സ്വപ്നങ്ങളുടെ ജീവന്‍: ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍

“ഞാനെന്നെ പറ്റി പറയുന്നതു കേള്‍ക്കാന്‍ ആളുകള്‍ കൂടുന്നു. ചിലയിടങ്ങളിലൊക്കെ പ്രചോദനാത്മക സന്ദേശങ്ങള്‍ നല്‍കാന്‍ പലരുമെനിക്ക് അവസരങ്ങള്‍ തരുന്നു. അവിടെയും എന്നെ കേള്‍ക്കാന്‍ ആളുകള്‍ എത്തുന്നു. നമ്മുടെ ജീവിതം മറ്റുളള്ളവര്‍ക്ക് പ്രചോദനമാകുന്നെങ്കില്‍ നല്ലതല്ലേ…”

“കുഞ്ഞുന്നാളിലേ ആരെങ്കിലും എന്നെയൊന്ന് എടുക്കാന്‍ ശ്രമിച്ചാല്‍ എന്‍റെ എല്ലുകള്‍ ഒടിഞ്ഞുതൂങ്ങുമായിരുന്നു. ചിലപ്പോഴൊക്കെ വെറുതെ ഇരുന്നാലും എല്ലുകള്‍ ഒടിയും. എന്നും കൈയ്യില്‍ പ്ലാസ്റ്ററും കെട്ടിത്തൂക്കിയാണ് സ്‌കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്…” ഇതായിരുന്നു ജീവന്‍.

എന്നാല്‍, ഇന്ന് ഇതൊന്നുമല്ല ജീവന്‍.

”എന്‍റേത് ഒരു രോഗമായിരുന്നില്ല. അവസ്ഥയായിരുന്നു.” ഓസ്റ്റിയോ ജെനസിസ് ഇംപെര്‍ഫ്ക്ടാ (ബ്രിറ്റില്‍ ബോണ്‍ ഡിസോഡര്‍) എന്ന അവസ്ഥ..

എന്നാല്‍ ആ അവസ്ഥയുടെ തടവില്‍ കിടക്കാന്‍ ജീവന്‍ ഒരുക്കമല്ലായിരുന്നു. തളരാത്ത മനസ്സുകൊണ്ടും കഠിനമായ പരിശ്രമം കൊണ്ടും സ്വയംസ്വതന്ത്രനായ കഥയാണ് ജീവന്‍റേത്.


പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com


തനിക്ക് വേണ്ടി മാത്രമല്ല, ഒരു പനി വന്നാല്‍ തളര്‍ന്നു പോകുന്നവര്‍ക്കു വേണ്ടിക്കൂടിയാണ് ജീവന്‍ തന്‍റെ സ്വപ്നങ്ങളെ തളരാതെ പിന്തുടര്‍ന്നത് എന്ന് തോന്നിപ്പോവും.

ജീവന്‍ കുട്ടിക്കാലത്ത്.

എന്നാല്‍, കരുതുന്നതു പോലെ അത്ര എളുപ്പമായിരുന്നില്ല അത്.

ഇത്തരമൊരു ഗുരുതരമായ ശാരീരികാവസ്ഥയെ തരണം ചെയ്ത് രണ്ടാഴ്ചക്കപ്പുറം കുഞ്ഞ് ജീവിക്കില്ലായെന്ന് വിധിയെഴുതിയിടത്തു നിന്നു തുടങ്ങുകയാണ് ജീവന്‍റെയും അച്ഛന്‍റെയും അമ്മയുടെയും പോരാട്ടം.


വേണമെങ്കില്‍ ശാരീരികാവസ്ഥയെ പഴി പറഞ്ഞ് എനിക്ക് ഒതുങ്ങിക്കൂടാമായിരുന്നു.


“വെറുതെ ഇരിക്കുമ്പോഴും എല്ലുകള്‍ ഒടിഞ്ഞുപോകും. സഹിക്കാന്‍ പറ്റാത്ത വേദനയാണ്. ഉറക്കത്തില്‍ തിരിയുമ്പോഴും മറിയുമ്പോഴുമൊക്കെ വേദന സഹിക്കവയ്യാതെ ഉറക്കെ നിലവിളിയ്ക്കും. ചികില്‍സയില്ലാത്ത ശാരീരികാവസ്ഥ.. എപ്പോഴും പ്ലാസ്റ്ററും കെട്ടിയായിരുന്നു നടപ്പ്. എന്നാല്‍ എന്‍റെ മുന്നില്‍ പഠനവും ഭാവിയും മാത്രമാണുണ്ടായിരുന്നത്. വേണമെങ്കില്‍ ശാരീരികാവസ്ഥയെ പഴി പറഞ്ഞ് എനിക്ക് ഒതുങ്ങിക്കൂടാമായിരുന്നു. എന്നാല്‍ എന്നിലെ ആത്മവിശ്വാസത്തെ ഞാന്‍ ശരിക്കും ഉപയോഗിച്ചു. പത്താംക്ലാസിലും പ്ലസ്ടുവിലും മിക്ക വിജയം നേടി,” ജീവന്‍ ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

“പുതിയ അറിവുകളെ ആര്‍ജിക്കാനുള്ള അടക്കാനാവാത്ത ആഗ്രഹം എപ്പോഴും അവനുള്ളിലുണ്ടായിരുന്നു. അതാണ് അവനെ മുന്നോട്ടു നയിച്ചത്. ഒരു കുഞ്ഞ് പൂമ്പാറ്റയായി പാറി നടക്കേണ്ട പ്രായത്തില്‍ അവനേയും എടുത്താണ് ഞാന്‍ സ്‌കൂളിന്‍റെ പടവുകള്‍ ചവിട്ടിയിരുന്നത്,” ജീവന്‍റെ അമ്മ താര പറഞ്ഞു.

പ്ലസ്ടുവിനു ശേഷം എന്‍ജിനിയറിംഗിനു പോകണമെന്നായിരുന്നു ജീവന്. അതിനുള്ള സാധ്യതകള്‍ തേടി. ചെറുപ്പം മുതല്‍ തന്നെ കമ്പ്യൂട്ടറിനോടൊരു താല്‍പര്യമുണ്ടായിരുന്നു. അങ്ങനെ പ്രവേശന പരീക്ഷയെഴുതി. മികച്ച റാങ്കോടെ എന്‍ജിനിയറിംഗ് പഠനം. തുടര്‍ന്ന് ക്യാമ്പസ് പ്ലേസ്മെന്‍റ്. ഇപ്പോള്‍ മൈക്രോസോഫ്റ്റില്‍ ജോലി.

തുറിച്ചു നോട്ടങ്ങള്‍

ഈ സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതായത് ജീവന്‍റെ സ്‌കൂള്‍ ദിനങ്ങള്‍ ആരംഭിക്കുന്ന കാലം.

“എല്ലാ ദിവസവും ഉച്ചസമയത്ത് എന്നെക്കാണാന്‍ ക്ലാസ് മുറിയുടെ പുറത്ത് ഒരാള്‍ക്കൂട്ടം കാണും. എന്നെ അവരൊക്കെ കൗതുകത്തോടെ നോക്കും. ചിലരൊക്കെ മനസില്‍ തറച്ചു കയറുന്ന കമന്‍റുകളൊക്കെ പറയും.

എന്തും നേരിടാന്‍ തയ്യാര്‍… : ജീവന്‍ ഒരു പഴയ ചിത്രം.

“നോക്കൂ, സ്‌കൂളില്‍ പോകും മുന്‍പു തന്നെ അത്തരം സാഹചര്യങ്ങളെ നേരിടാന്‍ അമ്മ എന്നെ പ്രാപ്തനാക്കിയിരുന്നു. എന്നെപ്പോലെ ഒരാളെ അത്തരത്തില്‍ നോക്കുന്നത് സ്വാഭാവികമല്ലേ? ആദ്യമൊക്കെ ചെറിയ രീതിയില്‍ വിഷമമുണ്ടായെങ്കിലും അത്തരം നോട്ടങ്ങളൊന്നും എന്നേ തളര്‍ത്തിയതേയില്ല. ഒരു പക്ഷെ അതിനൊന്നും എന്‍റെ ആത്മവിശ്വാസം തകര്‍ക്കാന്‍ കഴിയില്ലായിരുന്നു.

“പഠനത്തില്‍ മാത്രമായിരുന്നു അധികസമയവും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. എന്‍റെ ക്ലാസിലെ കുട്ടികളൊക്കെ എപ്പോഴും സഹായിച്ചിരുന്നു. എന്നെത്തന്നെ നോക്കി ക്ലാസിന്‍റെ പുറത്ത് കാഴ്ചക്കാരായി നിന്ന കുട്ടികളെ അവിടെ നിന്നു പറഞ്ഞുവിടുന്നതും അവരായിരുന്നു,” സ്‌കൂള്‍ കാലം ജീവന്‍ ഓര്‍ക്കുന്നു.


ഇതുകൂടി വായിക്കാം: പിടിതരാത്ത ഒരു ജന്മം! അബ്കാരി ബാലന്‍റെ ജീവിതവഴികളില്‍ ലക്ഷക്കണക്കിന് മരങ്ങള്‍, കരിമ്പനകള്‍


അങ്ങനെ മികച്ച രീതിയില്‍ തന്നെ പന്ത്രണ്ടാം ക്ലാസ് പാസായി. “ഏതൊരു സാധാരണ മനുഷ്യനെയും പോലെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. എന്‍ജിനിയറിംഗിനു പോകണം, മികച്ച കമ്പനികളില്‍ ജോലി ചെയ്യണം…ആളുകള്‍ കേട്ടാല്‍ മൂക്കത്തു വിരല്‍ വെച്ചു പോകുന്ന ആഗ്രഹം..’രണ്ടുകാലില്‍ നടക്കാന്‍ കഴിയുന്നവര്‍ക്ക് എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. പിന്നല്ലേ നിന്നേപ്പോലൊരാള്‍ക്ക്.’ പലരും മനസിലെങ്കിലും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടാകാം..

മൂന്ന് വയസ്സാവുമ്പോഴേക്കും ജീവന്‍ സ്പുടമായി സംസാരിക്കാനും പാട്ടുകള്‍ തെറ്റാതെ പാടാനും തുടങ്ങി

“എന്നെ പരിമിതികളിലേക്ക് സ്വയം തളച്ചിടാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പ്ലസ്ടുവിനു ശേഷം എന്‍ട്രന്‍സ് എഴുതുന്നതിനായി തയ്യാറെടുത്തു. അപ്പോഴാണ് മറ്റൊരു പ്രശ്നം. സ്ഥിരമായി എന്‍ട്രന്‍സ് കോച്ചിംഗിനു പോകുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് കൊല്ലത്തെ പ്രമുഖ കോച്ചിംഗ് കേന്ദ്രം എനിക്കായി ആഴ്ചയില്‍ മൂന്നു ദിവസം പ്രത്യേക പരിശീലനം ഒരുക്കി. സുഹൃത്തുക്കളും അധ്യാപകരും പിന്തുണ നല്‍കി.


എന്‍റെ പരിമിതികളില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ അത്യധികം വിഷമിച്ചിട്ടുള്ളു. ഒരിക്കല്‍ ഭിന്നശേഷിക്കാരുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിനായി തിരുവനന്തപുരത്തുള്ള ഒരു സര്‍ക്കാരോഫിസില്‍ പോകേണ്ടിവന്നപ്പോള്‍…


“മല്‍സര പരീക്ഷയില്‍ മികച്ച വിജയം നേടി. ഭിന്നശേഷിക്കാരുടെ സീറ്റില്‍ എനിക്ക് വളരെ എഴുപ്പത്തില്‍ അഡ്മിഷന്‍ ലഭിക്കുമായിരുന്നു. പക്ഷെ ജനറല്‍ സീറ്റില്‍ തന്നെയാണ് എന്‍ജിനിയറിംഗിന് കൊല്ലം ടി കെ എം കൊളേജില്‍ ഞാന്‍ ചേര്‍ന്നത്. പ്രാക്ടിക്കല്‍ ക്ലാസുകളിലേയ്ക്കൊക്കെ അച്ഛനാണ് പലപ്പോഴും കൊണ്ടു പോയിരുന്നത്. സുഹൃത്തുക്കളും അധ്യാപകരും ഏറെ സഹായിച്ചിരുന്നു,”ജീവന്‍ പറയുന്നു

ബാംഗ്ലൂരാണെനിക്കിഷ്ടം

കൊല്ലം ജില്ലയിലെ മയ്യനാടെന്ന ഗ്രാമത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായാണ് ജീവന്‍ എത്തുന്നത്.

“ഒരു പക്ഷെ ഇത്ര കാലം വളര്‍ന്ന നാടിനേക്കാള്‍ ബാംഗ്ലൂര്‍ എനിക്ക് കുറച്ചു കൂടി സൗഹൃദം പകര്‍ന്നു തരുന്ന ഒരു സ്ഥലമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. എനിക്കിവിടെ ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ കഴിയും. ഓഫീസിലേയ്ക്കു ഞാന്‍ തനിച്ചാണ് പോകുന്നത്. ഇപ്പോള്‍ അച്ഛനോ അമ്മയോ കൂടെയുണ്ട്.

“പക്ഷെ എനിക്കുറപ്പാണ് അവര്‍ കൂടെയില്ലെങ്കിലും എനിക്ക് ഈ നഗരത്തില്‍ ഒറ്റയ്ക്കു നില്‍ക്കാന്‍ കഴിയുമെന്ന്. കാരണം ഇവിടുത്തെ സ്ഥലങ്ങളൊക്കെ അംഗപരിമിതര്‍ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കിയിരിക്കുന്നതാണ്. ഇവിടെ എനിക്ക് ഓണ്‍ലൈനിലൂടെ വാടകവീടുകള്‍ തന്നെ കണ്ടുപിടിയ്ക്കാന്‍ കഴിയുന്നു. ഞാന്‍ എന്‍റെ പരിമിതികള്‍ക്കപ്പുറം സ്വതന്ത്രനാണെന്ന് കരുതുന്നു,” ജീവന്‍റെ ആത്മവിശ്വാസം നിറയുന്ന വാക്കുകള്‍.

”എന്‍റെ പരിമിതികളില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ അത്യധികം വിഷമിച്ചിട്ടുള്ളു. ഒരിക്കല്‍ ഭിന്നശേഷിക്കാരുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിനായി തിരുവനന്തപുരത്തുള്ള ഒരു സര്‍ക്കാരോഫിസില്‍ പോകേണ്ടതായി വന്നു. അവിടെ ചെന്നപ്പോള്‍ മൂന്നാം നിലയിലാണ് ഓഫീസ്. എങ്ങനെ മുകളിലോട്ട് കയറും. എത്ര അംഗപരിമിതരാണ് ദിവസേന ഇത്തരത്തില്‍ കഷ്ടപ്പെടുന്നതെന്ന് അറിയാമോ? ഞങ്ങളെപോലെയുള്ളവര്‍ക്കു വേണ്ടി ഒരു ഓഫീസ് പ്രവര്‍ത്തിക്കുമ്പോള്‍ അതെങ്ങനെ ആയിരിക്കണമെന്ന് അറിയില്ലേ,” ജീവന്‍ ചോദിക്കുന്നു.

“ഇത്ര കാലം വളര്‍ന്ന നാടിനേക്കാള്‍ ബാംഗ്ലൂര്‍ എനിക്ക് കുറച്ചു കൂടി സൗഹൃദം പകര്‍ന്നു തരുന്ന ഒരു സ്ഥലമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്..” ജീവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം

മൈക്രോസോഫ്റ്റില്‍

ജീവനെന്ന ഒന്നര അടിക്കാരന് ആകാശത്തോളം ഉയരാന്‍ കഴിഞ്ഞത് ജീവിതത്തില്‍ വളരെ ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിച്ചതുകൊണ്ടു മാത്രമാണ്. പലപ്പോഴും സംസാരത്തില്‍ കുടുംബമാണ് തന്നെ ഈ നിലയിലേക്ക് ഉയര്‍ത്തിയതെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും അയാള്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത ചില കഴിവുകളിലൂടെയാണ് ജീവന്‍ വളര്‍ന്നത്. എപ്പോഴും വളരെ പോസീറ്റീവായി മാത്രം ജീവിതത്തെ കാണുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ആ ഇരുപത്തേഴുകാരന് മൈക്രോസോഫ്റ്റിലെത്തുകയെന്നത് ജീവിതാഭിലാഷമായിരുന്നു. ആദ്യം പ്ലേസ്മെന്‍റ് കിട്ടിയ കമ്പനിയില്‍ ജീവന്‍ ഒരിക്കലും തൃപ്തനായിരുന്നില്ല. രണ്ടാമതെത്തിയ കമ്പനിയും സന്തുഷ്ടനാക്കിയില്ല. നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും ഒടുവില്‍ ഫലം കണ്ടു. സ്വപനം കണ്ടതുപോലെ മൈക്രോസോഫ്റ്റില്‍ ജോലി കിട്ടി.

‘ഞാന്‍ ജീവനൊപ്പം വളരുകയായിരുന്നു’

ആറ്റുനോറ്റിരുന്ന കുരുന്നു പിറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. താരയും മനോജും ഏറെ പ്രതീക്ഷകളോടെയാണ് അന്ന് ആശുപത്രിയിലേക്കു പോയത്. പക്ഷെ അവസാന ഘട്ട പരിശോധനയില്‍ എന്തോ അസ്വാഭിവകത തോന്നിയ  തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് സ്‌കാനിംഗ് നിര്‍ദ്ദേശിച്ചു.

ജീവന്‍, അച്ഛന്‍ മനോജ്, അമ്മ താര, സഹോദരന്‍ മാധവ്

“സ്‌കാനിംഗില്‍ വീണ്ടും അസ്വാഭാവികത. ഡോക്റായ എന്‍റെ അമ്മ പോലും ഒരു നിമിഷം പതറി. സ്‌കാനിംഗില്‍ കണ്ട പ്രശ്നം എന്താണെന്ന് സ്ഥിരീകരിക്കാന്‍ ഗര്‍ഭിണികള്‍ക്ക് വളരെ അപൂര്‍വ്വമായി മാത്രം നിര്‍ദ്ദേശിക്കാറുള്ള എക്സറേയാണ് ഡോക്ടര്‍ അടുത്ത ഘട്ടത്തില്‍ നിര്‍ദ്ദേശിച്ചത്. ഒരു നിമിഷം ഞാനും പതറി.

“എക്സറേ കൂടി കണ്ടതോടെ ഡോക്ടര്‍ക്കും ആവലാതിയായി. കുഞ്ഞിന്‍റെ എല്ലാ അവയവങ്ങളും യഥാസ്ഥാനത്തു കാണുന്നില്ല. പക്ഷെ ഞാന്‍ പിടിച്ചുനിന്നു. വരുന്നിടത്തു വെച്ചു കാണാം എന്നായിരുന്നു ചിന്ത. മാസം തികഞ്ഞ് വളരെ സാധാരണ പ്രസവവമാണ് നടന്നത്. കുഞ്ഞിക്കാലുകള്‍ നെഞ്ചില്‍ ചേര്‍ന്നിരിക്കുന്ന രീതിയിലായിരുന്നു അവന്‍റെ ജനനം. ജന്മനാ എല്ലുകള്‍ ഒടിഞ്ഞു പോകുന്ന അവസ്ഥയുമായായിരുന്നു. കുഞ്ഞ് ആ അവസ്ഥ അതിജീവിക്കുമോയെന്ന് എല്ലാവര്‍ക്കും ഭയമുണ്ടായിരുന്നു. പക്ഷെ ഞാന്‍ ഭയന്നില്ല,”താര പറയുന്നു.


കുറച്ചറിവായപ്പോള്‍ മുതല്‍ കളിയ്ക്കാന്‍ കൂട്ടായി ഒരു കുഞ്ഞനുജന്‍ വേണമെന്ന് അവന്‍റെ ആഗ്രഹമായിരുന്നു.


“ശരിയ്ക്കും പറഞ്ഞാല്‍ എത്ര മനക്കട്ടിയുള്ളവരാണെങ്കിലും സ്വന്തം മക്കളുടെ ദുരിതാവസ്ഥ നമ്മളെ തകര്‍ത്തു കളയും. സാധാരണ കൊച്ചുകുഞ്ഞുങ്ങള്‍ കരയുമ്പോള്‍ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ വരാറില്ല. പക്ഷെ ജീവന്‍ വേദന സഹിക്കാതെ മോന്‍ കരയുമ്പോള്‍ കണ്ണുനീരങ്ങനെ ഒഴുകുമായിരുന്നു.

ജീവന്‍, സഹോദരന്‍ മാധവ്

“എത്രയൊക്കെ ധൈര്യമുണ്ടെങ്കിലും അമ്മയല്ലേ. എന്‍റെ മനസും പിടയും. പക്ഷെ എന്‍റെ മോനൊപ്പം ഞാനും വളരുകയായിരുന്നു. ഒരു പക്ഷെ ഞാന്‍ ത്യാഗം ചെയ്തു എന്ന് എന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ പറയുമായിരിക്കും. പക്ഷെ ഇത് ത്യാഗമാണോ?നമുക്ക് ഏറ്റവും വേണ്ടപ്പെട്ടത് വേണ്ടെന്ന് വെയ്ക്കുമ്പോഴല്ലേ അത് ത്യാഗമാകൂ. എന്‍റെ മകനായിരുന്നു എനിക്കെന്‍റെ കരിയറിനേക്കാള്‍ വേണ്ടപ്പെട്ടത്. അവനൊപ്പം ഇരിയ്ക്കുന്നതും അവനു വേണ്ടി ജീവിക്കുന്നതുമായിരുന്നു എന്‍റെ സന്തോഷം,” സൈക്കോളജിസ്റ്റു കൂടിയായ താര കൂട്ടിച്ചേര്‍ത്തു.

ജീവന്‍ ജനിക്കുന്ന സമയത്ത് മനഃശാസ്ത്രത്തില്‍ പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു താര.

“ഒരു പക്ഷെ ജീവന്‍ സാധാരണ കുട്ടിയായി ജനിക്കുകയായിരുന്നെങ്കിലും ഞാന്‍ എന്‍റെ പി എച്ച് ഡി വേണ്ടെന്നു വേച്ചേനെ,” പഠനം ഉപേക്ഷിച്ചതിനെക്കുറിച്ച് താര പറഞ്ഞു.

“കുഞ്ഞുന്നാളിലെ ഉറക്കത്തിലൊക്കെ ചലിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ വേദനകൊണ്ടാകും അവന്‍ നിര്‍ത്താതെ കരയുമായിരുന്നു. സാധാരണ കുട്ടികളേ പോലെ എടുത്തു കൊണ്ടുനടന്ന് ആശ്വസിപ്പിക്കാനൊന്നും പറ്റില്ല. ചിലപ്പോള്‍ അടുത്തടുത്ത രാത്രികളില്‍ ആ വേദനകള്‍ ആവര്‍ത്തിയ്ക്കും.

“അവന്‍ കരഞ്ഞു കരഞ്ഞു തളരും. കമിഴ്ന്നു വീണതും എഴുന്നേറ്റിരുന്നതുമൊക്കെ വളരെ താമസിച്ചാണ്. പക്ഷെ എടുത്തു പറയട്ടേ വളര്‍ച്ചയിലെ മൈല്‍സ്റ്റോണുകളൊക്കെ താമസിച്ചാണ് കടന്നുവന്നതെങ്കിലും ഒരു വയസിനു മുന്നേ അവന്‍ സംസാരിച്ചു തുടങ്ങിയിരുന്നു. മൂന്നു വയസ്സൊക്കെ ആയപ്പോഴേയ്ക്കും വളരെ സ്ഫുടമായി സംസാരിക്കാനും പാട്ടിലെ വരികളൊക്കെ തെറ്റാതെ പാടാനും അവന്‍ പഠിച്ചു കഴിഞ്ഞിരുന്നു,”താര തുടരുന്നു.


ജീവന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ അമ്മ താരയും അതേ സ്കൂളില്‍ ചേര്‍ന്നു.


“നാലു വയസായപ്പോഴേയ്ക്കും നേഴ്സറിയില്‍ വിട്ടു തുടങ്ങി. അന്നേ ഭയങ്കര ഉള്‍ക്കാഴ്ചയുള്ള കുട്ടിയായിരുന്നു ജീവന്‍. വളരെ ഫോക്കസ്ഡ് ആയിരുന്നു എന്നു വേണം കരുതാന്‍. പലപ്പോഴും പ്ലാസ്റ്ററും കെട്ടി സ്‌കൂളില്‍ പോകുമ്പോഴും ആ വേദനകളേക്കാള്‍ ചുറ്റുമുള്ള കാഴ്ചകളെയും പഠനത്തെയും അവന്‍ സ്നേഹിച്ചിരുന്നതായി തോന്നി. പിന്നെ കുറച്ചറിവായപ്പോള്‍ മുതല്‍ കളിയ്ക്കാന്‍ കൂട്ടായി ഒരു കുഞ്ഞനുജന്‍ വേണമെന്ന് അവന്‍റെ ആഗ്രഹമായിരുന്നു. മാത്രമല്ല തന്നെ പോലെയല്ല മിടുക്കനായ ഒരു കുഞ്ഞ് വേണമെന്നും അവന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ അവന് ആറു വയസുള്ളപ്പോള്‍ ജീവന് ഒരു അനുജന്‍ കൂടിയുണ്ടായി. എന്നാല്‍ ഒരിക്കലും  അനുജനോട് അവനൊരു തരത്തിലും അസൂയ തോന്നിയതായി എനിക്കു തോന്നിയിട്ടില്ല. ചുറ്റുപാടുമുള്ള ഒന്നിനോടും അവന്‍ നീരസത്തോടെ പെരുമാറിയിട്ടില്ലെന്നത് വാസ്തവമാണ്,”താര തുടരുന്നു.

അനുജനോടൊപ്പം ജിമ്മില്‍

“ശാരീരികമായ വൈകല്യങ്ങളുണ്ടെങ്കിലും ബുദ്ധിസാമര്‍ത്ഥ്യത്തിലും പഠനത്തിലും ജീവന്‍ വളരെ മികവു പുലര്‍ത്തിയിരുന്നു. സാധാരണ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്ന പ്രായത്തില്‍ തന്നെ ജീവനേയും സ്‌കൂളില്‍ ചേര്‍ത്തു. അന്ന് അവനൊപ്പം ഞാനും സ്‌കൂളില്‍ ചേര്‍ന്നു. പഠിപ്പിക്കാന്‍. ഞാനവന്‍റെ ക്ലാസ് ടീച്ചറായി.” ജീവന് സഞ്ചരിക്കാന്‍ എന്‍ജിനിയര്‍ കൂടിയായ അവന്‍റെ അച്ഛന്‍ മനോജ് പ്രത്യേക വീല്‍ ചെയര്‍ ഡിസൈന്‍ ചെയ്തു.

കൊല്ലം മയ്യനാട് സ്വദേശിയാണ് ജീവന്‍റെ അച്ഛന്‍ മനോജ്. താര തിരുവനന്തപുരം സ്വദേശിയാണ്. അനുജന്‍ മാധവ് ടി കെ എം കോളേജില്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ ഒറാക്കിളില്‍ ജോലി ചെയ്യുകയാണ്.

എന്തിനാണ് ഷൂ…?

”ഒരിക്കല്‍ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോയിട്ടു,’ കുറച്ചുകാലം മുമ്പ് നടന്ന ഒരു സംഭവം ജീവന്‍ ഓര്‍ത്തു. ‘പൊതുവെ ഷൂ ധരിച്ചുകൊണ്ടു തന്നെയാണ് ഞാന്‍ പുറത്തൊക്കെ പോകാറുള്ളത്. ഫോട്ടോയിലും ഷൂ ഇട്ടാണ് ഞാന്‍ നില്‍ക്കുന്നത്. താഴെ കമന്‍റ് ബോക്സില്‍ വന്ന് ഒരാള്‍ ചോദിക്കുകയാണ് നടക്കില്ല നടക്കാന്‍ കഴിയില്ല. പിന്നെന്തിനാണ് ഷൂ ധരിച്ചിരിക്കുന്നത്?

“ശരിയ്ക്കും പറഞ്ഞാല്‍ സത്യമല്ലേ. പക്ഷെ ഞാന്‍ ഷൂ ധരിക്കുന്നത് എനിക്കെന്നെ തന്നെ സുസജ്ജനാക്കേണ്ടതുണ്ട്. അംഗവൈകല്യത്തോടെ ജനിച്ചതു കൊണ്ട് മാത്രം അതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,” അദ്ദേഹം പറയുന്നു. ആ കുറച്ചു വാക്കുകളില്‍ നിന്ന് മാത്രം ജീവന് ജീവിതത്തോടുള്ള മുഴുവന്‍ മനോഭാവവും വായിക്കാന്‍ കഴിയും.

സാധാരണയൊരു മനുഷ്യന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ അതിലമപ്പുറം കാര്യങ്ങള്‍ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ദിവസേന വ്യായാമത്തിനായി സമയം നീക്കി വെയ്ക്കുന്നു. ഗിറ്റാറും ഹാര്‍മോണിയവും വായിക്കുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന ജീവന്‍ യാത്രകളും വായനയും ഏറെ ഇഷ്ടപ്പെടുന്നു. കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നു.


ഇതുകൂടി വായിക്കാം: പെട്ടെന്നാണ് ഊരിലെ എല്ലാവരും വീടൊഴിഞ്ഞുപോയത്, കാരണമറിയാന്‍ മൂന്ന് ദിവസമെടുത്തു: 20 വര്‍ഷം കാട്ടില്‍ താമസിച്ച് പഠിപ്പിച്ച മാഷിന്‍റെ അനുഭവങ്ങള്‍


“യാത്രയ്ക്കപ്പുറം ഞാന്‍ പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടെന്നു ചോദിച്ചാല്‍ അതെന്നെ ഞാന്‍ കാണാത്ത ലോകങ്ങള്‍ കാണിക്കും. എനിക്ക് പോകാന്‍ കഴിയാത്തിടത്തൊക്കെ കൊണ്ടുപോകും,” എന്ന് ജീവന്‍ .

ജീവന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് താരയുടെ ബാല്യകാല സുഹൃത്തിന്‍റെ മകനും സുഹൃത്തുമായ ഋത്വിക് ബൈജു ഒരു ഡോക്യുമെന്‍ററി ചിത്രീകരിക്കണം എന്ന ആവശ്യവുമായി ആ ചെറുപ്പക്കാരനെ സമീപിക്കുന്നത്. വളരെ കാലത്തെ പരിചയക്കാരനാണെങ്കിലും ഋത്വിക്കിന്‍റെ ആവശ്യത്തിന് ജീവന്‍ അനുകൂല മറുപടി നല്‍കിയില്ല. കാരണം അന്ന് വെറുമൊരു വിദ്യാര്‍ത്ഥി മാത്രമായ തന്‍റെ ജീവിതത്തെ എന്തിന് ചിത്രീകരിക്കുന്നു എന്നായിരുന്നു അയാളുടെ ചിന്ത.

ഇപ്പോള്‍ വേണ്ടെന്ന മറുപടിയായിരുന്നു ഋത്വിക്കിന് ലഭിച്ചത്. എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ ശേഷം ക്യാമ്പസ് പ്ലേസ്മെന്‍റിലൂടെ ബാംഗ്ലൂരിലെ മൈന്‍ഡ് ട്രീ എന്ന കമ്പനിയില്‍ ജോലിയ്ക്കു ചേര്‍ന്ന ജീവന്‍ തുടര്‍ന്ന് അവിടെ നിന്ന് ഡെല്ലിലേയ്ക്കു മാറിയപ്പോഴാണ് ഡോക്യുമെന്‍ററി ചെയ്യാന്‍ അനുമതി നല്‍കുന്നത്.

“ഒരു ഡോക്യുമെന്‍ററി ചെയ്യാം, ജീവന്‍റെ ജീവിതം പൊതുസമൂഹത്തിന് പ്രചോദനമാകട്ടെ എന്നൊക്കെ അപ്പു (ഋത്വിക്) എപ്പോഴും പറയുമായിരുന്നു. പക്ഷെ ഒന്നാലോചിച്ചേ പഠിച്ചുകൊണ്ടിരുന്നപ്പോഴൊക്കെ വെറുതെ എന്‍റെ അവസ്ഥയെ പറ്റി വെറുതേ ചിത്രീകരിച്ചിട്ട് എന്ത് കാര്യമെന്ന് ഞാന്‍ ആലോചിച്ചു. പിന്നെ എന്‍റെ സ്വപ്നങ്ങളിലേക്കു ഞാന്‍ നടന്നു കയറിയപ്പോള്‍ ജീവിതം രേഖപ്പെടുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.

“മാത്രമല്ല പലയിടങ്ങളിലും ഞാനെന്നെ പറ്റി പറയുന്നതു കേള്‍ക്കാന്‍ ആളുകള്‍ കൂടുന്നു. ചിലയിടങ്ങളിലൊക്കെ പ്രചോദനാത്മക സന്ദേശങ്ങള്‍ നല്‍കാന്‍ പലരുമെനിക്ക് അവസരങ്ങള്‍ തരുന്നു. അവിടെയും എന്നെ കേള്‍ക്കാന്‍ ആളുകള്‍ എത്തുന്നു. നമ്മുടെ ജീവിതം മറ്റുളള്ളവര്‍ക്ക് പ്രചോദനമാകുന്നെങ്കില്‍ നല്ലതല്ലേ,” ജീവനുള്ള സ്വപ്നങ്ങള്‍‘ പിറന്നതിനെക്കുറിച്ച് ജീവന്‍ വിവരിച്ചതിങ്ങനെയാണ്.

ഡോക്യുമെന്‍ററിയിലൂടെ സ്വന്തം ജീവിതം ജീവന്‍ തന്നെയാണ് വിവരിക്കുന്നത് പ്രത്യേകിച്ച് അവയവദാനത്തേ കുറിച്ച് വ്യക്തമാക്കുന്നൊരു ഭാഗം. വളരെ ഹൃദയസ്പര്‍ശിയായ രീതിയില്‍ ഡോക്യുമെന്‍ററിയില്‍ അവതരിപ്പിക്കുന്നുണ്ട്.

ഫ്യൂച്ചര്‍ സിനിമയാണ് ഡോക്യുമെന്‍ററി നിര്‍മ്മിച്ചിരിക്കുന്നത്. അശ്വിന്‍ നന്ദകുമാര്‍ ക്യാമറയും സിദ്ധാര്‍ത്ഥ് പ്രദീപ് ക്യാമറയും ചലിപ്പിച്ചിരിക്കുന്ന ഡോക്യുമെന്‍ററി പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് ഒന്നരവര്‍ഷം വേണ്ടി വന്നു.

ഒരു പക്ഷെ ഈയൊരു ഡോക്യുമെന്‍റെറി ജീവിതത്തെ സ്നേഹിച്ച് ജീവിക്കേണ്ടത് എങ്ങനെയാണെന്ന് നമ്മളെ പഠിപ്പിക്കുമെന്നാണ് എഴുത്തുകാരി രാധിക സി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്: “സത്യത്തില്‍ (ഈ ഡോക്യുമെന്‍റെറി) നിങ്ങളെ പുനര്‍നിര്‍മ്മിക്കും. ജീവിത പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാന്‍ പഠിപ്പിക്കും. നിര്‍മ്മമതയോടെ ജീവിത പരീക്ഷണങ്ങളെ നേരിടാന്‍ സജ്ജരാക്കും.”

ഋത്വിക് ബൈജു ജീവനോടൊപ്പം
ഋത്വിക് ബൈജു ജീവന്‍റെ കുടുംബത്തോടൊപ്പം

“ഒരിക്കല്‍ ഞാനെന്‍റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതപത്രത്തില്‍ ഒപ്പിടുകയാണ്,’ ജീവന്‍ മറ്റൊരു സംഭവം ഓര്‍ത്തു. ‘അപ്പോള്‍ അടുത്തു നിന്നൊരാള്‍ പറഞ്ഞു ഈ ജന്മത്തില്‍ അവയവങ്ങള്‍ ദാനം ചെയ്യുകയാണെങ്കില്‍ അടുത്ത ജന്മം നാം ആ അവയവങ്ങള്‍ ഇല്ലാതെ പിറക്കുമെന്ന്. ആ ലോജിക്കുണ്ടല്ലോ, അങ്ങനെയെങ്കില്‍ കഴിഞ്ഞ ജന്മം ഞാനെന്‍റെ അവയവങ്ങളെല്ലാം ദാനം ചെയ്തതുകൊണ്ടാകുമല്ലെ ഞാനിങ്ങനെ ജനിച്ചത്. അതാണ് അവസ്ഥയെങ്കില്‍, ഞാന്‍ ആ ജീവിതത്തെ ഏറെ സ്നേഹിക്കുന്നു. ഈ ജന്മത്തിലും ഞാനെന്‍റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാന്‍ തയ്യാറാണ്,” ജീവന്‍ പറയുന്നു.


ഇതുകൂടി വായിക്കാം: തൊട്ടാല്‍ നുറുങ്ങുന്ന ചില്ലുപാത്രം പോലെ നൂറുകണക്കിന് കുട്ടികള്‍, അവരെ താങ്ങിയെടുക്കാന്‍ ഒരമ്മ


“എന്‍റെ എല്ലാക്കാര്യങ്ങള്‍ക്കും ജനിച്ച സമയം മുതല്‍ ഒപ്പം നില്‍ക്കുന്ന അച്ഛനമ്മമാരില്‍ ആരംഭിക്കുകയാണ് എന്‍റെ അനുഗ്രഹങ്ങള്‍. മറ്റുള്ള കുട്ടികള്‍ക്കൊപ്പം അവരെനിക്കു വിദ്യാഭ്യാസം തന്നു. എന്‍റെ പോരായ്മകളില്‍ അവരെന്നെ തഴഞ്ഞില്ല. സ്വപ്നം കാണാനും. ആ സ്വപ്നത്തിനൊപ്പം പറക്കാനും അവരെനിക്ക് അവസരം നല്‍കി. മാത്രമല്ല എന്‍റെ അമ്മയുടെ അമ്മ (ഡോ.വിജയമ്മ) എനിക്കു പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം, എനിക്കൊപ്പം എപ്പോഴും താങ്ങായി നിന്ന സുഹൃത്തുക്കള്‍… അവരൊക്കെ എന്‍റെ ജീവിതത്തില്‍ ഏറെ വിലമതിക്കുന്നവരാണ്. അവരാണ് എന്നെ ഇന്ന് കാണുന്ന ജീവിതത്തിലേയ്ക്ക് എത്തിച്ചത്,” ജീവന്‍ പറയുന്നു

“മൈക്രോസോഫ്റ്റ് എന്നത് എന്‍റെ ജീവിതാഭിലാഷമായിരുന്നു. ഇനിയെന്താണ് എന്‍റെ ആഗ്രഹമെന്നു ചോദിച്ചാല്‍, ഒരു പക്ഷെ ഇനിയുണ്ടായേക്കാം, നിലവില്‍ അത്തരം ആഗ്രഹങ്ങളൊന്നുമില്ല. കുറച്ച് യാത്രകള്‍ ചെയ്യണം. അതു മാത്രം.”

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം