10-ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍: മൊയ്തുവിന്‍റെ ഓര്‍മ്മകളോടൊപ്പം

ലോകം ചുറ്റിയ മൊയ്തു കിഴിശ്ശേരിയുടെ മൊഞ്ചേറിയ ജീവിതകഥ അത്ഭുതത്തോടെ മാത്രമേ കേട്ടിരിക്കാനാവൂ. വിസയും പാസ്‌പോര്‍ട്ടും ഇല്ലാതെ മൊയ്തു 24 രാജ്യങ്ങളിലേക്കാണ് നുഴഞ്ഞുകയറിയത്.

കുറെ വര്‍ഷത്തെ അലച്ചിലിന് ശേഷം വാഗാ അതിര്‍ത്തിയുടെ പാകിസ്ഥാന്‍ ഭാഗത്താണ് മൊയ്തു എത്തിപ്പെട്ടത്. 1983-ലാണത്. കയ്യിലുണ്ടായിരുന്ന പാസ്പോര്‍ട്ട് തുര്‍ക്കിയിലെ ഇന്‍ഡ്യന്‍ എംബസിയില്‍ നിന്നുള്ളതായിരുന്നു.

എങ്ങനെ പാകിസ്ഥാനിലെത്തിയെന്ന് അതിര്‍ത്തിയില്‍ ഇന്‍ഡ്യന്‍ സൈനിക ഓഫീസര്‍ക്ക് സംശയം തോന്നി. ‘തുര്‍ക്കിയിലെ ഉദ്യോഗസ്ഥല്‍ ഇറാനിലേക്ക് കയറ്റി വിട്ടു, ഇറാന്‍ പാകിസ്താനിലേക്കും’ എന്ന് മറുപടി. അതുകേട്ട് ഉദ്യോഗസ്ഥന് ചിരിക്കാതിരിക്കാനായില്ല.

പാസ്പോര്‍ട്ടും വീസയുമില്ലാതെ പിന്നിട്ട വര്‍ഷങ്ങള്‍ നീളുന്ന യാത്രാവഴി മുഴുവന്‍ പറഞ്ഞിരുന്നെങ്കില്‍ ആ ഓഫീസര്‍ ഒരു പക്ഷേ, വാപൊളിച്ച് നിന്നുപോയേനെ.

അദ്ദേഹം പാകിസ്ഥാനിലേക്ക് തന്നെ തിരിച്ചുവിട്ടു. അധികം വൈകാതെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ മൊയ്തുവിനേയും കൂട്ടി വന്ന് ഇന്‍ഡ്യന്‍ സൈനിക ഉദ്യോഗസ്ഥനെ ചീത്തവിളിച്ചു. ‘ഇവനെ ഞങ്ങള്‍ക്ക് വേണ്ട, നിങ്ങള് തന്നെ എടുത്തോ’ എന്ന മട്ടില്‍.

സംഭവബഹുലമാണ് മൊയ്തുവിന്‍റെ ജീവിതം. എത്രയെഴുതിയാലും തീരാത്ത അനുഭവങ്ങള്‍.

മൊയ്തു കിഴിശ്ശേരി- ഒരു പഴയ ചിത്രം

ആ യാത്ര ശരിക്കും തുടങ്ങുന്നത് മലപ്പുറത്ത് കീഴിശ്ശേരിയിലാണ്.

1959-ല്‍ ഇല്ല്യന്‍ അഹമ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടിയുടെയും മകനായി കിഴിശ്ശേരിയിലാണ് മൊയ്തുവിന്‍റെ ജനനം. വിഭജന കാലത്ത് പാക്കിസ്ഥാനിലേക്ക് പോയ മൊയ്തുവിന്‍റെ പിതാവ് പിന്നീട് മക്കയിലേക്ക് കച്ചവടത്തിന് പോയി. സമ്പാദിച്ചതെല്ലാം വിറ്റ് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന്‍റെ മരണത്തോടെ സ്വത്തെല്ലാം അന്യാധീനപ്പെട്ടു.

വലിയ മാളികപ്പുരയില്‍ അന്നത്തിന് വകയില്ലാതായതോടെ നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന മൊയ്തുവിനെ ഉമ്മ പള്ളി ദര്‍സില്‍ കൊണ്ടു പോയി ചേര്‍ത്തു. അവിടെ വച്ചാണ് ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരകൃതി വായിച്ചത്.


നമ്മുടെ യാത്രകള്‍ പ്രകൃതി സൗഹൃദമാക്കാം; റീസൈക്കിള്‍ഡ് വസ്തുക്കള്‍ കൊണ്ടുള്ള മനോഹരമായ ട്രാവെല്‍ ബാഗുകള്‍ വാങ്ങാം. Karnival.com

പൊന്നാനി ദര്‍സില്‍ പഠിച്ചു കൊണ്ടിരിക്കെ ഗുരുവര്യന്‍ നരിപ്പറമ്പ് മുഹമ്മദ് മുസ്ലിരാണ് സൂഫി ദര്‍ശനങ്ങള്‍ പകര്‍ന്നു നല്‍കിയത്. ‘നീ ഭൂമിയില്‍ സഞ്ചരിക്കുക’ എന്ന ഖുര്‍ആന്‍ വാക്യം മനസിനെ അലട്ടിത്തുടങ്ങി.

അങ്ങിനെ 1969-ല്‍ പത്താം വയസില്‍ ആദ്യയാത്ര.

മൊയ്തു കിഴിശ്ശേരി ഒരു പഴയ ചിത്രം.

നാദാപുരത്തെയും കല്‍പറ്റയിലെയും മറ്റ് ഒട്ടനവധി ദര്‍സുകളിലേക്കുമുള്ള മടങ്ങി വരവിനിടയില്‍ കള്ളവണ്ടി കയറി ഏഴു വര്‍ഷം കൊണ്ട് ഇന്ത്യ മുഴുവന്‍ കണ്ടു തീര്‍ത്തു. പതിനേഴാം വയസില്‍ വീണ്ടും ഉള്‍വിളി. യാത്രയാണ് നല്ല മനുഷ്യര്‍ക്കുള്ള സാരോപദേശം.


അങ്ങനെ വീണ്ടും പുറപ്പെട്ടു. ആ യാത്രകള്‍ ഒരു ദശകത്തോളം നീണ്ടു. പല നാടുകള്‍, ഭൂഖണ്ഡങ്ങള്‍!


വിദ്യാര്‍ത്ഥി, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, യാത്രകള്‍ക്കിടയില്‍ മൊയ്തു ചെയ്യാത്ത ജോലികളില്ല, കെട്ടാത്ത വേഷമില്ല. ചങ്ങാടം, കുതിരവണ്ടി, ലോറി, സൈക്കിള്‍ തുടങ്ങി ഏതെല്ലാം സഞ്ചാര മാര്‍ഗങ്ങള്‍ ഉണ്ടോ അതിലെല്ലാം സഞ്ചരിച്ചു. ആരാധനാലയങ്ങളിലും വഴിയരികിലുമെല്ലാം അന്തിയുറങ്ങി. പേമാരിയും കൊടുങ്കാറ്റും പകര്‍ച്ചവ്യാധികളുമെല്ലാം അതിജീവിച്ച യാത്രകള്‍.

ഇസ്താംബൂളില്‍. 1981-ലെ ചിത്രം.

1976 ഡിസംബറിലെ ആദ്യതിങ്കളാഴ്ച. രാവിലെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ തല കുമ്പിട്ട് കുത്തിയിരിക്കുകയായിരുന്നു ആ സഞ്ചാരി. ആകെ കയ്യിലുണ്ടായിരുന്ന 200 രൂപയില്‍ 150 രൂപയും പാവങ്ങള്‍ക്ക് ദാനം ചെയ്തതിനാല്‍ ബാക്കി 50 രൂപ മാത്രം.

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനാല്‍ റെയില്‍വെ കോടതിയില്‍ 15 രൂപ പിഴയടക്കേണ്ടി വന്നു. പുറത്തിറങ്ങിയപ്പോള്‍ ന്യൂഡെല്‍ഹിയിലേക്കുള്ള നിസാമുദ്ദീന്‍ എക്‌സ്പ്രസ് നീങ്ങിത്തുടങ്ങിയിരുന്നു. രണ്ടര ദിവസത്തെ ട്രെയിന്‍ യാത്രയില്‍ ഡല്‍ഹിയിലെത്തി. നഗര കാഴ്ച്ചകള്‍ കണ്ട് വീണ്ടും ട്രെയിനില്‍ അമൃത്സറിലേക്ക്. അവിടെ നിന്ന് കശ്മീര്‍, വീണ്ടും അമൃത്സര്‍. എട്ടു രൂപ കൊടുത്ത് ബസില്‍ വാഗാ അതിര്‍ത്തിയിലെത്തി. ലാഹോറിലേക്ക് 27 കിലോമീറ്ററെന്ന ബോര്‍ഡ് കണ്ട് നേരേ നടന്നു.

അതിര്‍ത്തികള്‍ കടന്നുള്ള യാത്രകള്‍ക്കിടയില്‍

പെട്ടെന്നാണ് സൈനികര്‍ പിടികൂടിയത്. ഒരിക്കലും സ്വന്തം ഐഡെന്‍റിറ്റി വെളിപ്പെടുത്തരുതെന്നും ഊമയായി അഭിനയിക്കുകയാണ് നല്ലതെന്നുമുള്ള പിതാവിന്‍റെ പഴയ ഉപദേശം ഓര്‍മ്മ വന്നു. പട്ടാളക്കാര്‍ പിടിച്ചു തള്ളിയപ്പോള്‍ റെയില്‍വെ വഴി കടക്കാന്‍ പറ്റുമോ എന്നായി പിന്നീടുള്ള ആലോചന. അവിടെയും പിടിവീണു.

“പട്ടാളക്കാരുടെ ക്രൂര മര്‍ദ്ദനത്തിനിടയില്‍ ക്യാപ്റ്റന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന് കഴിക്കാന്‍ നല്‍കിയ ചപ്പാത്തിയും ചായയും നല്‍കി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ക്യാപ്റ്റന്‍റെ ദയയില്‍ മോചിതനായി ചെറുനാരങ്ങ തോട്ടത്തിലൂടെ ഇറങ്ങി നടന്നു,” ആദ്യമായി രാജ്യാതിര്‍ത്തി ഭേദിക്കാനുള്ള ശ്രമങ്ങള്‍ മൊയ്തു ഓര്‍ത്തെടുക്കുകയാണ്.

പല ജോലികളും ചെയ്തു.

മുട്ടുകുത്തിയും നിലത്തിഴഞ്ഞുമെല്ലാം ഇന്ത്യന്‍ അതിര്‍ത്തി കടന്നതും പാക്ക് പട്ടാളത്തിന്‍റെ പിടിയിലായി. മീശ മുളച്ചിട്ടില്ലാത്ത പയ്യനെ തിരിച്ചയക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഗുല്‍ബര്‍ഗിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഒരാഴ്ചത്തെ തടവിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൊണ്ടു പോയി വിട്ടു.

ഒപ്പമുണ്ടായിരുന്ന മൂന്ന് ബംഗാളി കുട്ടികളെ ഇന്ത്യന്‍ സൈന്യം പിടികൂടി. കൊയ്ത്ത് കഴിഞ്ഞ ഗോതമ്പു വയലിലെ പൊന്തക്കാടുകള്‍ക്കിടയില്‍ പതുങ്ങി നിന്ന പതിനേഴുകാരനെ ആരും കണ്ടില്ല. ഇരുട്ടിന്‍റെ മറപറ്റി വീണ്ടും പാക്ക് മണ്ണില്‍.

കരിമ്പോലക്കാട്ടില്‍ കിടന്നുറങ്ങി പുലര്‍ച്ചെ ഗോതമ്പു വയലുകളിലെ ഉയരം കൂടിയ വരമ്പുകളിലൂടെ നടന്നപ്പോള്‍ കര്‍ഷകര്‍ കണ്ടു. മരച്ചുവട്ടില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരധ്യാപകന്‍റെ അടുത്തേക്ക് അവര്‍ കൂട്ടിക്കൊണ്ട് പോയി. വിവരണം കേട്ട് അദ്ദേഹം ഒരു കസ്റ്റംസ് ഓഫീസറുടെ അടുത്തെത്തിച്ചു എന്തോ സ്വകാര്യം പറഞ്ഞു.

സംശയദൃഷ്ടിയോടെ നിന്നപ്പോള്‍ ‘ലാഹോറിലേക്ക് പോയ്‌ക്കൊള്ളു, ദൈവം സഹായിക്കു’മെന്ന് പറഞ്ഞ് ഓഫീസര്‍ ഒരു കാറില്‍ കയറ്റിവിട്ടു. ലാഹോറിലെ റെയില്‍വെ സ്റ്റേഷനു മുന്നില്‍ കാര്‍ നിര്‍ത്തി കുറച്ചു പണം സമ്മാനിച്ച ശേഷം എങ്ങോട്ടു പോവാനും ട്രെയിന്‍ ഇവിടെ വരുമെന്ന് പറഞ്ഞ് അയാള്‍ യാത്രയായി.

മൊയ്തു എന്ന ലോക സഞ്ചാരിക്കായി അവര്‍ വാതില്‍ തുറന്നിടുകയായിരുന്നു. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏത് പ്രതിബന്ധവും നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുമെന്ന സൂഫി വാക്യം മൊയ്തു നന്ദിയോടെ ഓര്‍ത്തു.

നഗരം കണ്ട് മോഹന്‍ ജോദാരോയും തക്ഷശിലയും കണ്ട് റാവല്‍പിണ്ടിയിലെത്തി. ഇനിയെങ്ങോട്ട് പോവണമെന്ന് ജീവിതത്തിലാദ്യമായി ആശയമില്ലാതെ മനസ് മരിച്ച സമയമായിരുന്നു അതെന്ന് മൊയ്തു.

പലകാലം, പല നാടുകള്‍, പല വേഷങ്ങള്‍: മൊയ്തു വര്‍ഷങ്ങളിലൂടെ

അപ്പോഴാണ് ഭൂപടങ്ങള്‍ തൂക്കിയിട്ട ഒരു ഫ്ലാറ്റ് കണ്ട് കയറി ചെന്നത്. കോളേജു പഠനത്തിനായി രണ്ട് കൗമാരക്കാരികളും സഹോദരനും വാടകക്ക് താമസിക്കുന്ന ഫ്ലാറ്റായിരുന്നുവത്. ലോകയാത്രയെ കുറിച്ച് പറഞ്ഞപ്പോള്‍ ഭക്ഷണം നല്‍കിയ ശേഷം സഞ്ചാര പാതയെക്കുറിച്ചുള്ള മാര്‍ഗരേഖ അവര്‍ സമ്മാനിച്ചു.

പിറ്റേ ആഴ്ചയാണ് പെഷവാറിലേക്കുള്ള വണ്ടി കയറിയത്. അവിടെ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഖൈബര്‍ ചുരത്തിലെത്തി. ചുരം കയറിയിറങ്ങിയാല്‍ കാബൂളിലെത്താം. മലമ്പാതകളിലൂടെ ചൈനയിലെത്താം. ഹിന്ദുക്കുഷ് പര്‍വതത്തിന്‍റെ 1,067 മീറ്റര്‍ ഉയരം താണ്ടി തണുത്ത് വിറച്ച് താഴേക്ക് നോക്കി നിന്നു.

ചൈനീസ് പട്ടാളക്കാരെ വെട്ടിച്ച് മലയിറങ്ങി ചരക്ക് ലോറിയിലും കാളവണ്ടിയിലുമായി അഫ്ഗാന്‍ പ്രവിശ്യയിലൂടെ തുര്‍ക്കിസ്ഥാനടുത്തുള്ള ഗോത്രവര്‍ഗക്കാരുടെ ഇടയിലാണ് ചെന്നുപെട്ടത്. വിശപ്പിന്‍റെ കാഠ്യന്യത്താല്‍ എലിയിറച്ചി കഴിക്കേണ്ടി വന്നു.

ദൂര്‍ കാ മുസാഫര്‍ എന്ന പുസ്തകമടക്കം ഒരു പിടി പുസ്തകങ്ങളിലൂടെ മൊയ്തുവിന്‍റെ യാത്രാനുഭവങ്ങള്‍ വായനക്കാരിലെത്തി.

“ചൈനയിലേക്ക് കടക്കണമെങ്കില്‍ മുന്നിലെ നദി കടക്കണമെന്ന് മൂപ്പന്‍ ആംഗ്യ ഭാഷയില്‍ പറഞ്ഞു. അവര്‍ മുളകള്‍ കൊണ്ട് കെട്ടിത്തന്ന ചങ്ങാടത്തില്‍ മറുകരയെത്തി. ഏറെ ദൂരം നടന്നപ്പോഴാണ് മരുഭൂമിയിലെ ടാര്‍ ചെയ്ത റോഡ് ശ്രദ്ധയില്‍പ്പെട്ടത്.

“കുതിച്ചു വരുന്ന ലോറി കണ്ട് ഉറക്കെ വിളിച്ച് കൂവി കൈ വീശിയപ്പോള്‍ ഡ്രൈവര്‍ ലോറി നിര്‍ത്തി. അങ്ങിനെ യാര്‍ഗന്ദിലെത്തി. അവിടെ നിന്നാണ് 1977 ജനുവരി 25-ന് സ്വപ്നഭൂമിയായ ബെയ്ജിംഗിലെത്തിയത്. തിബത്ത്, ബര്‍മ്മ, ഉത്തര കൊറിയ, മംഗോളിയയും കണ്ടാണ് യാത്ര അവസാനിച്ചത്. വീണ്ടും പാക്കിസ്ഥാനില്‍ തിരിച്ചെത്തി,” അദ്ദേഹത്തിന്‍റെ ഓര്‍മ്മകളില്‍ ഇന്നും ആ വഴികള്‍ മങ്ങാതെ നില്‍ക്കുന്നു.

മൊയ്തുവിന്‍റെ ഏഴ് വര്‍ഷം നീണ്ടുനിന്ന രണ്ടാംയാത്രയുടെ ആദ്യ എപ്പിസോഡാണിത്.

നാല്‍പതാം വയസ്സില്‍

അഫ്ഗാന്‍, റഷ്യ, തുര്‍ക്കി, ഇറാന്‍, ഇറാഖ്, അസര്‍ബെയ്ജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, സ്വിറ്റ്‌സര്‍ലാന്ഡ്, ജോര്‍ജ്ജിയ, ബള്‍ഗേറിയ, പോളണ്ട്, ലബനാന്‍, ഇസ്രായേല്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉക്രൈന്‍, ചെച്‌നിയ, ലിബിയ, ടുണീഷ്യ, ജോര്‍ദാന്‍, അള്‍ജീരിയ, ഈജിപ്ത്, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, അര്‍മീനിയ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി, ലക്‌സംബര്‍ഗ്….അങ്ങനെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക വന്‍കരകളിലായി 43 രാജ്യാതിര്‍ത്തികള്‍ ഭേദിച്ചാണ് മൊയ്തുവെന്ന ഏകാന്ത പഥികന്‍ തിരിച്ച് മലപ്പുറത്തെ വീട്ടിലെത്തിയത്.


രാജ്യത്തിനകത്തും പുറത്തുമായി നീണ്ട പതിനാല് വര്‍ഷത്തെ യാത്രാനുഭവങ്ങള്‍. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍!


ഡല്‍ഹി യാത്രയ്ക്കിടയില്‍ കണ്ട യുവതിയുടെ സതിയനുഷ്ഠാനം മുതല്‍ തെഹ്‌റാനിലെ പള്ളിയിലെ കൂട്ടക്കൊലയിലും ഇറാന്‍, അഫ്ഗാന്‍ മുജാഹിദുകള്‍ക്കൊപ്പം യുദ്ധമുഖത്തെ ഷെല്‍വര്‍ഷങ്ങള്‍ക്കിടയില്‍ ചോരയും മാംസവും ചിതറി തെറിച്ചതും ഇന്നലെയെന്നോണം നടുക്കത്തോടെ മൊയതു ദ് ബെറ്റര്‍ ഇന്‍ഡ്യക്ക് വേണ്ടി ഓര്‍ത്തെടുത്തു.

മകന്‍റെ വിവാഹവേളയില്‍.

20 ഭാഷകള്‍ പഠിച്ചെടുത്തു. 24 രാജ്യങ്ങളിലാണ് നുഴഞ്ഞു കയറിയത്. ബാക്കിയുള്ളിടത്ത് കള്ള പാസ്‌പോര്‍ട്ടും കൃത്രിമ പൗരത്വ രേഖകളുമെല്ലാം യാത്രക്ക് കൂട്ടായി. അഞ്ച് ദിവസം മരുഭൂമിയില്‍ പട്ടിണി കിടന്നപ്പോള്‍ ദൈവദൂതരെ പോലെ ഗോത്രവര്‍ഗക്കാര്‍ ഭക്ഷണം കൊണ്ടുവന്നു. അതെല്ലാം സൂഫി ദര്‍ശനം മുറുകെ പിടിച്ചതു കൊണ്ടാണെന്ന് മൊയ്തു പറയുന്നു.

യാത്രക്കിടയില്‍ പല പ്രലോഭനങ്ങളുണ്ടായിട്ടും ഒരിക്കല്‍ പോലും മദ്യം, മയക്ക് മരുന്ന്, പുകവലി, ലൈംഗികത എന്നിവയില്‍ ആസ്വാദനം കണ്ടെത്തിയിട്ടില്ലെന്നും മൊയ്തു. സന്യാസിമാര്‍ക്കൊപ്പം ഗീതയും പാതിരിമാര്‍ക്കിടയിലുള്ള താമസത്തിനൊപ്പം ബൈബിളും പഠിച്ചെടുത്തു.


ചെല്ലുന്നിടത്തെല്ലാം ദിവസങ്ങളോളം അവിടുത്തെ സിനിമകള്‍ കാണും. അങ്ങനെയാണ് അത്യാവശ്യം നിന്നുപറ്റാനുള്ള ഭാഷ പഠിച്ചെടുക്കുന്നത്.


കൊറിയയില്‍ അഭിസാരികമാര്‍ക്കൊപ്പം പോലീസ് പിടിച്ച് മൂന്നാം ദിവസമാണ് സത്യം അറിയിച്ച് പുറത്തിറങ്ങാനായത്.

പഠിക്കാനുള്ള ഒരവസരവും പാഴാക്കരുതെന്ന മെഹര്‍ നൂശിന്‍റെ മന്ത്രണത്തിലാണ് മൊയ്തു തുര്‍ക്കിയില്‍ പഠനം നടത്തിയത്. ചിത്രം: ഇസ്താംബൂള്‍, ടര്‍ക്കി. (Image source: Pixabay.com)

പൂജ്യം ഡിഗ്രിയിലെ തണുപ്പില്‍ ബ്രിട്ടീഷ് നദിയില്‍ ചാടി പട്ടാളക്കാരില്‍ നിന്ന് രക്ഷപ്പെട്ട കഥയുണ്ട്. രണ്ടാഴ്ച്ച തുര്‍ക്കി ജയിലില്‍ കിടന്നിട്ടുമുണ്ട്. അങ്ങനെ പറഞ്ഞാലും തീരാത്ത കഥകള്‍.

1979 നവംബര്‍ 15- നാണ് ജീവിതത്തിലെ ഏറ്റവും വലിയ മറ്റൊരു ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഇറാന്‍ അതിര്‍ത്തിയായ ബന്ദര്‍ ബാസില്‍ നിന്ന് 5,000 ഇറാനി റിയാല്‍ കൊടുത്ത് (അന്നത്തെ ഇന്‍ഡ്യന്‍ രൂപ 500 വരും) ദുബൈയിലേക്ക് പായ്കപ്പലില്‍ കള്ള യാത്ര. ഹോര്‍മുസ് കടലിടുക്കില്‍ കൊടുങ്കാറ്റില്‍പ്പെട്ട് കപ്പല്‍ ആടിയുലഞ്ഞു.

ശിയാക്കളായ പാക്കിസ്ഥാനികള്‍ ഏക സുന്നിയായ മൊയ്തുവിനെ ശകുനം മുടക്കിയായി കണ്ട് കടലിലെറിയാന്‍ പറഞ്ഞു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിയാണ് അവരില്‍ നിന്ന് രക്ഷപ്പെട്ടത് എന്ന് മൊയ്തു. ഒടുവില്‍ കടല്‍ ശാന്തമായി.

മൊയ്തു കിഴിശ്ശേരി

ദുബൈ നഗരത്തിന്‍റെ വെളിച്ചം കണ്ടപ്പോള്‍ കപ്പിത്താന്‍ കടലില്‍ ചാടി നീന്താന്‍ പറഞ്ഞു. ഒരു കിലോമീറ്ററോളം നീന്തി. പേശികള്‍ കോച്ചുന്ന കൊടുംതണുപ്പും വിശപ്പും കാരണം തിരിച്ച് കപ്പലിലേക്ക് നീന്തി. അഞ്ചു പേരേ കാണാതായി. അവര്‍ക്ക് ജീവഹാനി സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനയോടെ തിരിച്ച് തെഹ്‌റാനിലേക്ക് മടങ്ങി. പറഞ്ഞു നിര്‍ത്തുമ്പോള്‍ വികാര വിക്ഷോഭത്താല്‍ മൊയ്തുക്ക കിതക്കുന്നുണ്ടായിരുന്നു.

ഇറാഖിലെ ബസ്‌റയിലേക്ക് വഴി ചോദിച്ചപ്പോഴാണ് ഇറാന്‍ പട്ടാളം പിടികൂടിയത്. നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടു. പക്ഷേ, ഒരു നിബന്ധനയുണ്ടായിരുന്നു ശത്രു രാജ്യത്തെ ബസ്‌റയിലേക്ക് പോകില്ലെന്ന് പറഞ്ഞ് ഒപ്പിടണം. അതിന് തയ്യാറാവാത്തതിനാല്‍ വീണ്ടും ജയിലിലായി. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ പനി ബാധിച്ച് കിടപ്പിലായി.

ഈ സമയത്ത് മൊയ്തുവിന്‍റെ അതിമനോഹരമായ ഖുര്‍ആന്‍ പാരായണം കേട്ട് പട്ടാള ക്യാപ്റ്റന്‍ സൈനികരുടെ ഉസ്താദായി നിയമിച്ചു.

സംഭവ ബഹുലമായ ആ കഥകള്‍ എഴുതി തീര്‍ക്കാനാവില്ല.

വീട്ടിലെ പുസ്തക ശേഖരത്തിനരികെ

ആറ് രാജ്യങ്ങളിലെ സുന്ദരിമാരുമായുള്ള പ്രണയം സൂഫി ജീവിതത്തിന് നിരക്കുന്നതായിരുന്നില്ലെങ്കിലും അക്കാലത്തും ബ്രഹ്മചര്യം കൈവിട്ടില്ല എന്ന് മൊയ്തു.

പാകിസ്ഥാനിലെ ഗുല്‍ബര്‍ഗയിലെ ഫിദയായിരുന്നു ആദ്യ കാമുകി. അവള്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണെന്ന് മൊയ്തുക്ക.  “ആദ്യ ലോകയാത്ര കഴിഞ്ഞ് ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും പാക്കിസ്ഥാനിലെത്തിയപ്പോള്‍ എന്നെ ദത്തുപുത്രനായി കൂടെ കൂട്ടിയ നൗറോസ് ഖാന്‍റെ മകളായിരുന്നു ഫിദ.”

വെണ്ണക്കല്‍ പ്രതിമ പോലെ കൊത്തിയെടുത്ത പതിനഞ്ചുകാരി സുന്ദരിയായിരുന്നു ഫിദ. എല്ലാവരും അവളുടെ ഭാവിവരനായി മൊയ്തുവിനെ കണ്ടു. പക്ഷേ, കുറച്ച് കാലത്തിന് ശേഷം യാത്ര പറഞ്ഞിറങ്ങേണ്ടി വന്നു.

ലോകയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍, ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം, അവളെ വീണ്ടും കാണാനായി മൊയ്തു ചെന്നു.

മൊയ്തുവിന്‍റെ അറബ് കാലിഗ്രാഫി. തുര്‍ക്കിയില്‍ നിന്നാണ് ഇത് പഠിച്ചത്

അപ്പോഴേക്കും അവള്‍ വിവാഹിതയായി ഒരു മകന് ജന്മം നല്‍കിയിരുന്നു. മൊയ്തുവിന്‍റെ പേരിന് സമാനമായ അറബി പേര് മുഹിദീന്‍ എന്നാണ് ഫിദ മകന് പേരിട്ടിരുന്നത്. അവള്‍ വിധവയായിക്കഴിഞ്ഞിരുന്നു.


ഇതുകൂടി വായിക്കാം: പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’


റഷ്യയിലെ ഗലീന, സിറിയയിലെ സൈറൂസി, പ്രണയ നൈരാശ്യത്താല്‍ മയക്കു മരുന്നിന് അടിമയായി മരണത്തോളമെത്തിയ ജോര്‍ദാനിലെ അദീബ, നീലാകാശം എന്ന് പേരുള്ള തുര്‍ക്കി പെണ്‍കുട്ടി ഗോക്ചെന്‍, ഇറാന്‍ പട്ടാളത്തില്‍ ഒപ്പമുണ്ടായിരുന്ന നഴ്‌സ് മെഹര്‍ നൂശ്…ആറ് രാജ്യങ്ങളിലെ പ്രണയമിനാരങ്ങള്‍.

യാത്രയോടായിരുന്നു എക്കാലത്തേയും പ്രണയം. അതുകൊണ്ട് മറ്റ് പ്രണയാനുഭവങ്ങള്‍ക്ക് അയാളെ എവിടെയും പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. 

ഇറാന്‍-ഇറാഖ് യുദ്ധക്കാലത്ത് ഷെല്‍ വര്‍ഷമേറ്റ് പരിക്കേറ്റ് കിടന്നപ്പോള്‍ വജ്രമോതിരം നല്‍കി രക്ഷപ്പെടാന്‍ നിര്‍ദേശിച്ചവളാണ് മെഹര്‍ നൂശ്. പഠിക്കാനുള്ള ഒരവസരവും പാഴാക്കരുതെന്ന അവളുടെ മന്ത്രണത്തിലാണ് ആ മോതിരം വിറ്റ് തുര്‍ക്കിയില്‍ പഠനം നടത്തിയത്.

1983 ഡിസംബര്‍ 23-നായിരുന്നു ലോക യാത്ര കഴിഞ്ഞ് മടങ്ങി വാഗാ അതിര്‍ത്തിയിലെത്തിയത്. അങ്കാറയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നെടുത്ത പാസ്‌പോര്‍ട്ട് കാണിച്ചപ്പോള്‍ വിസയടിക്കാതെ എങ്ങിനെ പാക്കിസ്ഥാനിലെത്തിയെന്ന് ചോദ്യം. തുര്‍ക്കി ഇറാനിലേക്കും ഇറാന്‍ പട്ടാളം പാകിസ്ഥാനിലേക്കും നാടുകടത്തിയെന്ന മറുപടി അവരെ ചിരിപ്പിച്ചു.

പല രാജ്യങ്ങളില്‍ നിന്നുള്ള കൗതുകവസ്തുക്കള്‍ മൊയ്തുവിന്‍റെ വീട്ടിലുണ്ടായിരുന്നു. അതെല്ലാം മ്യൂസിയത്തിന് കൈമാറി

ഇന്ത്യന്‍ ഓഫീസര്‍ പക്ഷെ പാകിസ്ഥാനിലേക്ക് തന്നെ മടക്കി. പാക് ഓഫീസര്‍ അതിര്‍ത്തിയിലെത്തി ഇന്ത്യന്‍ ഓഫീസറോട് കയര്‍ത്തപ്പോള്‍ കടത്തിവിട്ടു.

അഠാരിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ പാകിസ്ഥാനില്‍ റഷ്യന്‍ ക്യാമറ വിറ്റ പണം പോക്കറ്റടിക്കപ്പെട്ടു. കയ്യില്‍ ഡയറിയും പാസ്‌പോര്‍ട്ടും മാത്രം മിച്ചം. യാത്രയിലുടനീളെ അങ്ങനെയായിരുന്നല്ലോ. ആരെങ്കിലും തരുന്നതോ ജോലി ചെയ്ത് കിട്ടിയതോ ആയ ചെറിയ തുകക്കാണ് സഞ്ചരിച്ചതൊക്കെയുമെന്ന് മൊയ്തു.

“കൗതുകം തോന്നി വാങ്ങിയ സാധനങ്ങളൊക്കെ യാത്രാകൂലിയായി പലര്‍ക്കും കൊടുത്തു തീര്‍ന്നിരുന്നു. അദീബ സമ്മാനിച്ച 3,000 രൂപ വിലയുള്ള കോട്ടിന് 150 രൂപയില്‍ കൂടുതല്‍ വില കിട്ടിയില്ല. ഡല്‍ഹി ജുമാ മസ്ജിദില്‍ ഇമാം പിരിച്ചുതന്ന തുകക്കാണ് പുതുവര്‍ഷത്തലേന്ന് കോഴിക്കോട് വണ്ടിയിറങ്ങിയത്,” അങ്ങനെയാണ് അദ്ദേഹം തിരികെ നാട്ടിലെത്തുന്നത്.

1984 ജനുവരി ഒന്നിന് നാടണഞ്ഞു. അഞ്ചാം നാള്‍ വീണ്ടും കൊല്‍ക്കത്തയിലേക്ക്. ഒടുവില്‍ അമൃത്‌സറിലെത്തി പഴയ കൂട്ടുക്കാര്‍ക്കൊപ്പം ഇഷ്ടിക കമ്പനിയില്‍. ലഹളയില്‍ സമ്പാദ്യമെല്ലാം നഷ്ടമായപ്പോള്‍ വീണ്ടും നാട്ടിലേക്ക്.

സെപ്തംബറില്‍ ചാവക്കാട് ഇംഗ്ലീഷ് ട്യൂഷനെടുപ്പ് തുടങ്ങി. ഒരു മാസം കഴിഞ്ഞപ്പോള്‍ അനിയന്‍ അബുവെത്തി ഉമ്മാക്ക് സുഖമില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് കൂട്ടി.

1984 നവംബര്‍ ഒന്നിന് വീട്ടുക്കാര്‍ നിശ്ചയിച്ച സോഫിയയുമായി കല്യാണം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോക് ചെനുമായി വിവാഹം നടക്കേണ്ട അതേ തിയതി. അവളുടെ തുര്‍ക്കിയിലെ വീടിന്‍റെ അതേ മോഡലിലാണ് ഇപ്പോഴത്തെ വീട് പണികഴിപ്പിച്ചതെന്ന് മൊയ്തു.

അദ്ദേഹം തന്നെയാണ് വീടുവരച്ചത്. പിന്നീട് നാട്ടില്‍ പലര്‍ക്കും വിവിധ മോഡലുകള്‍ വരച്ചു നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് പിറന്ന മകള്‍ക്ക് ഫിദയെന്ന പേരിട്ടു. മകന്‍ നാദിര്‍ഷാനും പേരു കണ്ടെത്തിയതും യാത്രകളുടെ സ്മരണകളില്‍ നിന്നുതന്നെ.

ഏഴു പുസ്തകങ്ങളെഴുതി–‘തുര്‍ക്കിയിലൊരു സാഹസിക യാത്ര’, ‘ചരിത്ര ഭൂമികളിലൂടെ’, ‘സൂഫികളുടെ നാട്ടില്‍’ എന്നിവ പൂങ്കാവനം ബുക്‌സാണ് പുറത്തിറക്കിയത്. ‘ലിവിംഗ് ഓണ്‍ ദ എഡ്ജും’ ‘ദര്‍ദേ ജൂതാഈ യും’ ( യാത്രികന്‍റെ പ്രണയാനുഭവങ്ങള്‍ ) കൈരളി ബുക്ക്‌സും പുറത്തിറക്കി. ‘ദൂര്‍ കെ മുസാഫിര്‍’ മാതൃഭൂമി ബുക്ക്‌സിന്‍റെതാണ്. ‘മരുഭൂ കാഴ്ച്ചകള്‍’ പുറത്തിറക്കിയത് ഒലിവ് ആണ്.

പേരക്കുട്ടിക്കൊപ്പം

യാത്രാ മോഹം 1990-ല്‍ വീണ്ടും ഉംറ വിസയില്‍ സഊദിയിലെത്തിച്ചു. യമനിലും ഒമാനിലും എത്തിയെങ്കിലും യാത്ര പരാജയമായി. 2005-ലെ മറ്റൊരു യാത്രയില്‍ സഊദിയില്‍ നിന്ന് ജോര്‍ദാന്‍ വരെ എത്തിയെങ്കിലും നിയമങ്ങള്‍ തടസം നിന്നു.

നാട്ടിലെത്തിയതില്‍ പിന്നെ ജീവിത സമരമായിരുന്നു. ഇലക്ട്രീഷനായും പ്ലംബറായും മുസ്ല്യാരായും ജോലി ചെയ്തു. ദാമ്പത്യ ബന്ധങ്ങള്‍ കൂട്ടിയിണക്കുന്ന കൗണ്‍സലറായി.

ഇക്കാലത്ത് പുരാവസ്തുക്കള്‍ വാങ്ങിക്കൂട്ടി. ആയിരത്തിലധികം അമൂല്യ വസ്തുക്കളാല്‍ വീട് നിറഞ്ഞു. പ്രമേഹരോഗിയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയതാണ് ജീവിതം കീഴ്‌മേല്‍ മറിച്ചത്. അമിതമായ ഇന്‍സുലിന്‍ കുത്തിവെപ്പ് പഞ്ചസാരയുടെ അളവ് മുപ്പതിലെത്തിച്ചു. ലോ ഷുഗറിന്‍റെ അപകടകരമായ അവസ്ഥ മരണത്തിന്‍റെ വക്കോളമെത്തിച്ച നിമിഷങ്ങള്‍.

ആശുപത്രി വിട്ടപ്പോഴേക്കും രണ്ട് കിഡ്‌നിയും തകരാറിലായിരുന്നു. ഇപ്പോള്‍ ആഴ്ച്ചയില്‍ മൂന്നു തവണ ഡയാലിസിസ് വേണം. ചികിത്സക്ക് പണമില്ലാതായതോടെ മുന്‍പ് കോടികള്‍ വില പറഞ്ഞിട്ടും കൊടുക്കാതിരുന്ന പുരാവസ്തുക്കള്‍ കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിക്ക് മ്യൂസിയം നിര്‍മ്മിക്കാനായി നല്‍കി. ലോക യാത്രയിലെ രണ്ട് ഫോട്ടോകളൊഴികെ ബൈന്‍റ് ചെയ്യാനേല്‍പ്പിച്ചിടത്ത് വച്ച് കേടായത് മറ്റൊരു നഷ്ടം.

തുര്‍ക്കിയില്‍ വച്ച് പഠിച്ച അറബിക് കാലിഗ്രാഫി രചനകള്‍ ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ ബദിയു സമാന്‍ സാഹിദ് നുര്‍ഗിയെന്ന സൂഫിവര്യന്‍റെ ജീവിച്ചിരിക്കുന്ന അവസാന ശിഷ്യനാണ് താനെന്ന് മൊയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം കോഴിക്കോട് വന്നെങ്കിലും കാണാനായില്ലെന്നത് മറ്റൊരു നഷ്ടം.

പുസ്തകങ്ങള്‍ വാങ്ങാനെത്തുന്നവര്‍ നല്‍കുന്ന ചെറിയ തുക കൊണ്ടാണ് ഇന്ന് മൊയ്തുവിന്‍റെ ചികിത്സയടക്കം നടന്നു പോകുന്നത്. ഇതിനൊക്കെയിടയില്‍ യാത്രകള്‍ നല്‍കിയ ഊര്‍ജവും ആ ഓര്‍മ്മകളുമാണ് പിടിച്ചു നില്‍ക്കാന്‍ ഈ 61-കാരന് കരുത്ത് നല്‍കുന്നത്.

ഇനി ഒരു യാത്രക്ക് അവസരമുണ്ടായാലോ?

മറുപടിക്ക് കാത്തുനില്‍ക്കേണ്ടി വന്നില്ല.

“ഇസ്താംബൂളിലെ സുല്‍ത്താന്‍ അഹമ്മദ് ജാമി മസ്ജിദിലെ ജാലകങ്ങള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി ഇംറുല്‍ ഖൈസിന്‍റെ വരികള്‍ക്ക് ഈണമിടണം.”

വ ലൈലിന്‍ ക മൗജില്‍ ബഹ്രി അര്‍ഖാ സുദൂല ഹു
അലയ്യ ബി അന്‍വാഇല്‍ ഹുമൂമി ലി യബ്ത ലീ
(സമുദ്രത്തിലെ തിരമാലകള്‍ കണക്കെ,
രാത്രി അതിന്‍റെ വിരികള്‍ എന്‍റെ മേല്‍ താഴ്ത്തിയിട്ടു;
നിരവധി ദുഃഖങ്ങളാല്‍ എന്നെ പരീക്ഷിക്കുന്നതിന്).


ഇതുകൂടി വായിക്കാം: ‘നാട്ടാരെന്ത് പറയും?’ എന്ന് ആലോചിച്ചോണ്ടിരുന്നാല്‍ വീട്ടിലിരിക്കും, അല്ലെങ്കില്‍ ദാ ഇങ്ങനെ പാറി നടക്കാം: സജ്നയുടെയും അപ്പൂപ്പന്‍താടികളുടെയും കിടിലന്‍ യാത്രകള്‍!


 

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം