീവിതത്തില്‍?

മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ മന്‍സൂറിന് പ്രാവുകളോടുള്ള ഇഷ്ടം തുടങ്ങുന്നത് സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. സ്‌കൂളിലും പള്ളികളിലും പാറിനടക്കുന്ന നാടന്‍ പ്രാവുകളോടായിരുന്നു താല്‍പര്യം. പ്രാവുവളര്‍ത്തല്‍ പിന്നെ ഹോബിയായി, ഇപ്പോള്‍ ജീവിതമാര്‍ഗ്ഗവും.

ഇന്ന് പ്രതിമാസം രണ്ടു ലക്ഷം രൂപക്ക് മേലെയാണ് പ്രാവുവളര്‍ത്തലില്‍ നിന്നും ഈ യുവാവ് വരുമാനം നേടുന്നത്.

മന്‍സൂര്‍

അസൂയപ്പെട്ടിട്ട് കാര്യമില്ല, നല്ല അടിപൊളിയായി ജീവിക്കാന്‍ വൈറ്റ് കോളര്‍ ജോലിയ്ക്കു തന്നെ പോവണമെന്നില്ല എന്ന് മന്‍സൂര്‍ ജീവിതം കൊണ്ട് കാണിച്ചുതരുന്നു.

പ്രാവ് വളര്‍ത്തല്‍ തൊഴിലാക്കിക്കളയാം എന്ന് കാലേക്കൂട്ടി നിശ്ചയിച്ചുറപ്പിച്ച് ഇറങ്ങിത്തിരിച്ചതല്ല മന്‍സൂര്‍.


ഇതുകൂടി വായിക്കാം: മെറ്റനോയ: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ


മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നേരമ്പോക്കിന് തുടങ്ങിയതാണ് പ്രാവ് വളര്‍ത്തല്‍ എന്ന് മന്‍സൂര്‍ പറയുന്നു. ചെറുപ്പത്തില്‍ തോന്നിയ ഇഷ്ടം…ആ ഇഷ്ടമാണ് പ്രാവുകളെപ്പറ്റി കൂടുതല്‍ മനസിലാക്കാനും, സ്വദേശിയും വിദേശിയുമായ വ്യത്യസ്തയിനം പ്രാവുകളെ അടുത്തറിയാനും മന്‍സൂറിനെ സഹായിച്ചത്. പയ്യെ പയ്യെ മന്‍സൂര്‍ പ്രാവുകളോട് കൂടുതലായി അടുത്തു.


ഇപ്പോള്‍ രണ്ടായിരത്തിലേറെ പ്രാവുകള്‍ ഇദ്ദേഹത്തിന്‍റെ കൈകളിലൂടെ കടന്നു പോയി.


നന്നേ ചെറുപ്പത്തില്‍ സ്വരുക്കൂട്ടി വച്ചിരുന്ന സമ്പാദ്യത്തില്‍ നിന്നും രണ്ടു പ്രാവുകളെ വാങ്ങിക്കൊണ്ടായിരുന്നു തുടക്കം. ഇപ്പോള്‍ രണ്ടായിരത്തിലേറെ പ്രാവുകള്‍ ഇദ്ദേഹത്തിന്‍റെ കൈകളിലൂടെ കടന്നു പോയി. പ്രാവ് വളര്‍ത്തല്‍ ഒരേ സമയം ആനന്ദം നല്‍കുന്ന പ്രവൃത്തിയും വരുമാനം നല്‍കുന്ന തൊഴിലുമാണ് എന്ന് വേഗത്തില്‍ തിരിച്ചറിഞ്ഞു.

മന്‍സൂര്‍

മന്‍സൂര്‍ പ്രാവ് വളര്‍ത്തലിലേക്ക് വരുമ്പോള്‍ പ്രാവ് വിപണിയാകെ നഷ്ടത്തിലായിരുന്നു. മികച്ച ബ്രീഡര്‍മാര്‍ വിപണിയിലുണ്ടെങ്കിലും ആളുകള്‍ക്ക് പ്രാവുകളോട് ഇന്നുള്ളത്ര താല്പര്യം ഉണ്ടാകാതിരുന്ന സമയമായിരുന്നു അത്. എന്നാല്‍ ഏത് കഠിനമായ അവസ്ഥയെയും തനിക്ക് അനുകൂലമാക്കി മാറ്റുന്നിടത്താണ് ഒരു സംരംഭകന്‍റെ വിജയം എന്ന് മനസിലാക്കിയ മന്‍സൂര്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തി.


നാട്ടുപ്രാവുകളെയും മാത്രം കണ്ടു ശീലിച്ച നാട്ടുകാര്‍ക്ക് പതിനായിരങ്ങളും ലക്ഷങ്ങളും വിലമതിക്കുന്ന പ്രാവുകളെ മന്‍സൂര്‍ പരിചയപ്പെടുത്തി.


കേരളത്തില്‍ അധികം പ്രചാരത്തില്ലാതിരുന്ന വിദേശികളായ പ്രാവുകളെ എത്തിച്ചുകൊണ്ടായിരുന്നു മന്‍സൂര്‍ പ്രാവ് വിപണിയില്‍ തന്‍റെ സാന്നിധ്യം അറിയിച്ചത്. നാട്ടുപ്രാവുകളെയും മാത്രം കണ്ടു ശീലിച്ച നാട്ടുകാര്‍ക്ക് പതിനായിരങ്ങളും ലക്ഷങ്ങളും വിലമതിക്കുന്ന പ്രാവുകളെ മന്‍സൂര്‍ പരിചയപ്പെടുത്തി. പ്രാവ് വളര്‍ത്തലിനെ സംബന്ധിച്ച് വ്യക്തമായ ധാരണ നാട്ടുകാര്‍ക്കു നല്‍കാനും പ്രാവിനെ ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ കൗതുകമുണര്‍ത്താനും മന്‍സൂറിന് സാധിച്ചു. അതോടു കൂടി മന്‍സൂര്‍ എന്ന സംരംഭകനെ പ്രാവ് വളര്‍ത്തല്‍ വിപണി ഏറ്റെടുക്കുകയായിരുന്നു.


ഇതുകൂടി വായിക്കാം: കുന്നിലും പാടത്തും ഓടുന്ന നാലുചക്ര വാഹനം 3,000 രൂപയ്ക്ക്: ആക്രിയില്‍ നിന്ന് ബൈക്കുണ്ടാക്കിയ 17-കാരന്‍


കൂടുതല്‍ വ്യത്യസ്തങ്ങളായ ഇനം ബൊക്കാറ ട്രമ്പറ്റര്‍, ജാക്കോബിന്‍, ഫാന്‍ടെയില്‍,ലാഹോര്‍, പൗട്ടര്‍ തുടങ്ങി വ്യത്യസ്തങ്ങളായ ഇനം പ്രാവുകളെ മന്‍സൂര്‍ പരിചയപ്പെടുത്തിയതോടെ പ്രാവുകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ മനസിലാക്കാനുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. അതോടു കൂടി പ്രാവ് വളര്‍ത്തലിനു കേരളത്തില്‍ മികച്ച വിപണിയുണ്ടെന്ന് ഈ സംരംഭകന്‍ മനസിലാക്കി. അതോടു കൂടി അതുതന്നെയാണ് തന്‍റെ മേഖല എന്ന് മന്‍സൂര്‍ മനസ്സിലുറപ്പിച്ചു.

”പെറ്റ്‌സ് എന്നാല്‍ പട്ടിയും പൂച്ചയും മാത്രമല്ല. ഒരുകാലം വരെ കേരളീയരുടെ മനസ്സില്‍ പെറ്റ്‌സ് എന്നാല്‍ പട്ടിയും പൂച്ചയും മാത്രമായിരുന്നു. വിദേശികളായ നിരവധിയിനം പട്ടികളെയും പൂച്ചകളെയും വളര്‍ത്തുന്നതിനും സ്വന്തമാക്കുന്നതിനുമായി ധാരാളം പണം കേരളീയര്‍ വിനിയോഗിച്ചു. എന്നാല്‍ ഇപ്പോള്‍ കാഴ്ചപ്പാടില്‍ മാറ്റം വന്നുകഴിഞ്ഞു. പെറ്റ്‌സിന്‍റെ കൂട്ടത്തില്‍ പക്ഷികളും സ്ഥാനം പിടിച്ചു. ഇത്തരത്തില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പക്ഷിയായി മാറിയിരിക്കുകയാണ് പ്രാവുകള്‍.


പ്രാവ് ഭംഗിയുള്ള പക്ഷിയാണ് എന്ന് കരുതി വീട്ടില്‍ വളര്‍ത്തിയേക്കാം എന്ന് തീരുമാനിച്ച് ആരും ഇറങ്ങിപ്പുറപ്പെടേണ്ട എന്ന് മന്‍സൂര്‍ ആദ്യം തന്നെ പറയും.


“പ്രാവിനങ്ങളിലെ വ്യത്യസ്തത, മനുഷ്യരോടുള്ള ഇണക്കം, ഭംഗി തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഇന്ന് പ്രാവ് വളര്‍ത്തല്‍ വിപണിക്ക് വന്‍ സാധ്യതയാണുള്ളത്. അത് മനസിലാക്കിയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നത്. എന്‍റേത് പോലെ തന്നെ നിരവധിയാളുകള്‍ ഇന്ന് പ്രാവ് വളര്‍ത്തല്‍ അവരുടെ പ്രധാന വരുമാനമാര്‍ഗമാക്കി മാറ്റിയിരിക്കുന്നു,” മന്‍സൂര്‍ പറയുന്നു.

പ്രാവ് ഭംഗിയുള്ള പക്ഷിയാണ് എന്ന് കരുതി വീട്ടില്‍ വളര്‍ത്തിയേക്കാം എന്ന് തീരുമാനിച്ച് ആരും ഇറങ്ങിപ്പുറപ്പെടേണ്ട എന്ന് മന്‍സൂര്‍ ആദ്യം തന്നെ പറയും. കാരണം ഒരുപാട് ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ഒന്നാണ് പ്രാവ് വളര്‍ത്തല്‍. കച്ചവടലാക്കോടെ ഈ മേഖലയിലേക്ക് വരുന്നവര്‍ക്കു നഷ്ടമായിരിക്കും ഫലം. പക്ഷിവളര്‍ത്തലില്‍ യഥാര്‍ത്ഥ താല്പര്യമുള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ധൈര്യമായി തുടങ്ങാം, മന്‍സൂര്‍ പറയുന്നു.

മന്‍സൂറിന്‍റെ വീട്ടില്‍ നിന്നും പ്രാവ് വളര്‍ത്തലിനു പൂര്‍ണ പിന്തുണയാണ് ഉള്ളത്. വീട്ടുകാരുടെ നേതൃത്വത്തില്‍ തന്നെയാണ് പ്രാവിന് ഭക്ഷണം നല്‍കുന്നതും പരിചരിക്കുന്നതുമെല്ലാം. ദിനംപ്രതി ധാരാളം ആളുകള്‍ പ്രാവുകളെ കാണുന്നതിന് മാത്രമായി മന്‍സൂറിന്‍റെ വീട്ടില്‍ എത്തുന്നുണ്ട്. താന്‍ വളര്‍ത്തുന്ന ഓരോ പ്രാവിനും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ട് എന്ന് മന്‍സൂര്‍ ഉറപ്പു വരുത്തുന്നു.


പ്രാവ് വളര്‍ത്തലിലേക്ക് ആദ്യമായി ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്ന കൗതുകവും ആവേശവും എല്ലാം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഈ സംരംഭകന്‍റെ വിജയമന്ത്രം.


പുതിയ പ്രാവിനങ്ങളെ സ്വന്തമാക്കുന്നത് മുതല്‍ അവരുടെ ഭക്ഷണം, പ്രതിരോധ മരുന്ന് നല്‍കല്‍, ചികിത്സ തുടങ്ങി എല്ലാ കാര്യങ്ങളിലും മന്‍സൂറിന്‍റെ ശ്രദ്ധയെത്തുന്നു.


ഇതുകൂടി വായിക്കാം: ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്


പതിനായിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്രാവുകള്‍ വരെ മന്‍സൂറിന്‍റെ കൈവശമുണ്ട്. പ്രാവ് വളര്‍ത്തലിലേക്ക് ആദ്യമായി ഇറങ്ങുമ്പോള്‍ ഉണ്ടായിരുന്ന കൗതുകവും ആവേശവും എല്ലാം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഈ സംരംഭകന്‍റെ വിജയമന്ത്രം. ഓരോ ദിവസവും ഓരോ പുതിയ പാഠങ്ങള്‍ പ്രാവ് വളര്‍ത്തലില്‍ നിന്നും തനിക്ക് ലഭിക്കുന്നു എന്ന് മന്‍സൂര്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്ന ഒരു മേഖല കൂടിയാണ് ഇതെന്ന് മന്‍സൂറിന്‍റെമുന്നറിയിപ്പ് വീണ്ടുമെത്തുന്നു. പ്രത്യേകിച്ച് പ്രാവ് വളര്‍ത്തലിന്‍റെ കാര്യത്തില്‍ ചതി പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രാവുകളുടെ ഇനങ്ങളെപ്പറ്റിയും അവയുടെ വിലയെപ്പറ്റിയുമൊന്നും വ്യക്തമായ ധാരണയില്ലാത്ത ആളുകളെ വളരെ വേഗത്തില്‍ പറ്റിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ അറിവുകള്‍ മന്‍സൂര്‍ പകര്‍ന്നു നല്‍കുന്നു.


ഏത് ജീവിയെ വളര്‍ത്തുക എന്ന് പറഞ്ഞാലും അല്പം റിസ്‌കുള്ള കാര്യമാണ്


തന്‍റെ അരികില്‍ പ്രാവിനെ വാങ്ങുന്നതിനായി എത്തുന്ന ആളുകളോട് പ്രാവിനങ്ങളെപ്പറ്റിയും ഓരോ ഇനങ്ങള്‍ക്കും നല്‍കേണ്ട പരിചരണത്തെയും തീറ്റയെയും അവയ്ക്ക് വരാവുന്ന രോഗങ്ങളെപ്പറ്റിയുമെല്ലാം പറഞ്ഞു മനസിലാക്കിക്കൊടുത്തശേഷം മാത്രമാണ് മന്‍സൂര്‍ കച്ചവടം നടത്തുന്നത്. ‘ഏത് ജീവിയെ വളര്‍ത്തുക എന്ന് പറഞ്ഞാലും അല്പം റിസ്‌കുള്ള കാര്യമാണ്,’ മന്‍സൂര്‍ ഇത് തുറന്നു പറയുകയും ചെയ്യുന്നു. എന്നാല്‍ ആസ്വദിച്ചു ചെയ്യാന്‍ കഴിഞ്ഞാല്‍ ഇത്രയേറെ സന്തോഷം നല്‍കുന്ന മറ്റൊരു പ്രവൃത്തിയില്ല. അതിനാല്‍ യഥാര്‍ത്ഥ താല്പര്യമുള്ള ആളുകള്‍ മാത്രമാണ് മന്‍സൂറിനെ തേടി എത്തുന്നത്.


ഇതുകൂടി വായിക്കാം: കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത്


ഒറിജിനല്‍ ബ്രീഡുകളെ മാത്രമാണ് മന്‍സൂര്‍ ഉല്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും. വംശഗുണമോ അഴകളവുകളോ നോക്കാതെ പ്രാവുകളെ ഉല്‍പ്പാദിപ്പിച്ചു പണം തട്ടുന്ന ആളുകള്‍ക്കിടയില്‍ എന്നും വ്യത്യസ്തമായ ഒരു മാതൃകയാണ് മന്‍സൂര്‍.
ഇന്ന് നാടന്‍ പ്രാവുകളെ വാങ്ങുന്നവര്‍ വളരെ കുറവാണ്. വിദേശയിനം പ്രാവുകളോടാണ് ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയം. അതിനാല്‍ അത് കൃത്യമായി മനസിലാക്കി ബൊക്കാറ ട്രമ്പറ്റര്‍, ജാക്കോബിന്‍, ഫാന്‍ടെയില്‍ തുടങ്ങിയ മികച്ചയിനങ്ങളെ കൂടുതലായി വിപണിയിലെത്തിക്കുന്നുണ്ട് മന്‍സൂര്‍.

എത്ര പണം ലഭിക്കുമെന്ന് പറഞ്ഞാലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള പ്രാവുകളെയും ഒറിജിനല്‍ ബ്രീഡല്ലാത്ത പ്രാവുകളെയും വില്‍ക്കാന്‍ തന്നെക്കിട്ടില്ലെന്ന് മന്‍സൂര്‍ പറയുന്നു. ‘അത്തരത്തിലുള്ള ലാഭം അധികകാലം നിലനില്‍ക്കില്ല,’ മന്‍സൂര്‍ ഉറപ്പിച്ചു പറയുന്നു.

പ്രാവ് വളര്‍ത്തലിലൂടെ പ്രതിമാസം ഒന്നര മുതല്‍ രണ്ടു ലക്ഷം രൂപ വരെ വരുമാനം സകല ചെലവും കഴിഞ്ഞ് ലഭിക്കുന്നുണ്ടെന്ന് മന്‍സൂര്‍ വിശദീകരിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വരുന്ന ചെലവുകളും ചിലപ്പോള്‍ ഉണ്ടാകും.


മന്‍സൂര്‍ നടത്തുന്ന പ്രാവ് പ്രദര്‍ശനങ്ങളിലത്രയും താരം ബൊക്കാറയാണ്.


പ്രാവ് വില്പനയും, പ്രാവ് പ്രദര്‍ശനവുമാണ് പ്രധാന വരുമാന മാര്‍ഗം. പെറ്റ് ഷോകള്‍ നടക്കുന്ന കേരളത്തിലെ പ്രധാനയിടങ്ങളിലെല്ലാം മന്‍സൂറിനെയും പ്രാവുകളെയും കാണാനാകും ഇത്തരത്തില്‍ ഓരോ വര്‍ഷവും നിരവധി പ്രദര്‍ശനങ്ങള്‍ അദ്ദേഹം നടത്തുന്നു. പ്രദര്‍ശനങ്ങളിലൂടെയാണ് കൂടുതല്‍ വില്പനയും നടക്കുന്നത്. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനു ഇത്തരം പ്രദര്‍ശനങ്ങള്‍ മന്‍സൂറിനെ സഹായിക്കുന്നു.


ഇതുകൂടി വായിക്കാം:കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം


വിദേശയിനം പ്രാവുകളുടെ മുട്ടയ്ക്ക് നാടന്‍ പ്രാവുകളെയാണ് മന്‍സൂര്‍ അടയിരുത്തുന്നത്. കാലാവസ്ഥയിലെ പ്രത്യേകത മൂലം മുട്ടകള്‍ വിരിയാന്‍ വൈകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. മന്‍സൂറിന്‍റെ കൈവശമുള്ള പ്രാവുകളില്‍ ഏറ്റവും അപൂര്‍വമായ ഇനമാണ് ബൊക്കാറ. മന്‍സൂര്‍ നടത്തുന്ന പ്രാവ് പ്രദര്‍ശനങ്ങളിലത്രയും താരം ബൊക്കാറയാണ്.

വാശിക്കാരന്‍ ബൊക്കാറ ട്രമ്പറ്റര്‍

യൂറോപ്യന്‍ രാജ്യങ്ങളിലെ ബ്രീഡര്‍മാര്‍ സെലക്ടീവ് ബ്രീഡിങ്ങിലൂടെ ദീര്‍ഘകാലംകൊണ്ട് സൃഷ്ടിച്ചെടുത്ത ഫാന്‍സി പ്രാവാണ് ബൊക്കാറ ട്രമ്പറ്റര്‍. കേരളത്തില്‍ ഈ ഇന്നത്തെ വില്‍ക്കുന്ന അപൂര്‍വം പ്രാവുവളര്‍ത്തലുകാരില്‍ ഒരാളാണ് മന്‍സൂര്‍. ഇരുപാദങ്ങളിലും മനോഹരമായി വിന്യസിക്കപ്പെട്ടിരിക്കുന്ന നീണ്ട തൂവലുകളും തലപ്പൂവുമാണ് ബൊക്കാറയെ വ്യത്യസ്തമാക്കുന്നത്. വിലയല്പം കൂടിയാലും അതുകൊണ്ട് തന്നെയാണ് ഈയിനത്തെ സ്വന്തമാക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതും.


വിശറിപ്രാവ് എന്നറിയപ്പെടുന്ന ഫാന്‍ടെയ്ല്‍ പ്രാവുകള്‍ക്കാണ് കേരളത്തില്‍ ആരാധകര്‍ ഏറെയുള്ളത്.


പ്രാവുകളുടെ കൂട്ടത്തിലെ വാശിക്കാരന്‍ ബൊക്കാറ ട്രമ്പറ്റര്‍ ആണ്, മന്‍സൂര്‍ പറയുന്നു. കാരണം ഇവയുടെ വ്യത്യസ്തമായ സ്വഭാവം തന്നെയാണ്. മറ്റുപ്രാവുകളുമായി ഇവ കൂട് പങ്കിടില്ല. കൊത്തിയോടിക്കും. നിറം, ആകൃതി എന്നിവയില്‍ ഏറെ വ്യത്യസ്തമാണ് ഈയിനം പ്രാവുകള്‍. വിദേശങ്ങളില്‍ ഏറെ ആരാധകരുള്ള ഈ ഇനത്തിന് ജോടിക്ക് ലക്ഷങ്ങള്‍ വിലവരും. ജര്‍മന്‍ ബ്രീഡറില്‍നിന്നു സ്വന്തമാക്കിയ കുലമഹിമയുള്ള ഈ ബൊക്കാറയാണ് തന്‍റെ കൈവശമുള്ളതെന്ന് മന്‍സൂര്‍.


ഇതുകൂടി വായിക്കാം: കാസര്‍ഗോഡുകാരന്‍ ഇലക്ട്രീഷ്യന്‍ ബിരിയാണി അരി കൃഷി ചെയ്തപ്പോള്‍ സംഭവിച്ചത്


വിശറിപ്രാവ് എന്നറിയപ്പെടുന്ന ഫാന്‍ടെയ്ല്‍ പ്രാവുകള്‍ക്കാണ് കേരളത്തില്‍ ആരാധകര്‍ ഏറെയുള്ളത്. വെള്ള , കറുപ്പ്, ബ്രൗണ്‍ നിറങ്ങളില്‍ ഈ പ്രാവുകളെ കാണാം. ഇതില്‍ വെള്ള നിറമുള്ളവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ. മയില്‍ പീലിവിരിച്ചു നില്‍ക്കുന്നതിനു സമാനമാണ് ഈ പ്രാവുകള്‍.

വിശറിപോലെ സുന്ദരമായ വാല്‍തൂവലുകളാണ് ഫാന്‍ടെയിലിന്‍റെ ആകര്‍ഷണം എന്നതുതന്നെയാണ് ഈ ബ്രീഡിന് ആരാധകരെ വര്‍ധിപ്പിക്കുന്നതും. തലയില്‍ അതിമനോഹരമായ തൂവല്‍ച്ചാര്‍ത്തുള്ള ജാക്കോബിനുകള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. മന്‍സൂര്‍ നടത്തുന്ന പ്രാവ് പ്രദര്ശനങ്ങളിലെ താരമാണ് ഇവ. കഴുത്തിന്‍റെ കീഴ്ഭാഗം കാറ്റുനിറച്ച ബലൂണ്‍പോലെ മുഴുപ്പിക്കുന്ന പൗട്ടര്‍ പ്രാവുകള്‍ ഇന്നും കൗതുകമുണര്‍ത്തുന്നു. പ്രദര്‍ശനത്തിനായി പരിശീലിപ്പിച്ചിട്ടുള്ള പ്രാവുകള്‍ സംഗീതത്തിനൊത്ത് നടക്കുകയും താളഭംഗിയോടെ പോസ് ചെയ്യുകയും ചെയ്യാറുണ്ട്.

ശ്രദ്ധയോടെ മാത്രം ബ്രീഡിംഗ്

പ്രാവ് വില്‍പനയില്‍ നിന്നും കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് മാത്രമായി ബ്രീഡിംഗ് നടത്തുന്നതിനോട് മന്‍സൂറിന് യോജിപ്പില്ല. തികച്ചും പ്രകൃതിദത്തമായ സാഹചര്യം ഒരുക്കിയാണ് ബ്രീഡിംഗ് നടത്താറുള്ളത്. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ ആറു മാസം ബ്രീഡിംഗ്, തൂവല്‍ പൊഴിയുകയും പുതിയവ വരികയും ചെയ്യുന്ന ജൂലൈ മുതല്‍ നവംബര്‍ വരെ ആറു മാസം വിശ്രമകാലം എന്ന രീതിയാണ് മന്‍സൂര്‍ പിന്തുടരുന്നത്. വിദേശയിനം പ്രാവുകള്‍ ഇണചേരുന്ന അതേ കാലത്ത് തന്നെ നാടന്‍ പ്രാവുകളെയും ഇണചേര്‍ക്കും.


വിദേശയിനം പ്രാവുകള്‍ ഇണചേരുന്ന അതേ കാലത്ത് തന്നെ നാടന്‍ പ്രാവുകളെയും ഇണചേര്‍ക്കും.


അവ മുട്ടയിടുമ്പോള്‍ അവ മാറ്റി ഫാന്‍സി ഇനങ്ങളുടെ മുട്ട പകരം വയ്ക്കും. ശരാശരി പത്തുമാസത്തിനു മുകളില്‍ പ്രായമുള്ള പ്രാവുകളെ മാത്രമാണ് ബ്രീഡിംഗിനായി ഉപയോഗിക്കാറുള്ളത്. 102 മുതല്‍ 105 ഡിഗ്രി ചൂടുള്ള കൂടുകളാണ് ഇതിനായി മന്‍സൂര്‍ തയ്യാറാക്കി നല്‍കുന്നത്. കൃത്യമായ പരിചരണം നല്‍കിയാല്‍ സാധാരണരീതിയില്‍ പ്രാവുകള്‍ 15 മുതല്‍ 20 വര്‍ഷം ജീവിക്കും.

പ്രാവുകള്‍ക്ക് പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങളെ മാത്രമാണ് പേടിക്കേണ്ടത്. അതിനാല്‍ ഇതിനുള്ള മുന്‍കരുതലുകള്‍ എടുക്കണം. കോഴി വസന്ത പോലെ പ്രാവുകള്‍ക്കും സമാനമായ രോഗം വരാനുള്ള സാധ്യതയുണ്ട്. ഇത് വാക്സിനേഷനിലൂടെ ഒഴിവാക്കാം. പ്രാവുകള്‍ക്ക് കാണപ്പെടുന്ന മറ്റൊരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. കേരളത്തിലെ പ്രാവുകളില്‍ ഇത് സര്‍വസാധാരണമാണ്. ചികിത്സയോടൊപ്പം തന്നെ അസുഖം ബാധിച്ചവയെ മറ്റുള്ളവയില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കുകയും വേണം, മന്‍സൂര്‍ ഉപദേശിക്കുന്നു. ഇങ്ങനെ ഓരോ കാര്യങ്ങളിലും സജീവ ശ്രദ്ധ പുലര്‍ത്തിയാണ് മന്‍സൂര്‍ തന്‍റെ പ്രാവ് വളര്‍ത്തല്‍ മുന്നോട്ട് കൊണ്ട് പോകുന്നത്.

മുട്ടവിരിഞ്ഞു പുറത്തെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മപ്രാവ് തന്‍റെ അന്നനാളത്തില്‍നിന്ന് കൊക്കിലൂടെ ഊറിവരുന്ന ദ്രാവകം ഭക്ഷണമായി നല്‍കുന്നു. ഇതാണ് മുട്ടവിരിഞ്ഞശേഷം ആദ്യദിവസങ്ങളില്‍ തീറ്റ. പിന്നീട് കൂടുകളിലേക്ക് മാറ്റിയ ശേഷം ഗോതമ്പ്, ചോളം, ചെറുപയര്‍, തിന തുടങ്ങിയവ ചേര്‍ന്ന തീറ്റ നല്‍കുന്നു. ശുദ്ധമായ കൂട്ടില്‍ സദാ സമയം കുടിവെള്ളം ലഭ്യമാക്കിയിരിക്കും.



മുട്ടവിരിഞ്ഞു പുറത്തെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മപ്രാവ് തന്‍റെ അന്നനാളത്തില്‍നിന്ന് കൊക്കിലൂടെ ഊറിവരുന്ന ദ്രാവകം ഭക്ഷണമായി നല്‍കുന്നു.



കൂട്ടിന്നുള്ളില്‍ മണല്‍ വിരിച്ചിരിക്കും. കൂട്ടിലെ കാഷ്ടവും മറ്റും കൃത്യ സമയങ്ങളില്‍ നീക്കം ചെയ്ത് പ്രാവുകള്‍ക്ക് രോഗങ്ങള്‍ വരുന്നത് പൂര്‍ണമായും തടയുന്നു. തന്‍റെ കൈയില്‍ നിന്നും പ്രാവിനെ വാങ്ങാനായി എത്തുന്ന ആളുകളോട് സംസാരിച്ചശേഷം യഥാര്‍ത്ഥ പ്രാവ് സ്‌നേഹിയാണെങ്കില്‍ മാത്രമേ മന്‍സൂര്‍ പ്രാവിനെ കൈമാറൂ. കാരണം, മന്‍സൂറിന് പ്രവെന്നാല്‍ വരുമാനമാര്‍ഗം മാത്രമല്ല.

പ്രാവ് വളര്‍ത്തലുമായി ബന്ധപ്പെട്ടു നിരവധി അംഗീകാരങ്ങളും പാരിതോഷികങ്ങളും ഈ സംരംഭകന്‍ തേടിയെത്തിയിട്ടുണ്ട്. ഇതില്‍ മികച്ച പ്രാവ് പ്രദര്‍ശനങ്ങള്‍ക്കുള്ള അംഗീകാരങ്ങളും ഉള്‍പ്പെടുന്നു. തന്‍റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും പിന്നില്‍ പ്രാവുകള്‍ നല്‍കിയ അനുഗ്രഹമാണ് എന്ന് മന്‍സൂര്‍ പറയുന്നു.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം